ശബരിമല സ്ത്രീ പ്രവേശനം ശുദ്ധ വിവരക്കേട്! ശബരിമല വിവാദം വീണ്ടും കത്തിച്ച് സലീം കുമാർ
Recommended Video
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനം സംസ്ഥാനത്തുണ്ടാക്കിയ വിവാദത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രചാരണ ആയുധമായി ഉപയോഗിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ചൂട് പടരുന്നതിനിടെ ശബരിമല വിവാദം കുത്തിപ്പൊക്കിയിരിക്കുകയാണ് നടന് സലീം കുമാര്‍. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ രൂക്ഷമായാണ് ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തില്‍ സലീം കുമാര്‍ പ്രതികരിച്ചിരിക്കുന്നത്.
ശുദ്ധ വിവരക്കേടാണ്
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ് എന്നാണ് ദേശീയ പുരസ്ക്കാര ജേതാവ് കൂടിയായ സലിം കുമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാലും ഇല്ലെങ്കിലും കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു തരത്തിലുളള ഉന്നമനവും സംഭവിക്കുമെന്ന് കരുതുന്നില്ല.
ഏറ്റവും വലിയ പ്രശ്നം ഇതാണോ
അച്ഛനെ എന്തുകൊണ്ടാണ് അച്ഛന് എന്ന് വിളിക്കുന്നത് എന്ന് ചോദിക്കുന്നത് പോലെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിക്കുന്നത് എന്നും അഭിമുഖത്തില്‍ സലീം കുമാര്‍ പ്രതികരിച്ചു. സ്ത്രീകള്‍ കേരളത്തില്‍ നേരിടുുന്ന ഏറ്റവും വലിയ പ്രശ്നമാണോ ശബരിമലയെന്നും സലീം കുമാര്‍ ചോദിച്ചു.
എത്ര ലക്ഷങ്ങളാണ് ചിലവഴിച്ചത്
ഇവിടെ നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങള്‍ ഉളളപ്പോള്‍ ശബരിമലയില്‍ തന്നെ കയറണമെന്ന് വാശി പിടിക്കുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും നടന് പറഞ്ഞു. കുറേ സ്ത്രീകളെ കയറ്റുന്നതിന് വേണ്ടി എത്ര ലക്ഷങ്ങളാണ് ചിലവഴിച്ചത് എന്നും സലിം കുമാര്‍ ചൂണ്ടിക്കാട്ടി.
തുല്യത നഷ്ടപ്പെടുമോ
ശബരിമല കയറിയാല്‍ എന്ത് നവോത്ഥാനമാണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും സലീം കുമാര്‍ പരിഹസിച്ചു. ഒരു അമ്പലത്തില്‍ കയറിയില്ലെങ്കില്‍ സ്ത്രീയുടെ തുല്യത നഷ്ടപ്പെടുമോ എന്നും സലിം കുമാര്‍ ചോദിച്ചു. ആര്‍ത്തവം തെറ്റാണെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല.
അലിഖിത നിയമം
ആ സമയം സ്ത്രീയുടെ ഏറ്റവും പവിത്രമായ മുഹൂര്‍ത്തമാണ്. നമ്മുടെ ചരിത്രം ഋതുമതിയായ പെണ്ണിനെ ദേവിയെ പോലെ പൂജിക്കുന്നതാണ്. ആര്‍ത്തവ സമയത്ത് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് പണ്ട് മുതല്‍ക്കേയുളള ഒരു അലിഖിത നിയമമാണ്.
ബിജെപിക്ക് ആയുധം
അത്തരം നിരവധി അലിഖിത നിയമങ്ങളിലൂടെ കെട്ടിപ്പടുക്കേണ്ടതാണ് നമ്മുടെ കുടുംബമെന്നും സലീം കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ രാഷ്ട്രീയം കളിച്ചുവെന്നും സലിം കുമാര്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ ബിജെപിക്ക് വളരാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമായിരുന്നു ശബരിമലയെന്നും സലീം കുമാര്‍ ചൂണ്ടിക്കാട്ടി.
സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല
അവര്‍ ആ അവസരം നന്നായി ഉപയോഗിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ താന്‍ പിണറായി സര്‍ക്കാരിനെ കുറ്റം പറയുന്നില്ലെന്നും സലീം കുമാര്‍ പറഞ്ഞു. കാരണം ഈ വിഷയത്തില്‍ ഏതൊരു സര്‍ക്കാരിനും എടുക്കാന്‍ കഴിയുന്ന നിലപാട് മാത്രമേ പിണറായി സര്‍ക്കാരും സ്വീകരിച്ചിട്ടുളളൂ എന്നും സലീം കുമാര്‍ അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ പേരിൽ ബിജെപിയിൽ പൊട്ടിത്തെറി! തുഷാർ ദില്ലിയിൽ കളിച്ചു, നേതാക്കൾ ഒന്നുമറിഞ്ഞില്ല!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ