സമയമെടുത്താലും വിശ്വാസം സംരക്ഷിക്കും; ശബരിമലയിൽ നിയമനിർമാണം പരിഗണനയിലെന്ന് സദാനന്ദ ഗൗഡ
കാസർഗോഡ്: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധി മറികടക്കാനുള്ള നിയമനിർമാണം കേന്ദ്രസർക്കാരിന്റെയും ബിജെപിയുടേയും പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയം സങ്കീർണമാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി വന്ന ശേഷം മാത്രമെ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളു. സമയമെടുത്താലും വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കശ്മമീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ ഏഴ് പതിറ്റാണ്ടോളവും രാജന്മഭൂമി വിഷയത്തിൽ കാലങ്ങളോളവും കാത്തിരുന്നില്ലേയെന്നും സദാനന്ദ ഗൗഡ ചോദിച്ചു.
ഇന്ദിരാ ഗാന്ധിയുടെ ആന്റിയുടെ വീട് ഇനി പ്രിയങ്കയ്ക്ക്.... ലഖ്നൗവില്‍ പട നയിക്കാന്‍ കോണ്‍ഗ്രസ്!!
ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായുള്ള സമരങ്ങൾ ബിജെപിയാണ് മുന്നിൽ നിന്ന് നയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് ഇതിൽ നേട്ടമുണ്ടായത്. ഇക്കാര്യം ജനങ്ങൾക്കും ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്നും സദാനന്ദ ഗൗഡ പറഞ്ഞു. കേരളത്തിലെ ഇടത്- വലത് മുന്നണികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സദാനന്ദ ഗൗഡ ഉന്നയിച്ചത്.
കേരളത്തിൽ നടക്കുന്നത് ഇരുമുന്നണികളുടെയും കൂട്ടുകച്ചവടമാണെന്നായിരുന്നു വിമർശനം. കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ കേരളം വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല. പദ്ധതികൾ കൊണ്ടുവരേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ കേന്ദ്രമന്ത്രിമാരെ കാണാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ലെന്നും സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ സുപ്രീം കോടതിവിധിക്കെതിരെ നിയമനിർമാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് നേരത്തെയും സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ കേരളത്തിൽ ബിജെപി സമരം നയിച്ചത് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണെന്നും പാലാ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിനിടെ സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു.