ഡബ്ല്യൂസിസിയിലെ നടിമാർക്കെതിരെ പ്രതികാരം.. സിനിമകളിൽ നിന്നൊഴിവാക്കാൻ ശ്രമമെന്ന് ആരോപണം
കൊച്ചി: മലയാള സിനിമയിലെ താരാധിപത്യത്തേയും എഎംഎംഎ എന്ന താരസംഘടനയിലെ പുഴുക്കുത്തുകളേയും തുറന്ന് എതിര്‍ത്തതിന്റെ പേരില്‍ തിലകനെന്ന മഹാനടന് സംഭവിച്ചത് എന്തെന്ന് കേരളം കണ്ടതാണ്. ദിലീപുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായി പലരും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ദിലീപ് മാത്രമല്ല, പല സൂപ്പര്‍താരങ്ങളും ഇത്തരത്തില്‍ പലരേയും ഒതുക്കി മൂലയ്ക്ക് ഇരുത്തിയിട്ടുണ്ട് എന്നത് രഹസ്യമല്ല. അമ്മയ്ക്ക് എതിരെ പോര്‍മുഖം തുറന്നതിന്റെ പേരില്‍ നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായി വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നു.

തിലകനോട് ചെയ്തത്
മലയാള സിനിമയുടെ കോടാലിയാണ് അമ്മയെന്നാണ് തിലകന്‍ വിമര്‍ശിച്ചത്. അമ്മയിലെ താരരാജാക്കന്മാരുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മാത്രമായിരുന്നു മലയാള സിനിമയില്‍ ഒരില പോലും അനങ്ങിയത്. താരകേന്ദ്രീകൃത കോക്കസിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താരസംഘടന തിലകനെ സിനിമയില്‍ നിന്നും വിലക്കി. മരണം വരെ പുറത്ത് നിര്‍ത്തി.

ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കി
ആക്രമിക്കപ്പെട്ട നടി അത്തരത്തില്‍ താരലോബിയുടെ ശത്രുത ഏറ്റുവാങ്ങിയ പെണ്‍കുട്ടിയാണ്. ദിലീപിന്റെ ശത്രുവായതോടെ മലയാളത്തില്‍ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടുവെന്ന് നടി തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. അക്കാര്യത്തില്‍ എഎംഎംഎയോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.

പ്രതിഷേധത്തിന് പ്രതികാരം
കുടിപ്പകയുടെ കഥ അവിടെയും തീരുന്നില്ല. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നവരെയെല്ലാം ഒതുക്കി മൂലയ്ക്കിരുത്താനും സിനിമയിലെ താര കോക്കസ് ശ്രമം നടത്തുന്നു. നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ രമ്യ നമ്പീശനും റിമ കല്ലിങ്കലിനും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തിന് മഞ്ജു വാര്യര്‍ക്ക് സിനിമ നിഷേധിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ഇപ്പോഴും നടക്കുന്നുവെന്നതും സിനിമയിൽ അങ്ങാടിപ്പാട്ടാണ്.

വെളിപ്പെടുത്തലുമായി നടി
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയില്‍ കലാപം ഉയര്‍ത്തിയിരിക്കുന്നതും ഈ നടിമാരാണ്. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തെ നയിക്കുന്നവരും പിന്തുണയ്ക്കുന്നവരുമായ നടിമാരെ സിനിമകളില്‍ നിന്നും ഒഴിവാക്കാനായി ആസൂത്രിത ശ്രമം നടക്കുന്നു എന്നാണ് നടി സജിത മഠത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നടിമാരുടെ ലിസ്റ്റ് പ്രചരിക്കുന്നു
ഇനി വരാനിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട നടിമാരുടെ പട്ടിക സംവിധായകരുടേയും നിര്‍മ്മാതാക്കളുടേയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ് എന്നാണ് സജിത മഠത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പട്ടികയിലെ മുഴുവന്‍ നടിമാരും വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗങ്ങളാണെന്നും സജിത മഠത്തില്‍ പറയുന്നു.

ചാവേറുകളാണ് തങ്ങൾ
ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ ഇപ്പോഴും പ്രതിഷേധം ഉയര്‍ത്തുന്നത് സിനിമയിലെ പല അവസരങ്ങളും നഷ്ടപ്പെടും എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. ചാവേര്‍ സ്വഭാവമുള്ള സംഘടനയാണ് ഡബ്ല്യൂസിസിയെന്നും സജിത മഠത്തില്‍ പറയുന്നു. വനിതാ കൂട്ടായ്മയില്‍ അംഗമായെന്ന ഒറ്റ കാരണം കൊണ്ട് മാത്രം പല സിനിമകളില്‍ നിന്നും തഴയപ്പെട്ട അനുഭവം ഓരോ അംഗത്തിനുമുണ്ടെന്നും അവര്‍ പറയുന്നു.

കൂട്ടായി തന്നെ നേരിടും
ഇത്തരം സാഹചര്യങ്ങളിലെ വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ കൂട്ടായി നിന്ന് തന്നെ നേരിടും. വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന പേരില്‍ വനിതാ കൂട്ടായ്മ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ ഡബ്ല്യൂസിസിയില്‍ അറുപതിനും എഴുപതിനും ഇടയില്‍ അംഗങ്ങളുണ്ടെന്നും സജിത മഠത്തില്‍ പറയുന്നു.

നടിമാർക്ക് പിന്തുണയേറുന്നു
സിനിമയില്‍ നിന്ന് മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുടെ പിന്തുണ ഈ പോരാട്ടത്തിനുണ്ട്. സ്വന്തം സ്ഥാനം നേടിയെടുക്കുന്നതിന് വേണ്ടി സ്ത്രീകള്‍ നടക്കുന്ന ഈ പോരാട്ടം അത്ര സുഖകരമാവില്ലെന്ന് അറിയാമെന്നും സജിത മഠത്തില്‍ പറഞ്ഞു. അഭിനേതാക്കള്‍ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും വലിയ പിന്തുണയാണ് ഡബ്ല്യൂസിസിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications