ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് സാധ്വി സരസ്വതി.. കേരളത്തെ രാമരാജ്യമാക്കുമെന്ന് വെല്ലുവിളി!
Recommended Video
കോഴിക്കോട്: കാസര്‍കോഡ് വിദ്വേഷ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പൊങ്കാല മഹോത്സവം തന്നെയാണ് നടക്കുന്നത്. സാധ്വി സരസ്വതിയുടെ ഫേസ്ബുക്ക് പേജ് നിറയെ ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളും റെസിപ്പികളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഒട്ടും ആശാസ്യകരമല്ലാത്ത തെറിവിളിയും അശ്ലീലവും ബലാത്സംഗ ഭീഷണികളും അടക്കമുള്ള സൈബര്‍ ആക്രമണവും ഒരു വശത്ത് നടക്കുന്നു. എന്നാല്‍ ഈ പൊങ്കാല കൊണ്ടൊന്നും താന്‍ പിന്മാറാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമാക്കി സാധ്വി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
വിഷം തുപ്പി സാധ്വി
സനാതന്‍ ധര്‍മ്മ പ്രചാര്‍ സേവ സമിത എന്ന ഹിന്ദു സംഘടനയുടെ പ്രസിഡണ്ടാണ് സാധ്വി സരസ്വതി. വിദ്വേഷ പ്രസംഗങ്ങള്‍ ഇവര്‍ക്ക് പുത്തരിയല്ല. കാസര്‍കോട് ബദിയടുക്കയില്‍ വിഎച്ച്പി ഹിന്ദു സമാജോത്സവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അത്യന്തം വിഷം കലര്‍ന്ന പ്രസംഗം മധ്യപ്രദേശുകാരിയായ സാധ്വി സരസ്വതി നടത്തിയത്. കേരളത്തിലെ ലൗവ് ജിഹാദികളുടേയും പശുവിനെ കൊല്ലുന്നവരുടേയും തലയറുക്കണം എന്നാണ് സാധ്വി ആഹ്വാനം നടത്തിയത്. ഇത് വലിയ വിവാദമായി.
ലൗ ജിഹാദികളെ വെട്ടിക്കൊല്ലണം
സാധ്വിയുടെ പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെയാണ്: ' ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തയ്യാറാകുന്നവര്‍ ആയിരം രൂപയ്ക്ക് ഒരു വാള്‍ കൂടി വാങ്ങി തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനിക്കണം. കേരളത്തിലെ ലൗ ജിഹാദികളെ ഈ വാള്‍ ഉപയോഗിച്ച് കഴുത്ത് വെട്ടി കൊലപ്പെടുത്താന്‍. തങ്ങളുടെ സഹോദരിമാര്‍ക്കായി ഇത്രയും ചെറിയ ഒരു സഹായമെങ്കിലും ചെയ്തു കൂടെ എന്നാണ് സാധ്വി സരസ്വതി കാസര്‍കോഡ് പ്രസംഗിച്ചത്.
പശുവിനെ കൊല്ലുന്നവരെ കൊല്ലണം
തീര്‍ന്നില്ല. ' കേരളത്തില്‍ മാത്രമാണ് ഗോമാതാവിനെ കൊല്ലുന്നതും ബീഫ് ഫെസ്റ്റ് നടത്തുന്നതും. ഇങ്ങെനെയുള്ള കശാപ്പുകാര്‍ക്ക് ഇവിടെ ജീവിക്കാനുള്ള യോഗ്യതയില്ല. പശുവിനെ അമ്മയായല്ലേ നിങ്ങള്‍ കാണുന്നത്. പൊതുജനമധ്യത്തില്‍ അമ്മയെ അപമാനിക്കുന്നത് നിങ്ങള്‍ നോക്കി നില്‍ക്കുമോ. പശുവിനെ പൊതുസ്ഥലത്ത് വെച്ച് കൊല്ലുന്നവരെ അതേ രീതിയില്‍ കൊല്ലണമെന്നും സാധ്വി സരസ്വതി കാസര്‍കോട്ടേ പരിപാടിയില്‍ പ്രസംഗിക്കവേ ആഹ്വാനം ചെയ്യുകയുണ്ടായി.
ഹിന്ദുക്കൾ ആയുധമെടുക്കണം
ഹിന്ദുക്കള്‍ ആയുധമെടുത്ത് വിപ്ലവം നടത്തണമെന്നും എങ്കിലേ മതം മുന്നേറുകയുള്ളൂവെന്നും അതിനായി കേരള നിയമസഭയില്‍ കാവിക്കൊടി പാറണമെന്നും സാധ്വി പ്രസംഗിച്ചു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ ഇപ്പോള്‍ മടിക്കുന്നവര്‍ അന്ന് ജയ് ശ്രീറാം എന്ന് വിളിക്കുമെന്നും സാധ്വി പറയുകയുണ്ടായി. സാധ്വിക്കെതിരെ ബദിയടുക്ക പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ജില്ലയിലെ ചില സംഘടനകളുടേയും വ്യക്തികളുടേയും പരാതിയെ തുടര്‍ന്നാണ് കേസ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനം നടത്തി, ബോധപൂര്‍വ്വം കലാപത്തിനുള്ള ആഹ്വാനം ചെയ്തു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ സാധ്വിയുടെ ഫേസ്ബുക്ക് പേജ് മലയാളികള്‍ പൊങ്കാലക്കലമാക്കി. ഹോട്ടലില്‍ കയറിയ പ്രതീതിയാണ് പേജിപ്പോള്‍. കമന്‌റ് ബോക്‌സില്‍ നിറയെ ബീഫ് വിഭവങ്ങള്‍ മാത്രമാണ്. അതിനിടെ സാധ്വിയെ സ്ലട്ട് ഷെയിമിംഗ് നടത്തുന്നവരും ബലാത്സംഗഭീഷണി മുഴക്കുന്നവരും കൂട്ടത്തിലുണ്ട്.
കേരളത്തില്‍ രാമരാജ്യം
പൊങ്കാല പുരോഗമിക്കവേ എല്ലാത്തിനേയും പുച്ഛിച്ച് തള്ളി സാധ്വി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നാണ് ഫേസ്ബുക്കിലെ കുറിപ്പില്‍ സാധ്വി പറയുന്നത്. താന്‍ കേരളത്തില്‍ വന്നതിന്റെ ഉദ്ദേശം രാജ്യത്തിന്റെയും മതത്തിന്റെയും സനാതന സംസ്‌ക്കാരത്തിന്റെയും സംരക്ഷയേയും സ്ത്രീ സുരക്ഷയേയും ഗോ സുരക്ഷയേയും കരുതിയിട്ടാണ്. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക എന്നതും തന്റെ ലക്ഷ്യമാണ്.
ബീഫ്- പോർക്ക് പൊങ്കാലകൾ
ഇനിയും കേരളത്തില്‍ വരുമെന്നും ഇത്തരം വിഷയങ്ങല്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും സാധ്വി പറയുന്നു. അക്കാര്യത്തില്‍ തന്നെ ആര്‍ക്കാണ് തടയാന്‍ സാധിക്കുകയെന്ന് കാണണമെന്നും സാധ്വി സരസ്വതി കേരളത്തെ വെല്ലുവിളിച്ചിരിക്കുന്നു. ഇതോടെ സൈബര്‍ ലോകം ഒന്നാകെ ഇളകി. കേരളം രാജരാജ്യമാക്കുന്നത് ഒന്നു കാണണം എന്നാണ് മലയാളികള്‍ തിരിച്ചും വെല്ലുവിളിക്കുന്നത്. വര്‍ഗീയത കയ്യില്‍ വെച്ചാല്‍ മതിയെന്നും കേരളത്തില്‍ ചിലവാകില്ലെന്നും മലയാളികള്‍ ഓര്‍മ്മപ്പെടുത്തുന്നു. അതിനിടെ ബീഫ് പൊങ്കാലയ്ക്ക് മറുപടിയെന്നോണം സംഘികൾ പോർക്ക് പൊങ്കാലയുമായും രംഗത്ത് വന്നിട്ടുണ്ട്.
പ്രതിഷേധമിരമ്പി ദേശീയ പുരസ്കാര വിതരണ വേദി.. സ്മൃതി ഇറാനിയെ ബഹിഷ്കരിച്ച് 68 ജേതാക്കൾ
ഫഹദും പാർവ്വതിയുമടങ്ങുന്ന നട്ടെല്ലുള്ള 68 പേർ! യേശുദാസിനേയും ജയരാജിനേയും ഓർത്ത് ലജ്ജിക്കുന്നു!