ജവാന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവം; സൈനികനേയും, കുടുംബത്തേയും വധിക്കാൻ ലക്ഷ്യമിട്ടാണ് അക്രമമെന്ന് സൈനിക് സേവാ പരിഷത്ത്
വടകര: ഇന്ത്യൻ ആർമിയിൽ ജമ്മു കാശ്മീർ അതിർത്തിയിൽ സേവനം അനുഷ്ഠിച്ച് വരുന്ന സൈനികൻ തിരുവള്ളൂരിലെ നീലിയാരത്ത് യദുകൃഷ്ണന്റെ വീടിനു നേരെ ബോംബെറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പൂർവ്വ സൈനിക് സേവാ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിഷു ആഘോഷിക്കാൻ ഒരു മാസത്തെ അവധിയ്ക്ക് നാട്ടിലെത്തിയ ദിവസമാണ് ബോംബാക്രമണം നടന്നത്.സൈനികനേയും,കുടുംബത്തേയും വധിക്കാൻ ലക്ഷ്യമിട്ടാണ് അക്രമം ഉണ്ടായത്.കാശ്മീരിൽ ഭീകരർക്കെതിരെ പോരാടുന്ന സൈനികന് നാട്ടിലും ഭീകരരെ നേരിടേണ്ടി വരുന്ന അവസ്ഥയാണുള്ളത്.സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും നാട്ടിൽ വിലസി നടക്കുന്ന പ്രതികളെ പിടികൂടാൻ പോലീസ് ഇതേവരെ തയ്യാറായിട്ടില്ല.സൈനികൻ ഒരു പാർട്ടിയുടെയും ഭാഗമല്ലാത്തതിനാൽ പാർട്ടി പ്രവർത്തകനായി ചിത്രീകരിച്ച് കേസ് ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും,ഭീതിയോടെ കഴിയുന്ന കുടുംബത്തിന് നീതി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെങ്കിൽ ഉപവാസ സമരം ഉൾപ്പടെയുള്ള പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും,രാഷ്‌ട്രപതി,ഗവർണ്ണർ,പ്രതിരോധ വകുപ്പ് മന്ത്രി,ആർമി ഹെഡ് ക്വാട്ടേഴ്‌സ് എന്നിവർക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് മുരളീധര ഗോപാൽ,സെക്രട്ടറി എം.ബാബുരാജ്,താലൂക്ക് പ്രസിഡണ്ട് എ.വിശ്വനാഥൻ,ട്രഷറർ പി.പി.ശശിധരൻ എന്നിവർ പങ്കെടുത്തു.ചുമരെഴുത്ത് തർക്കവുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്ന തിരുവള്ളൂരിൽ ജവാന്റെ വീടിനു നേരെ ബോംബേറ്.ജമ്മുവിൽ ആർമി ഉദ്യോഗസ്ഥനായ തിരുവള്ളൂർ നീലിയേടത്ത് യദുകൃഷ്ണന്റെ വീടിനു നേരെയാണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ സ്റ്റീൽ ബോംബെറിഞ്ഞത്.ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടിരുന്നു.
ബോംബേറിൽ വീടിന്റെ മുൻ ഭാഗത്തെ ജനൽ ചില്ലുകൾ തകരുകയും,ചുമരിന് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.അക്രമത്തെ തുടർന്ന് യദുകൃഷ്ണൻ റൂറൽ എസ്.പി.യ്ക്കും,ആർമി കമാൻഡർ ഓഫീസർക്കും പരാതി നൽകി.ആർമിയിൽ നിന്നും അവധിയ്ക്ക് രണ്ടു ദിവസം മുൻപാണ് യദുകൃഷ്ണൻ നാട്ടിലെത്തിയത്.ഒരു വർഷം മുൻപ് ജോലി ലഭിച്ച യദുകൃഷ്ണൻ മുൻപ് ബി.ജെ.പി.പ്രവർത്തകനായിരുന്നു. ചുമരെഴുത്ത് തർക്കം നിലനിൽക്കുന്ന ഇവിടെ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു.