എന്റെ പിഴ.. എന്റെ പിഴ.. ലൈംഗികാക്രമണം നേരിട്ട പെണ്ണിനെ അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി നടി
കോഴിക്കോട്: മീടൂ ഹാഷ്ടാഗ് ക്യാംപെയ്‌നാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. കുട്ടിക്കാലത്തും മുതിര്‍ന്നതിന് ശേഷവും തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ ഇത് വഴി സ്ത്രീകള്‍ തുറന്ന് പറയുകയാണ്. ലൈംഗിക അതിക്രമങ്ങള്‍ ഒളിച്ച് വെച്ച് മാത്രം ശീലമുള്ള പെണ്ണുങ്ങളുടെ സമൂഹത്തില്‍ നിന്നാണ് ഇത്ര ശക്തമായ തുറന്നുപറച്ചിലുകള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. അതിനിടെ മീ ടൂ ക്യാംപെയ്‌ന്റെ ഭാഗമായ നടി സജിതാ മഠത്തിലിന് നല്ല പണി കിട്ടുകയും ചെയ്തു.

മീടൂ ഹാഷ്ടാഗ് ക്യാംപെയ്ന്‍
സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നുള്ള ബോധവത്ക്കരണമാണ് മീടൂ ഹാഷ്ടാഗ് ക്യാംപെയ്ന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നടി സജിതാ മഠത്തിലും താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ലൈംഗിക അതിക്രമത്തിന് ഇരയായി
പലരില്‍ നിന്നും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട് എന്നതായിരുന്നു സജിതാ മഠത്തിലിന്റെ പോസ്റ്റ്. ചെറുപ്പകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും ഇല്ലാത്തവരുമായ പുരുഷന്മാരുടെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്.

അബദ്ധത്തില്‍ സംഭവിക്കുന്ന ഒന്നല്ല
ഉന്നത നിലയിലുള്ളവരും പ്രതിഭകളും സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പമുള്ളവരുമായി ഇനിയും നിരവധി പുരുഷന്മാരുണ്ട്. ലൈംഗിക ആക്രമണം അബദ്ധത്തില്‍ സംഭവിക്കുന്ന ഒന്നല്ല. ബോധപൂര്‍വ്വം നടക്കുന്നതാണ് എന്നായിരുന്നു പോസ്റ്റ്.

പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ്
ഈ പോസ്റ്റിന്റെ പേരില്‍ സജിതാ മഠത്തില്‍ പലരാലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ പരന്നു. എന്നാല്‍ തന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് വിശദീകരിച്ച് സജിതാ മഠത്തില്‍ തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

വിമർശനവും കേട്ടാലറയ്ക്കുന്ന
സജിതാ മഠത്തിലിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് താഴെ വിമർശനവും കേട്ടാലറയ്ക്കുന്ന തെറിയും അശ്ലീലവുമൊക്കെയാണ് പ്രതികരണങ്ങളായി വന്നിരിക്കുന്നത്. ആക്രമിക്കപ്പെട്ടു എന്ന് ഉറക്കെ വിളിച്ച് പറയുമ്പോൾ കുറ്റമെല്ലാം പെണ്ണിന് മേലെ ചാർത്തുന്നവർക്ക് കനത്ത മറുപടിയാണ് സജിതാ മഠത്തിൽ നൽകുന്നത്.

എന്റെ പിഴ
എന്റെ പിഴ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകൾക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാൻ #Metoo കാമ്പയിനിങ്ങിൽ പങ്കെടുക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ എന്ന് സജിത പറയുന്നു.

എരിവുകയറ്റി വാർത്തകൾ
തന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാൻ പേജിലും ചേർത്തു. പിന്നീട് ഒട്ടനവധി സ്തീകൾ അതേ പോസ്റ്റ് ഷെയർ ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾ പതിവുപോലെ കൂടുതൽ എരിവുകയറ്റി വാർത്തകൾ ചമഞ്ഞുവെന്നും സജിതാ മഠത്തിൽ കുറ്റപ്പെടുത്തുന്നു.

പോസ്റ്റിെന്റ കമന്റുകളിൽ ആക്രോശങ്ങൾ
ഇപ്പോൾ തന്റെ പോസ്റ്റിെന്റ കമന്റുകളിൽ വലിയ പങ്കും "വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി "തുടങ്ങിയ ആക്രോശങ്ങളാണ്. "എന്തു പറ്റി "എന്ന സ്നേഹാന്വേഷണങ്ങൾ വെറെയും. എന്റെ സുഹൃത്തുക്കളെ, ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് യോജിക്കുന്നതിനാലാണ് താൻ അത് പോസ്റ്റിയത്.

പേര് ചോദിക്കാത്തത് പിഴ
ഡാൻസ് ക്ലാസ്സ് വിട്ടു വരുമ്പോൾ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം. അത് ചോദിക്കാത്തത് തന്റെ പിഴയാണെന്ന് സജിതാ മഠത്തിൽ തുറന്നടിക്കുന്നു. ബസ്സിൽ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയിൽ ഓടിപ്പോയതും തന്റെ കുഴപ്പം തന്നെ .

പോലീസിൽ പോകാത്തത് പിഴ
ട്യൂഷ്യൻ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്റ്റേഷനിൽ പോവേണ്ടതായിരുന്നു. അതും തന്റെ പിഴ തന്നെ. ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരൻ വാട്ട്സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകൾ എഴുതിയതും തന്റെ പിഴ തന്നെ.

ഓടി രക്ഷപ്പെട്ടതും പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമർത്താൻ ശ്രമിച്ചതുംദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡിൽ പകൽ നടന്നു പോയ എന്നെ 'മദ്യപിച്ച ആൺകൂട്ടം കയറി പിടിച്ചതും ഞാൻ ഓടി രക്ഷപ്പെട്ടതും തന്റെ പിഴയെന്ന് സജിതാ മഠത്തിൽ പരിഹസിക്കുന്നു.

തെറിയും ഭീഷണിയും തന്റെ പിഴ
ഇപ്പോൾ അവൾക്കൊപ്പം നിൽക്കുന്നതിന് നിങ്ങൾ ചൊരിയുന്ന ഈ തെറിയും ഭീഷണിയും തന്റെ പിഴയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കുന്നവരാണ് സജിത മഠത്തിൽ അടക്കമുള്ള വിമൻ ഇൻ സിനിമ കളക്ടീവ് അംഗങ്ങൾ. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്രമിക്കപ്പെടുന്നവരും.
ഫേസ്ബുക്ക് പോസ്റ്റ്
സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications