ഒരേയൊരു തീവണ്ടി, ഒരു പാതക്ക് സര്‍വ്വേ, കേരളത്തിന് നഷ്ട ബജറ്റ്
തിരുവനന്തപുരം: സമയാസമയത്ത് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാതെ കേരളം ഒരു ബജറ്റില്‍ കൂടി കാഴ്ചക്കാരായി നിന്നു. ഒരു പുതിയ തീവണ്ടിയും ഒരു പുതിയ പാതയ്ക്ക് സര്‍വ്വേയും മാത്രമായൊതുങ്ങി റെയില്‍ ബജറ്റില്‍ കേരളത്തിനുള്ള നേട്ടം. ബൈന്ദൂര്‍ - കാസര്‍ഗോഡ് പാസഞ്ചര്‍ തീവണ്ടിയാണ് മംഗലാപുരം കാരനായ സദാനന്ദ ഗൗഡയുടെ ബജറ്റില്‍ കേരളത്തിന് കിട്ടിയത്.
നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. ഇത് കേരളത്തിന് ആശ്വാസമാകും. കാഞ്ഞങ്ങാട് - പാണത്തൂര്‍ പാതയുടെ സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കാസര്‍ഗോഡ് ജില്ലയിലെ മലയോര നിവാസികളുടെ ഏറെക്കാലമായുള്ള സ്വപ്‌നവും പ്രതീക്ഷയുമാണ് കാഞ്ഞങ്ങാട് - പാണത്തൂര്‍ പാത.

ബൈന്ദൂര്‍ - കാസര്‍ഗോഡ് പാസഞ്ചര്‍ ട്രെയിന്‍ ഒഴിവാക്കിയാല്‍ കേരളത്തിന് മറ്റ് ട്രെയിനുകളൊന്നും അനുവദിച്ചിട്ടില്ല. ഈ പാസഞ്ചര്‍ തന്നെ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ കാസര്‍ഗോട് ബന്ധം കൊണ്ട് കിട്ടിയതാണ് എന്ന് പറഞ്ഞാലും അതിശയമില്ല. തെക്കന്‍ കേരളത്തെ പുതിയ ബജറ്റില്‍ പരാമര്‍ശിച്ചിട്ട് പോലുമില്ല. കേവലം ഒരാഴ്ച മുമ്പ് മാത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലിയിലെത്തി കേന്ദ്രത്തെ കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചത്.
ആറ് പ്രീമിയം ട്രെയിനുകള്‍, 27 എക്‌സ്പ്രസ് ട്രെയിനുകള്‍, ആറ് എ സി ട്രെയിനുകള്‍ എന്നിവയാണ് പുതുതായി അനുവദിച്ചത്. ഇതില്‍ കേരളത്തിന് ഒന്നുപോലുമില്ല. പുതിയ സ്‌റ്റോപ്പുകളുമില്ല. റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് കേരളത്തോട് കാട്ടിയത് എന്ന പ്രതികരണങ്ങളുമായി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. പ്രതികാര ബുദ്ധിയോടെ കേരളത്തോട് കേന്ദ്രം പെരുമാറി എന്നാണ് വിമർശനങ്ങൾ.












Click it and Unblock the Notifications