മുഖ്യനെ പൂട്ടൂമോ പൈലറ്റ്: ഗെലോട്ട് ക്യാമ്പിലെ പഴയ വിശ്വസ്തരുമായി കൂടിക്കാഴ്ച, പിന്നാലെ ദില്ലിയിലേക്ക്
ദില്ലി: 2018 ല്‍ കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ കഴിഞ്ഞ സംസ്ഥാനമാണെങ്കിലും തുടക്കം മുതല്‍ തന്നെ ആഭ്യന്തര തർക്കം രൂക്ഷമായ സംസ്ഥാനമാണ് രാജസ്ഥാന്. പാർട്ടി വിജയിച്ചപ്പോള്‍ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്ന അശോക് ഗെലോട്ടിനായിരുന്നു നറുക്ക് വീണത്. തുടർന്ന് അങ്ങോട്ടുമുള്ള ഓരോ ദിനവും കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല.
ഒരു സമയത്ത് സച്ചിന് പൈലറ്റ് പരസ്യമായ രീതിയില്‍ തന്നെ വിമത നീക്കവും നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ വിഭാഗീയത ഏറ്റവും രൂക്ഷമായത്. ഈ തർക്കത്തിന്റെ പുതിയ ഏടായിട്ടാണ് സച്ചിന് പൈലറ്റിന്റെ ഭാഗത്ത് നിന്നും ഒരു പുതിയ നീക്കമുണ്ടായിരിക്കുന്നത്.
അശോക് ഗെലോട്ടിനെ എ ഐ സി സി അധ്യക്ഷനാക്കി നിയമിച്ച് പകരം മുഖ്യമന്ത്രി കസേരയിലേക്ക സച്ചിന് പൈലറ്റിനെ കൊണ്ടുവരാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. അതുകൊണ്ട് തന്നെ സോണിയി ഗാന്ധി ഗെലോട്ടിനോട് എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിർദ്ദേശിച്ചത്.
ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം സച്ചിന് പൈലറ്റിന് വിട്ടുകൊടുക്കാതിരിക്കാന്‍ തയ്യാറാവാതിരുന്ന ഗെലോട്ട് എം എല്‍ എമാരെ ഇറക്കി എ ഐ സി സി നിർദേശം അട്ടിമറിച്ചതോടെ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ നേതൃത്വവും തയ്യാറായില്ല. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള സച്ചിന് പൈലറ്റിന്റെ കാത്തിരിപ്പ് നീളുകയും ചെയ്തു.
ദിലീപ് വിഷയത്തില്‍ എന്താണ് പ്രശ്നം: അദ്ദേഹത്തിനെതിരെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ: സജി നന്ത്യാട്ട്
പ്രശ്ന പരിഹാരത്തിനായി നേതൃത്വം വീണ്ടും സച്ചിന് പൈലറ്റിനെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് സച്ചിൻ പൈലറ്റ് അശോക് ഗെഹ്ലോട്ട് പക്ഷത്തെ നേതാക്കളുമായും എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഗെഹ്ലോട്ടിന്റെ വിശ്വസ്തനായ പ്രതാപ് സിങ് ഖാചാരിയവാസ് രാജേന്ദ്ര ഗുഡ ഉള്പ്പടേയുള്ളവരുമായിട്ടാണ് സച്ചിന് പൈലറ്റ് കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ പൈലറ്റ് ക്യാമ്പിലായിരുന്ന ഖച്ചരിയവാസ്, 2020 ലെ രാഷ്ട്രീയ പ്രതിസന്ധി സമയത്താണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ക്യാമ്പിലേക്ക് മാറിയത്. അതേസമയം പൈലറ്റുമായുള്ള ചർച്ചകൾ എന്തെങ്കിലും പ്രത്യേകതയുള്ള കാര്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.ഖച്ചരിയവാസ് മുഖ്യമന്ത്രി ഗെലോട്ടുമായും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖച്ചരിയവാസിന്റെ വസതിയിലെത്തിയായിരുന്നു പൈലറ്റിന്റെ കൂടിക്കാഴ്ച. ഇത് സംബന്ധിച്ച് എന്തെങ്കിലുമൊരു പ്രസ്താവന നടത്താന്‍ പൈലറ്റും തയ്യാറായില്ല. എന്നാൽ, ഏറെ നാളുകൾക്ക് ശേഷമാണ് ഇവർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പൈലറ്റ് ദില്ലിയിലേക്ക് പോവുകയും ചെയ്തു. ദുർഗ പൂജക്ക് ശേഷമായിരിക്കും അദ്ദേഹം തിരിച്ച് രാജസ്ഥാനിലേക്ക് മടങ്ങുക.
കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന കോൺഗ്രസ് നിയമസഭ പാർട്ടി യോഗം ഉടൻ നടക്കുമെന്നും പൈലറ്റ് ക്യാമ്പ് അവകാശപ്പെടുന്നുണ്ട്. നേരത്തെ എ ഐ സി സി നിരീക്ഷകർ വന്നിട്ടും യോഗത്തില്‍ നിന്നും ഗെലോട്ട് പക്ഷക്കാരായ എം എല്‍ എമാർ വിട്ടുനിന്നിരുന്നു. അതേസമയം, പാർട്ടി നിരീക്ഷകർ രാജസ്ഥാൻ എം എൽ എമാരുമായി വ്യക്തിപരമായി സംസാരിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും ശേഷം അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ട് ഒറ്റവരി പ്രമേയം പാസാക്കണമെന്നും സച്ചിന് പൈലറ്റ് വ്യക്തമാക്കി.