അരുന്ധതി നായരുടെ വാഹനാപകടം: അന്വേഷണം നടത്താന്‍ പൊലീസ്, നടി വെന്റിലേറ്ററില്‍ തുടരുന്നു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ നടി അരുദ്ധതി നായരുടെ നിലയില്‍ മാറ്റമില്ല. സ്കൂട്ടർ അപകടത്തില്‍ ഗുരുതര പരുക്കേറ്റ താരം കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപ്രതിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കാനാണ് പൊലീസ് നീക്കം.
ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടമുണ്ടാവുന്നത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ കിടക്കേണ്ടി വന്നു. പിന്നീട് അതുവഴി പോയ വാഹനത്തിലുള്ളവരാണ് താരത്തേയും സഹോദരനേയും ആശുപത്രിയിലെത്തിച്ചത്.
നിർത്താതെ പോയ വാഹനം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി സി സി സി ടി വി ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്. തമിഴ് - മലയാളം സിനിമകളില്‍ സജീവമായ താരമായ അരുദ്ധതി നായർക്ക് വാഹനാപകടത്തില്‍ പരിക്കേറ്റതായി സുഹൃത്തും നടിയുമായ ഗോപിക അനില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. താരത്തിനായുള്ള ചികിത്സാ സഹായ അഭ്യർത്ഥനവും സുഹൃത്തുക്കള്‍ നടത്തിയിരുന്നു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക ഉള്‍പ്പെടേയുള്ളവർ പങ്കുവെച്ചു.

''എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാവുകയാണ്. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.''- ഗോപിക അനിൽ കുറിച്ചു.
തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്.2014 ല്‍ പുറത്തിറങ്ങിയ പൊങ്ങി എഴു മനോഹരയാണ് ആദ്യ ചിത്രം. കന്നി രാസി, പിസ്ത തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനം താരത്തെ കൂടുതല്‍ ശ്രദ്ധേയയാക്കി. 2018-ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത 'പോർകാസുകൾ' ആണ് അവസാനമായി അഭിനയിച്ച ചിത്രം.












Click it and Unblock the Notifications