കോടതി കയറിയ ശബരിമല; വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ
തിരുവനന്തപുരം: 12 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി കൊണ്ടുള്ള ചരിത്രവിധി സുപ്രീം കോടതി 2018 സപ്തംബര്‍ 28 ന് പുറപ്പെടുവിക്കുന്നത്.സ്ത്രീപ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള എല്ലാ കക്ഷികളുടെയും വാദപ്രതിവാദങ്ങള്‍ ഇഴകീറി പരിശോധിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്.
വിധി കേരളത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുകയും വിധി തിരുത്തുമെന്ന പ്രതീക്ഷയില്‍ നിരവധി വ്യക്തികളും സംഘടനകളും കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുകയും ചെയ്തു.ഈ ഹര്‍ജികള്‍ പരിഗണിക്കണമോയെന്ന കാര്യത്തിലാണ് സുപ്രീംകോടതി തീരുമാനം എടുക്കുന്നത്. രാജ്യ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച ശബരിമല വിധിയുടെ നാള്‍വഴികള്‍ ഇങ്ങനെ
സ്ത്രീ പ്രവേശനം നിഷേധിച്ചു
1951 മേയ് 18 നാണ് 10 വയസിനും 55 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ സെക്രട്ടറിയുടെ അറിയിപ്പ് വരുന്നത്. തുടര്‍ന്ന് 1952 നവംബര്‍ 24 ന് ബോര്‍ഡ് സെക്രട്ടറിയെ പിന്തുണച്ച് ക്ഷേത്രാധികാരികള്‍ വിളംബരം നടത്തി. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ സ്ത്രീകളുടെ സാമീപ്യം ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിക്കപ്പെട്ടു. സ്ത്രീകള്‍ കൂട്ടതോടെയും കുടുംബമായും ശബരിമലയില്‍ എത്തി. കുട്ടികളുടെ ചോറൂണിനും സ്ത്രീകള്‍ ശബരിമലയില്‍ ധാരാളം എത്തി.
ചോദ്യം ചെയ്തില്ല
1990 ല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാത്പര്യ ഹര്‍ജിയോടെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ഔദ്യോഗികമായി വിലക്ക് വരുന്നത്. 10 വയസിനും 50 വയസിനും ഇടയില്‍ ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാറില്ലെന്നത് കാലങ്ങളായി ആവര്‍ത്തിച്ച് പോരുന്ന ആചാരമാണെന്ന നിഗമനത്തിലായിരുന്നു കോടതിയുടെ വിധി. ജസ്റ്റിസ് കെഎസ് പരിപൂര്‍ണയും കെ ബാലകൃഷ്ണനും ഉള്‍പ്പെട്ട ബെഞ്ച് 1991 ഏപ്രില്‍ 5 നായിരുന്നു വിധി പുറപ്പെടുവിച്ചത്. എല്ലാ തീര്‍ത്ഥാടന കാലത്തും ഇത് നടപ്പിലാക്കണമെന്നും കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളുടേയും സഹായം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ ഈ വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നില്ല.
ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍
പിന്നീട് 2006 ലാണ് സ്ത്രീപ്രവേശന വിഷയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഇടപെടല്‍ വരുന്നത്. ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻറെ സെക്രട്ടറി ഭക്തി പസ്രീജ സേത്തിയാണ് സ്ത്രപ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നത്. ചീഫ് ജസ്റ്റിസ് വൈകെസബര്‍വാള്‍, ജസ്റ്റിസ് എസ്എച്ച്.കപാഡിയ, ജസ്റ്റിസ് സികെ ഠക്കഊര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിലുളള ദേവസ്വംബോര്‍ഡിന്‍റെ എതിര്‍പ്പും കോടതി തള്ളി, പിന്നീട് 2007 ജുലൈ 11 ന് ഹര്‍ജി ജസ്റ്റിസുമാരായ എസ്ബി സിന്‍ഹ, എച്ച്എസ് ബേദി എന്നിവരടങ്ങിയ ബഞ്ചിലെത്തി. കേസില്‍ കക്ഷിചേരാന്‍ എന്‍എസ്എസിന് അനുമതി നല്‍കുകയും ചെയ്തു.
അനുകൂലിച്ച് സര്‍ക്കാര്‍
2007 ൽ ഇടത് സർക്കാർ കേരളത്തിൽ അധികാരത്തിൽ എത്തിയതോടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ശബരിമലയിൽ എല്ലാവർക്കും തുല്യ അവകാശമാണെന്ന് വ്യക്തമാക്കിയ സർക്കാർ സ്ത്രീകൾക്ക് മാത്രമായി പ്രവേശനത്തിന് ഒരു പ്രത്യേക ദിവസം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നും കോടതിയിൽ വ്യക്തമാക്കി. അതേസമയം വിഎസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. 2007 നവംബര്‍ 16 നാണ് കോടതിി ഇത് അംഗീകരിച്ചു.
തിരുത്തി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
2008 മാര്‍ച്ച് 3 ല്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ബോര്‍ഡിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിന് ശേഷം 8 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2016 ജനവരി 11 നാണ് ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വീണ്ടും വരുന്നത്. എന്നാൽ അന്ന് സംസ്ഥാനം ഭരിച്ച ഉമ്മൻചാണ്ടി സർക്കാർ മുന്‍ സര്‍ക്കാരിന്‍റെ നിലപാട് തിരുത്തി.അതേവര്‍ഷം ജനവരി 11 ന് സ്ത്രീപ്രവേശനം അനുവദിക്കേണ്ടെന്ന് കാണിച്ച് പുതിയ സത്യവാങ്ങ്മൂലവും നൽകി.
അമിക്കസ് ക്യൂറിയെ നിയമിച്ചു
ഇതോടെ കേസിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. 2016 ൽ ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ പിന്നാലെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് വീണ്ടും ജീവൻ വെച്ചത്. 2016 ഏപ്രിലില്‍ കേസില്‍ വാദത്തിനിടെ ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഗോപാല്‍ഗൗഡയും യുവതീപ്രവേശനത്തിന് അനുകൂലമായ ചില പരാമര്‍ശങ്ങള്‍ നടത്തി.ആത്മീയത പുരുഷന്‍മാര്‍ക്ക് മാത്രം ഉള്ളതാണോയെന്ന് ദീപക് മിശ്ര ചോദിച്ചു. തുടര്‍ന്ന് രാജു രാമചന്ദ്രനെ കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചു.
സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍
2016 ഏപ്രില്‍ 22 ന് സ്ത്രീപ്രവേശനം നിഷേധിച്ചത് അവരുടെ അന്തസിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജുലൈ 8 ന് കേസില്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് പുനസംഘടിച്ചു. മൂന്നംഗ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിനേയും ജസ്റ്റിസ് ഗോപാലഗൗഡയെയും മാറ്റി. പകരം ജസ്റ്റിസ് ആര്‍ ഭാനുമതിയെയും ജസ്റ്റിസ് സി. നാഗപ്പനെയും ഉള്‍പ്പെടുത്തി. നീണ്ട വിചാരണങ്ങൾക്കിടെ ആചാരങ്ങളിലുള്ള കോടതി ഇടപെടലുകൾ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. നവംബര്‍ 8 ന് പിണറായി സർക്കാർ മുൻ സർക്കാരിൻറെ നിലപാടല്ലെന്നും സ്ത്രീപ്രവേശനം അനുവദിക്കാമെന്നും സത്യവാങ്മൂലം നൽകി.സർക്കാരിൻറേതിന് വിഭിന്നമായി ദേവസ്വം ബോർഡ് തിരുമാനം എടുത്തതോടെ വീണ്ടും വാദപ്രതിവാദങ്ങൾ നീണ്ടു.
ഭരണ ഘടന ബെഞ്ച് വാദം കേട്ടു
അതിനിടെ 2017 ഫിബ്രവരി 20 ന് ബെഞ്ച് വീണ്ടും പുനസംഘടിച്ചു. ജസ്റ്റിസ് നാഗപ്പനു പകരം ജസ്റ്റിസ് അശോക് ഭൂഷണ്‍ ബെഞ്ചില്‍ അംഗമായി. ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ട് വിധി പറയാനായി കേസ് മാറ്റിവെച്ചു. 2017 ഒക്ടോബര്‍ 13 ന് ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ട് സുപ്രീം കോടതി ഉത്തരന് പുറപ്പെടുവിച്ചു. 2018 ജൂലൈ 17 ന് ചീഫ് സ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് എഎന്‍ ഖാന്‍ വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണ ഘടന ബെഞ്ച് വാദം കേട്ട് തുടങ്ങി.
ചരിത്ര വിധി
ഒടുവിൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 2018 സെപ്റ്റംബര്‍ 28ന് ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ആർത്തവത്തിൻറെ പേരിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ സര്‍ക്കാന്‍ രംഗത്തെത്തിയതോടെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമലയിലും പരിസരത്തും പ്രതിഷേധങ്ങള്‍ അരങ്ങേറി.
പ്രതിഷേധങ്ങള്‍
വിശ്വാസ സംരക്ഷണമെന്ന പേരിൽ പ്രതിഷേധകർ നിലയ്ക്കലും പമ്പയിലും തമ്പടിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ മലകയറാനെത്തിയ സ്ത്രീകളെയെല്ലാം പ്രതിഷേധക്കൂട്ടം ആക്രമിച്ചു. മാധ്യമപ്രവർത്തകർക്കും പോലീസിനും നേരെ ഇക്കൂട്ടർ അക്രമം അഴിച്ചുവിട്ടു.ദർശനം നടത്താൻ എത്തിയ 50 വയസ് തികഞ്ഞ സ്ത്രീയെ പോലും പ്രതിഷേധക്കാർ ആക്രമിച്ചു. ഇതോടെ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിൽ കൂടുതൽ പോലീസിനെ സർക്കാർ ശബരിമലയിൽ വിന്യസിച്ചു. പ്രക്ഷോഭത്തിന്‍റെ ഭാഗമായി 9000 ക്രിമിനല്‍ കേസുകളിലായി 27000 പേരാണ് കേരളത്തില്‍ അറസ്റ്റിലായത്.പ്രതിഷേധങ്ങള്‍ക്കിടെ 2019 ന് ജനവരി 2 ന് ബിന്ദു തങ്കം, കനഗ ദുര്‍ഗ എന്നിവര്‍ ശബരിമലയില്‍ പ്രവേശിച്ച് സുപ്രീം കോടതി വിധി നടപ്പാക്കി.
4 റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ 53 ഹര്‍ജികള്‍
എന്നാല്‍ 2018 ഒക്ടോബര്‍ 8 ന് ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ എന്‍എസ്എസും ദേശീയ അയ്യപ്പ ഭക്ത സമിതിയും റിവ്യൂ ഹര്‍ജി നല്‍കി. വിധിയ്‌ക്കെതിരെ 49 റിവ്യൂ ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 53 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. നവംബര്‍ 13 ന് റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍.ഈ വര്‍ഷം ഫെബ്രുവരി 9 ന് ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി അംഗീകരിച്ചുകൊണ്ട് ഹര്‍ജികള്‍ തള്ളണോ അതോ വിശാല ബെഞ്ചിന് പുനഃപരിശോധനയ്ക്ക് വിടണോ എന്ന കാര്യത്തില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും.
ശബരിമല: റിവ്യൂ ഹര്‍ജി നല്‍കിയത് ആരൊക്കെ, വാദങ്ങളും പ്രതിവാദങ്ങളും എന്ത്
മഹാരാഷ്ട്ര; ശിവസേനയുടെ മോഹങ്ങള്‍ തകര്‍ത്തത് സോണിയക്ക് വന്ന ആ ഒറ്റ 'ഫോണ്‍ കോള്‍'?
കര്‍ണാടക:
17
വിമതരും
നാളെ
ബിജെപിയില്‍
ചേരും:
ഉപതിരഞ്ഞെടുപ്പില്‍
മത്സരിക്കുക
താമര
ചിഹ്നത്തില്‍