ശബരിമല യുവതീ പ്രവേശനം: നടയടച്ച തന്ത്രിക്ക് പട്ടികജാതി കമ്മീഷന്‍റെ നോട്ടീസ്
ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടത്തിയ പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്ക് കാരണം കാണിക്കല്‍ ആവശ്യപ്പെട്ട് പട്ടിക ജാതി കമ്മീഷന്‍. ശബരിമലയില്‍ കയറിയ ഒരാള്‍ ദളിത് ആയതിനാല്‍ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കുമെന്ന് നോട്ടീസ് അയച്ച കമ്മീഷന്‍ അംഗം എസ് ജയകുമാര്‍ പറഞ്ഞു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയകുമാര്‍ ഇക്കാര്യം അറിയിച്ചത്. ജയകുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി - വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് .
ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി - പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും.