ശകുന്തളയ്ക്ക് ലോട്ടറിയടിച്ചിരുന്നതായി സൂചന! സംശയം കള്ളപ്പണ മാഫിയയിലേക്ക്
കൊച്ചി: കുമ്പളത്തെ ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമാക്കഥകളെ വെല്ലുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ശകുന്തളയുടെ കൊലപാതകത്തിന് എറണാകുളം കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റിന് ബന്ധമുണ്ടോ എന്ന വിവരം പോലീസ് അന്വേഷിച്ച് വരികയാണ്. ശകുന്തളയുടെ കൊലയാളിയെന്ന് പോലീസ് സംശയിക്കുന്ന സജിത്തിന് ഈ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
അതിനിടെ ഉദയംപേരൂര്‍ സ്വദേശിനിയായ ശകുന്തളയുടെ കൊലപാതകക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന മറ്റൊരു വിവരം കൂടി പോലീസ് പുറത്ത് വിട്ടിരിക്കുകയാണ്. കൊല്ലപ്പെടും മുന്‍പ് ശകുന്തളയ്ക്ക് ലോട്ടറി അടിച്ചിരുന്നുവെന്ന സംശയമാണ് പോലീസ് പങ്കുവെയ്ക്കുന്നത്.
അവിഹിതമാണ് കാരണമെന്ന്
കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം ശകുന്തളയുടേതാണ് എന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനുള്ള കാരണം എന്നാണ് പോലീസ് ആദ്യം സംശയിച്ചത്. ശകുന്തളയുടെ മകള്‍ അശ്വതിയുമായി സജിത്തിനുണ്ടായിരുന്ന ബന്ധത്തിലെ പ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നായി പിന്നീടുള്ള വാര്‍ത്തകള്‍. ഈ ബന്ധത്തില്‍ ശകുന്തളയ്ക്ക് അസംതൃപ്തിയുണ്ടായിരുന്നു. നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ സജിത്തിന്റെ ഭാര്യയേയും വീട്ടിലുള്ളവരേയും അറിയിക്കുമെന്ന നിരന്തരമായ ഭീഷണികളെ തുടര്‍ന്നാണ് ശകുന്തളയെ കൊലപ്പെടുത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സെക്സ് റാക്കറ്റിനെ സംശയം
പിന്നീടാണ് പെണ്‍വാണിഭ സംഘത്തിലേക്ക് സംശയങ്ങള്‍ നീണ്ടത്. കൊച്ചിയില്‍ ഇടുക്കി സ്വദേശിയായ സ്ത്രീയുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘവുമായി സജിത്തിന് ബന്ധമുണ്ടായിരുന്നു. ശകുന്തളയുടെ മൃതദേഹം അടങ്ങിയ വീപ്പ കായലില്‍ തള്ളാന്‍ സജിത്തിനെ സഹായിച്ചത് ഈ സംഘത്തിലെ അംഗങ്ങളായിരുന്നു. ഇതെല്ലാം ദുരൂഹതകള്‍ ഉയര്‍ത്തി. ശകുന്തളയുടെ മകള്‍ അശ്വതി ഈ പെണ്‍വാണിഭ സംഘത്തിന്റെ നേതാവായ സ്ത്രീയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു. ഈ സ്ത്രീയ്ക്ക് വേണ്ടിയും പോലീസ് അന്വേഷണം നടത്തുകയുണ്ടായി.ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് ലോട്ടറിക്കഥ പുറത്ത് വന്നിരിക്കുന്നത്.
ശകുന്തളയ്ക്ക് ലോട്ടറി അടിച്ചോ
വളരെക്കാലം ദില്ലിയിലും മുംബൈയിലും വീടുകളില്‍ ആയയായി ശകുന്തള ജോലി ചെയ്തിരുന്നു. നാട്ടിലേക്ക് തിരിച്ച് വന്നതിന് ശഷം കാക്കനാട് സിവില്‍ സ്റ്റേഷന് പരിസരത്ത് ശകുന്തള ലോട്ടറി വില്പന നടത്തിയിരുന്നു. ഒന്നരവര്‍ഷം മുന്‍പ് ശകുന്തളയ്ക്ക് ലോട്ടറി അടിച്ചതായുള്ള സൂചനകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ശകുന്തള വില്്ക്കാതെ കൈവശം വെച്ചിരുന്ന ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത് എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ലോട്ടറി വിവരം സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്. കൊച്ചി കേന്ദ്രീകരിച്ചുള്ള കള്ളപ്പണ റാക്കറ്റിനെയാണ് ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
കളളപ്ഫണ മാഫിയയ്ക്ക് പങ്ക്?
ശകുന്തളയ്ക്ക് എത്ര പണമാണ് സമ്മാനമായി ലഭിച്ചത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. വലിയ തുക സമ്മാനമായി ലഭിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ കൈക്കലാക്കുന്ന കള്ളപ്പണ മാഫിയ എറണാകുളത്തുണ്ട്. കള്ളപ്പണം കൊണ്ട് സമ്മാനത്തുക മുഴുവനായും നല്കി ടിക്കറ്റ് കൈക്കലാക്കുകയാണ് ഇവര്‍ ചെയ്യുക പതിവ്. ലോട്ടറി അടിച്ച ആള് ടിക്കറ്റ് മാറുമ്പോള്‍ 35 ശതമാനം നികുതി അടയ്ക്കേണ്ടി വരും എന്നതിനാല്‍ പലരും കള്ളപ്പണ മാഫിയയുടെ ഓഫറിന് വഴങ്ങുകയാണ് പതിവ്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഇവര്‍ സമ്മാനത്തുക വാങ്ങുകയും ചെയ്യും. കള്ളപ്പണം വെളുപ്പിക്കാന്‍ ഇത്തരം റാക്കറ്റുകള്‍ സ്ഥിരമായി ചെയ്യുന്ന കാര്യമാണ് ലോട്ടറിയിലെ തിരിമറിയെന്നാണ് വിവരം.
പണം എവിടെ പോയി?
കള്ളപ്പണക്കാരുമായി ബന്ധമുള്ള ലോട്ടറി ഏജന്റുമാരാണ് സമ്മാനമടിച്ചവരുടെ വിവരം നല്‍കുന്നതും ടിക്കറ്റ് ലഭിക്കാന്‍ സഹായിക്കുന്നതും. ശകുന്തള ഇത്തരത്തില്‍ ടിക്കറ്റ് കൈമാറിയിട്ടുണ്ട് എങ്കില്‍ അവര്‍ക്ക് ലഭിച്ച പണം എവിടെ എന്ന് പോലീസിന് കണ്ടെത്തേണ്ടതായിട്ടുണ്ട്. ശകുന്തളയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ പിന്‍വലിക്കപ്പെട്ടതായി നേരത്തെ വിവരം പുറത്ത് വന്നിരുന്നു. ശകുന്തളയുടെ മൃതദേഹത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ കണ്ടെത്തിയിരുന്നു. പണത്തെ കുറിച്ച് അറിയില്ലെന്നാണ് ശകുന്തളയുടെ മകള്‍ അശ്വതി പോലീസ് മൊഴി നല്‍കിയിരിക്കുന്നത്. അശ്വതിയുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ട സ്വദേശിനി ശകുന്തള കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ നിരീക്ഷണത്തിലാണ്.
അമ്മ കുളിമുറിയിൽ കുഴഞ്ഞ് വീണു, ആശുപത്രിയിൽ പോകാൻ സമ്മതിച്ചില്ല.. ശശികലയുടെ വെളിപ്പെടുത്തൽ!!
പശുവിന്റെ പേരിൽ കൊല: ബിജെപി നേതാവടക്കം 11 സംഘപരിവാർ പ്രവർത്തകർക്ക് ജീവപര്യന്തം