തിരുവനന്തപുരം കല്ലമ്പലത്തെ സാബുറയുടെ മരണം, ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം:കല്ലമ്പലം വണ്ടിത്തടം കോട്ടമലയിൽ വലിയവിളാകത്ത് വീട്ടിൽ പരേതനായ അബ്ദുൾ കരീമിന്റെ ഭാര്യ സബൂറയെ (62) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. ആക്ഷൻ കൗൺസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.കഴിഞ്ഞ ഫെബ്രുവരി 15 നാണ് സബൂറയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ മരണശേഷം അഞ്ച് വർഷമായി മകനും മരുമകൾക്കുമൊപ്പം സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. നിരന്തരമായ കുടുംബ വഴക്കിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇവർ മരിക്കുന്നതിന് ഒരു മാസം മുമ്പ് കല്ലമ്പലം പോലീസിൽ പരാതി നൽകിയിരുന്നു. കാലിനു സ്വാധീനക്കുറവുള്ള സബൂറ തൂങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് നാട്ടുകാരുടെ കണ്ടെത്തൽ. കല്ലമ്പലം പോലീസ് അന്വേഷണം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർന്നാണ് നാട്ടുകാർ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്.
സംഭവത്തില്‍ കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുത്തിരുന്നു. കേസ് പൊലീസ് ഇല്ലാതാക്കാന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കോടതിയെ സമീപിച്ചത്. മരണത്തിലെ ദുരൂഹത സ്ഥലം എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിക്കുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് നാട്ടുകാര്‍ വര്‍ക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതും കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചതും.
കമ്മീഷന്‍ മകന്‍ കഹാറിന്റേയും മരുമകള്‍ അസീനയും മൊഴിയെടുത്തു. കോടതിനിര്‍ദേശം മറികടന്ന് അസീന സബുറയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. പീഡനം സഹിക്കവയ്യാതെ നേരത്തെ സബൂറ ഭര്‍തൃസഹോദരിയുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ മരുമകള്‍ വനിത കമ്മീഷനില്‍ പരാതി നല്‍കി സബൂറയെ വീട്ടില്‍ തിരികെയെത്തിക്കുകയായിരുന്നു