വീപ്പയിലെ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്! പിന്നിൽ പെൺവാണിഭ സംഘത്തിലെ സ്ത്രീയെന്ന് സൂചന
Recommended Video
കൊച്ചി: ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ കൊലപാതകത്തില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തില്‍ നിന്നും മാറി വന്‍ വഴിത്തിരിവുകളിലൂടെയാണ് കേസന്വേഷണം കടന്ന് പോകുന്നത്.
ശകുന്തളയുടെ മകള്‍ അശ്വതിയുമായി ബന്ധമുള്ള സജിത്താണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സജിത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സിനിമാ- സീരിയല്‍ ബന്ധമുള്ള ഒരു സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പെണ്‍വാണിഭ സംഘം
ശകുന്തളയെ കൊലപ്പെടുത്തിയ ആളെന്ന് പോലീസ് കരുതുന്ന സജിത്തിന് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നെ സംശയം നേരത്തെ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. കൊച്ചിയില്‍ വമ്പന്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന് ശകുന്തളയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഈ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കുന്ന യുവതിയെ ആണ് പോലീസിപ്പോള്‍ തിരഞ്ഞ് കൊണ്ടിരിക്കുന്നത്. ശകുന്തളയുടെ കൊലപാതകത്തിന് ശേഷം ഇവരെക്കുറിച്ച് വിവരമൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സജിത്തുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
തലപ്പത്തുള്ള യുവതി
ഈ സ്ത്രീ വിദേശത്തേക്ക് കടന്ന് കളഞ്ഞതായാണ് പോലീസ് കരുതുന്നത്. ഇടുക്കി സ്വദേശിയായ ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. ഇവര്‍ നടത്തിയിരുന്ന വസ്ത്ര വ്യാപാരശാലയിലെ ജോലിക്കാരിയായിരുന്നു കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതി. ഈ യുവതിക്ക് സിനിമ- സീരിയല്‍ രംഗത്തെ ഉന്നതരുമായും അടുത്ത ബന്ധമുണ്ട് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഉന്നതര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് ഈ സ്ത്രീയാണെന്നാണ് സൂചന.
സംഘത്തിന്റെ പങ്ക് എന്ത്
ശകുന്തളയെ കൊലപ്പെടുത്തിയ ശേഷം വീപ്പയിലാക്കി കായലില്‍ തള്ളാന്‍ സജിത്തിനെ സഹായിച്ചത് സുഹൃത്തുക്കളായ ചിലരായിരുന്നു. എന്നാല്‍ വീപ്പയില്‍ വേസ്റ്റ് നിറച്ചിരിക്കുകയാണ് എന്ന് സജിത്ത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്. ഈ സുഹൃത്തുക്കള്‍ പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളവരും ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളുമാണ് എന്നാണ് അറിയുന്നത്. ശകുന്തളയുടെ കൊലപാതകത്തില്‍ ഇവരുടെ പങ്ക് എന്താണ് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ഗുണ്ടാ സംഘത്തെ ചോദ്യം ചെയ്തു
തിരുവാങ്കുളത്തുള്ള ഒരു ഗുണ്ടാസംഘത്തെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ശകുന്തളയുടെ മകള്‍ അശ്വതിക്ക് ഈ സംഘവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അനാശാസ്യം കൂടാതെ വെള്ളിമൂങ്ങ കടത്ത്, സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളായവരാണ് ഈ ഗുണ്ടാ സംഘത്തിലുള്ളവര്‍. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ അശ്വതിയെ നുണപരിശോധന നടത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. അശ്വതി നല്‍കിയ മൊഴികളിലെ പ്രകടമായ വൈരുദ്ധ്യമാണ് പോലീസിന് സംശയം വര്‍ധിപ്പിക്കുന്നത്. ഓരോ തവണയും അശ്വതി പറഞ്ഞത് വ്യത്യസ്തമായ കാര്യങ്ങളാണ്.
അശ്വതിയുടെ മൊഴിയിലെ അപാകത
ശകുന്തളയെ കാണാതായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ മുംബൈയിലാണ് എന്നാണ് അശ്വതി ആദ്യം പറഞ്ഞത്. എന്നാല്‍ സജിത്ത് അമ്മയെ സുരക്ഷിതമായി ഒരിടത്ത് താമസിപ്പിച്ചിരിക്കുകയാണ് എന്ന് മൊഴി മാറ്റി. ഗുജറാത്തില്‍ കൂട്ടുകാരിക്കൊപ്പമാണ് എന്നാണ് പിന്നീട് പറഞ്ഞത്. അശ്വതിയുടെ നുണപരിശോധന കേസില്‍ വഴിത്തിരിവാകുമെന്ന് പോലീസ് കരുതുന്നു. അതിനിടെ കുമ്പളത്ത് സമാനമായ രീതിയില്‍ കൊല്ലപ്പെട്ട യുവാവിന്റെ മരണത്തിന് പിന്നിലും ഈ ഗുണ്ടാ സംഘമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പെണ്‍വാണിഭ ഇടപാടിലെ തര്‍ക്കമാണോ കൊലയ്ക്ക് കാരണമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ശകുന്തളയുടെ കൊലപാതകവുമായി ഈ കൊലയ്ക്ക് ബന്ധമുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്.
വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..
പാക് യുവതിയേയും ദുബായ് യാത്രയേയും കൂട്ടിക്കുഴച്ചിരിക്കുന്നു.. ലക്ഷ്യം തന്നെ തകർക്കൽ.. ഷമി വീണ്ടും!