തിരുകേശ വിവാദത്തിന് ശേഷം കാന്തപുരം വീണ്ടും, ഇത്തവണ മുടിവെള്ളം, സുന്നി ഐക്യം പ്രതിസന്ധിയിൽ
കോഴിക്കോട്: കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും വലിയ കോളിളക്കമുണ്ടാക്കിയതാണ് തിരുകേശ വിവാദം. പ്രവാചകന്റെ തിരുകേശം കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ രംഗത്ത് വന്നതോടെയാണ് തിരുകേശ വിവാദം തുടങ്ങുന്നത്.
തിരുകേശം സൂക്ഷിക്കുന്നതിന് വേണ്ടി മുടിപ്പള്ളി നിര്‍മ്മിക്കാന്‍ കോടികള്‍ വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തുവെങ്കിലും ഇതുവരെ പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ആ വിവാദം കെട്ടടങ്ങും മുന്‍പ് പുതിയ മുടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കാന്തപുരം. സുന്നി ഐക്യ ചര്‍ച്ചകളെ കൂടി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കാന്തപുരത്തിന്റെ പുതിയ മുടിവെള്ളം.
പ്രവാചകന്റെ തിരുകേശം
മലപ്പുറം ജില്ലയിലെ കുണ്ടൂരില്‍ വെച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നടത്തിയ പ്രസംഗത്തിലാണ് തനിക്ക് വീണ്ടും പ്രവാചകന്റെ മുടി ലഭിച്ചിട്ടുണ്ട് എന്നും അത് കാണാന്‍ വിശ്വാസികള്‍ എത്തണമെന്നും ആവശ്യപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്ടുളള കാരന്തൂര്‍ മര്‍ക്കസില്‍ ഇക്കഴിഞ്ഞ 12ാം തിയ്യതി മുടിവെള്ള വിതരണവും നടന്നു. മദീനയിൽ നിന്ന് ലഭിച്ച പ്രവാചകന്റെ തിരുകേശം എന്ന് അവകാശപ്പെടുന്ന മുടിയിട്ട വെള്ളം എന്ന പേരിലാണീ വിതരണം.
മുടിവെളള വിതരണം
ആയിരക്കണക്കിന് ആളുകളാണ് പുലര്‍ച്ചെ മുതല്‍ കാരന്തൂര്‍ മര്‍ക്കസില്‍ മുടിവെള്ളത്തിന് വേണ്ടി എത്തിയത്. ഇതേത്തുടര്‍ന്ന് കോഴിക്കോട്-മൈസൂര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം പോലുമുണ്ടായി. മാധ്യമങ്ങളും നാട്ടുകാരും പോലും അറിയാതെ ആയിരുന്നു മുടിവെള്ള വിതരണം ആസൂത്രണം ചെയ്തത്. ജനത്തിരക്ക് കണ്ടപ്പോഴാണ് സംഭവം പുറത്തറിയുന്നതും.
കോടികളുടെ മുടിപ്പള്ളി
നേരത്തെ പ്രവാചകന്റെ തിരുകേശം തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പള്ളി പണിയുന്നതിന് വേണ്ടി കോടികളാണ് പിരിവ് നടത്തിയത്. നാല്‍പ്പത് കോടി ചെലവില്‍ മുടിപ്പള്ളി പണിയും എന്നായിരുന്നു പ്രഖ്യാപനം. 2012ല്‍ കോഴിക്കോട് ശിലാസ്ഥാപനവും നടത്തി. ഈ പ്രഖ്യാപനം വലിയ വിവാദവുമായി. മുടിപള്ളിയോ അതിന് അനുബന്ധമായി നിര്‍മ്മിക്കുമെന്ന് പറഞ്ഞ ഇസ്ലാമിക് ഹെറിറ്റേജോ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല.
മുടിയുടെ വിശ്വാസ്യത
അഹമ്മദ് ഖസ്റജി എന്ന രാജാവ് തനിക്ക് തന്നതാണ് എന്ന് കാന്തപുരം അവകാശപ്പെട്ട തിരുകോശം യഥാര്‍ത്ഥത്തിലുളളതാണ് എന്ന് ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല മുടിയുടെ വിശ്വാസ്യത തെളിയിക്കാന്‍ വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. പ്രവാചകന്റെ യഥാര്‍ത്ഥ മുടിയാണെങ്കില്‍ അതിന് നിഴലുണ്ടാവില്ല എന്നും അത് കത്തില്ല എന്നുമാണ് വിശ്വാസം.
സുന്നികളിലെ ഭിന്നത
അത്തരത്തില്‍ പരീക്ഷിച്ച് തന്റെ കയ്യിലുളള മുടിയുടെ വിശ്വാസ്യത തെളിയിക്കാനും കാന്തപുരത്തിന് സാധിച്ചിട്ടില്ല. തിരുകേശ വിവാദത്തിന് പിന്നാലെ സുന്നികളിലെ കാന്തപുരം വിഭാഗത്തില്‍ തന്നെ കടുത്ത ഭിന്നതയാണ് രൂപം കൊണ്ടത്. എതിര്‍വിഭാഗമായ ഇകെ സുന്നികളും രൂക്ഷമായ വിമര്‍ശനം കാന്തപുരത്തിന് നേര്‍ക്ക് ഉന്നയിച്ചു. ഭിന്നിച്ച് നില്ക്കുന്ന സുന്നി സമൂഹം ഐക്യത്തിന് വേണ്ടിയുളള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് പുതിയ മുടിയുമായി കാന്തപുരം വീണ്ടും വന്നിരിക്കുന്നത്.
ഐക്യം പ്രതിസന്ധിയിൽ
കാന്തപുരത്തിന്റെ പുതിയ അവകാശ വാദത്തിന് എതിരെ സമസ്ത നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കാന്തപുരത്തിന്റെ പ്രസംഗം സുന്നി ഐക്യ ചര്‍ച്ചകളിലെ ധാരണകള്‍ക്ക് വിരുദ്ധമാണ് എന്നാണ് സമസ്ത നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസ സമൂഹത്തെ കാന്തപുരം വഞ്ചിക്കുകയാണ് ചെയ്യുന്നത്. സംഘടനയിലെ മറ്റ് നേതാക്കള്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും കാന്തപുരത്തിന്റെ നീക്കം സുന്നി ഐക്യ ചര്‍ച്ചകള്‍ക്ക് വിഘാതമാണ് എന്നും സമസ്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.