ഈ നാട്ടില്‍ മുസ്ലീംങ്ങള്‍ക്ക് ജീവിക്കേണ്ടേ.. അവര്‍ക്ക് ആഘോഷിക്കേണ്ടേ.. ജനം ടിവിക്കെതിരെ സലിം കുമാർ
തിരുവനന്തപുരം: രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ എന്നത് പോലുളള വാര്‍ത്തകള്‍ നല്‍കി ശബരിമല സ്ത്രീ പ്രവേശന വിവാദം ആളിക്കത്തിച്ച് റേറ്റിംഗ് ഉണ്ടാക്കിയ ബിജെപി ചാനലായ ജനം ടിവി ഏറ്റവും ഒടുവില്‍ കേരളത്തിലെ ഐസിസ് ഭീകരതയിലേക്ക് കടന്നിരിക്കുകയാണ്. വര്‍ക്കല സിച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കറുപ്പ് വേഷം ധരിച്ച് എത്തിയതിനെ അല്‍ഖ്വായ്ദയുമായി വരെ ബന്ധിപ്പിച്ച് കഴിഞ്ഞു ജനം ടിവി.
നടന്‍ സലിം കുമാറിനെ സ്വീകരിക്കാന്‍ ഒരേ നിറത്തില്‍ വേഷം ധരിച്ച് വന്ന കുട്ടികളെയാണ് ജനം ടിവി പിടിച്ച് തീവ്രവാദികളാക്കിയിരിക്കുന്നത്. ചാനലിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെ നടന്‍ സലിം കുമാര്‍ തന്നെ ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കോളേജ് ആഘോഷം
കോളേജില്‍ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ ഒരു പ്രത്യേക തീമുണ്ടാക്കി, ഒരു പോലെ വേഷം ധരിച്ചെത്തുക എന്നത് ക്യാമ്പസ്സുകളിലെ ട്രെന്‍ഡാണ്. അത് മാത്രമാണ് വര്‍ക്കലയിലെ ക്യാംപസ്സിലും നടന്നത്. അതും 2018 മാര്‍ച്ച് 14ന്. ആന്വല്‍ ഡേ ആഘോഷങ്ങള്‍ക്ക് നടന്‍ സലിം കുമാര്‍ ആയിരുന്നു അതിഥി. സലിം കുമാര്‍ ഫാന്‍സ് ആണ് നടനെ പരിപാടിക്ക് ക്ഷണിച്ചത്.
സിനിമയിലെ തീം
സലിം കുമാറിന്റെ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് സിഐഡി മൂസയിലെ വട്ടന്‍. പല വേഷങ്ങളിട്ട് നായകനെ വട്ടം കറക്കുന്ന ഈ കഥാപാത്രത്തിനെ അനുകരിച്ചാണ് കുട്ടികള്‍ നടനെ സ്വീകരിക്കാന്‍ ഒരുങ്ങിയത്. കറുപ്പും വെളുപ്പും നിറത്തില്‍ ഒരു പോലെ വസ്ത്രം ധരിച്ച് തീവ്രവാദികളുടെ ലുക്കിലായിരുന്നു വിദ്യാര്‍ത്ഥികള്‍.
സലിം കുമാറും കറുപ്പുടുത്തു
സലിം കുമാറിനോടും തീമിന് അനുസരിച്ച് കറുത്ത വേഷത്തില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സലിം കുമാറും കറുത്ത ജുബ്ബ ധരിച്ചാണ് പരിപാടിക്ക് എത്തിയത്. അന്ന് നടന്നത് മികച്ച പരിപാടി ആയിരുന്നുവെന്ന് സലിം കുമാര്‍ പറയുന്നു. തന്റെ സിനിമയിലെ തീം ഉപയോഗിക്കുക മാത്രമാണ് അവര്‍ ചെയ്തത്. അവരാരും മുദ്രാവാക്യം വിളിക്കുകയുണ്ടായില്ല.
ഈ നാട്ടില്‍ മുസ്ലീംങ്ങള്‍ക്ക് ജീവിക്കേണ്ടേ
മറിച്ച് പാട്ടും നൃത്തവും ആഘോഷവും മാത്രമാണ് ഉണ്ടായിരുന്നതെന്ന് സലിം കുമാര്‍ പറയുന്നു. ജനം ടിവി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നത് എന്ന് ചോദിച്ച സലിം കുമാര്‍ ഈ നാട്ടില്‍ മുസ്ലീംങ്ങള്‍ക്ക് ജീവിക്കേണ്ടേ എന്നും അവര്‍ക്ക് ആഘോഷിക്കേണ്ടേ എന്നും ചോദിച്ചു. കോളേജിനെ കരിവാരിത്തേക്കാനുളള ശ്രമം ആണെന്നും സലിം കുമാര്‍ പറഞ്ഞു.
നിയമനടപടി
വളര്‍ന്ന് വരുന്നവരാണ് ആ കുട്ടികള്‍. അവരെ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സലിം കുമാര്‍ പറഞ്ഞു. സിഎച്ച്എംഎം കോളേജ് മാനേജ്‌മെന്റ് നല്ല രീതിയില്‍ കോളേജ് നടത്തുന്ന ആളുകളാണെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ചാനലിനെതിരെ കോളേജ് മാനേജ്‌മെന്റ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. നിയമനടപടിക്ക് ഒരുങ്ങുകയാണ് അധികൃതര്‍.
ലാദന്റെ പടം, ഐസിസ് പതാക
ബിഗ് ബ്രേക്കിംഗ് എന്ന നിലയ്ക്കാണ് കോളേജിലെ ആഘോഷ പരിപാടിയെ വളച്ചൊടിച്ച് ജനം ടിവി വാര്‍ത്ത നല്‍കിയത്. കേരളത്തില്‍ ഐഎസ്-അല്‍ഖ്വയ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു, തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. തീവ്രവാദി വേഷം ധരിച്ചുവെന്നും ബിന്‍ ലാദന്റെ പടം വരച്ചുവെന്നും ഐസിസി പതാക വീശിയെന്നുമൊക്കെ വാര്‍ത്തയില്‍ പറയുന്നു.
ജനം ടിവിക്ക് രാഷ്ട്രീയ ലക്ഷ്യം
ജനം ടിവി വാര്‍ത്തയെ പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കോളേജില്‍ നടന്ന ആഘോഷത്തിന് ജനം ടിവി തീവ്ര സ്വഭാവം നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ജനം ടിവി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഇത്തരം വാര്‍ത്ത നല്‍കിയതെന്നും ഇന്റലിജന്‍സ് ഡിജിപിക്കും ഇന്റലിജന്‍സ് എസ്പിക്കും തങ്ങള്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോളേജ് ജനറല്‍ സെക്രട്ടറി അഡ്വ. ഷഹീര്‍ വ്യക്തമാക്കി.