ഒരു അച്ഛന്റെ ഉത്കണ്ഠയോടെ പിന്നാലെ ബാലു ഓടിയെത്തി.. "മകളാണ്, പേര് തേജസ്വിനി".. കുറിപ്പ്
Recommended Video

തിരുവനന്തപുരം: 'ബാലഭാസ്‌കര്‍ അപകട നില തരണം ചെയ്തു, ഓര്‍മ്മകള്‍ തിരിച്ച് കിട്ടി'.. ഇതായിരുന്നു തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പുറത്ത് വന്ന ശുഭവാര്‍ത്ത. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ദിവസങ്ങള്‍ക്കൊടുവില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുതിര്‍ത്ത നിമിഷം. വെറും മണിക്കൂറുകളുടെ മാത്രം ആയുസ്സുണ്ടായിരുന്ന സന്തോഷം.
കണ്ണുകള്‍ പാതിയടച്ച്, സംഗീതത്തില്‍ സ്വയം അലിഞ്ഞ് ചേര്‍ന്ന്, സ്വയം മറന്ന് ഇനി ഒരു വേദിയിലും ബാലഭാസ്‌കറിന്റെ വിരലുകള്‍ വയലിനോട് ചേരില്ല. ബാലുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വാക്കുകള്‍ മുറിയാതെ, ഇടറാതെ പങ്ക് വെയ്ക്കാനാവുന്നില്ല ആര്‍ക്കും. ബാലഭാസ്‌കറിനെ അവസാനമായി കണ്ട ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് ശബരീനാഥന്‍ എംഎല്‍എ. ആ ഓര്‍മ്മ അച്ഛനും മുന്‍പേ വിടപറഞ്ഞ തേജസ്വിനിയെ കുറിച്ച് കൂടിയുള്ളതാണ്.

വിശ്വസിക്കാനാവുന്നില്ല
ഫേസ്ബുക്ക് പോസ്റ്റിലൂടെ ശബരീനാഥന്‍ എംഎല്‍എ ബാലുവിനേയും പ്രിയപ്പെട്ട മകളേയും ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്: ബാലഭാസ്കർ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളിൽ ഒരു സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിൻ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികൾ വിരളം.

അവസാനത്തെ ഓർമ്മ
ഞാൻ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറന്റിലാണ്. ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോൾ ഒരു കുഞ്ഞു പെൺകുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോൾ ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്കർ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു "മകളാണ്, പേര് തേജസ്വിനി".

രണ്ടുപേരും ഇന്ന് ഭൂമിയില്ല
രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തിൽ തുളച്ചുകയറുന്ന നിഷ്കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സിൽ മായാതെ നിൽക്കും.ആദരാഞ്ജലികൾ എന്നാണ് ശബരീനാഥൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞ് ബാലഭാസ്കറിന് ജീവനേക്കാളും വലുതായിരുന്നുവെന്ന് സുഹൃത്തുക്കൾക്കൊക്കെ അറിയാം.

ആ കോളേജ് കാലം
അതേക്കുറിച്ച് നേരത്തെ റേഡിയോ ജോക്കിയും ബാലഭാസ്കറിന്റെ സുഹൃത്തുമായ കിടിലം ഫിറോസ് ഫേസ്ബുക്കിൽ ഹൃദയഭേദകമായ ഒരു കുറിപ്പിട്ടിരുന്നു. മകളുടെ മരണവാർത്ത അറിയാതെ ബാലഭാസ്കർ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന നേരത്തായിരുന്നു ആ കുറിപ്പ്. അതിങ്ങനെയാണ്: കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ. കക്ഷീടെ പ്രണയകാലത്തിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ യുവജനോത്സവവേദികളിൽ ഇഷ്ടം പകുത്തു എത്രയോ യാത്ര ചെയ്തു!

ആ സ്നേഹമാണ് ഇപ്പോൾ..
റേഡിയോയിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ. ആ സ്നേഹമാണ് ഇപ്പൊ ബോധം മറഞ്ഞു, 18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത് ! വിധു പ്രതാപ് പോയി കണ്ടിട്ട് പറഞ്ഞ വാക്കുകൾ ഞാനും കേട്ടു. ചേച്ചി അപകട നിലതരണംചെയ്തു . ബാലുച്ചേട്ടൻ സ്‌പൈനൽ കോഡ്ന് ഇഞ്ചുറി സംഭവിച്ച സ്ഥിതിയിലാണ്.

ഞാനും കൂടാം എന്റെ വയലിനുമായി
ബിപി ഒരുപാട് താഴെയും, എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലുമാണത്രെ! സര്ജറിക്ക് കയറ്റിയിട്ടുണ്ട്. മലയാളക്കരയുടെ മുഴുവൻ പ്രാർത്ഥനകളുണ്ട് .ബാലുച്ചേട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ .പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു - ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട്. ഞാനും കൂടാം എന്റെ വയലിനുമായി.

നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ
ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു . നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി. മനസ്സിലെ നോവായി കുഞ്ഞാവ പോയി. ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു ബാലുവിനേയും മരണം തേടിയെത്തും മുൻപുള്ള ആ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
കെഎസ് ശബരീനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications