സാം എബ്രഹാം കൊലപാതകത്തിൽ ട്വിസ്റ്റ്! നിർണായകമായി ഭാര്യ സോഫിയയുടെ മൊഴി പുറത്ത്
മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാം ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്തിമ വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. സാം എബ്രഹാമിനെ ഭാര്യ സോഫിയയും കാമുകന് അരണ് കമലാസനനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്നുവെന്നാണ് ആരോപണം. വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ കേസിന്റെ അന്തിമ വിചാരണ പുരോഗമിക്കവേ, സോഫിയയുടെ നിര്‍ണായക മൊഴി പുറത്ത് വന്നിരിക്കുകയാണ്.
പീഡിപ്പിക്കപ്പെട്ടുവെന്ന് നടിയുടെ പരാതി.. അപമാനിക്കപ്പെട്ടത് പട്ടാപ്പകൽ ഫിറ്റ്നെസ് സെന്ററില്‍!!
സാം കൊലപാതകം
പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് മരണപ്പെട്ട സാം എബ്രഹാം. 2015 ഒക്ടോബര്‍ 13നാണ് സാമിനെ മെല്‍ബണിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമിനെ സോഫിയയും സുഹൃത്ത് അരുണും ചേര്‍ന്ന് സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഓഗസ്റ്റിലാണ് സോഫിയയും അരുണും മെല്‍ബണ്‍ പോലീസിന്റെ പിടിയിലാവുന്നത്.
കൊന്നിട്ടില്ലെന്ന് സോഫിയ
സാമിനെ താന്‍ കൊന്നിട്ടില്ല എന്നാണ് സോഫിയയുടെ മൊഴിയില്‍ പറയുന്നത്. സാം കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും സോഫിയ മൊഴി നല്കിയിരിക്കുന്നു. സാമിന്റെത് കൊലപാതകമാണെന്നും സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയത് എന്നും പോലീസ് പറയുമ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞത് എന്നും സോഫിയ പറയുന്നു.
അരുൺ സുഹൃത്ത് മാത്രം
തനിക്കൊപ്പം കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന അരുണ്‍ സുഹൃത്ത് മാത്രമാണെന്നും സോഫിയ പറയുന്നു. വിവാഹത്തിന് മുന്‍പ് അരുണിന് തന്നോട് പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷം വിഷമഘട്ടങ്ങളില്‍ സഹായിക്കുന്ന ഒരു സുഹൃത്ത് മാത്രമായിരുന്നുവെന്നും അക്കാര്യം ഭര്‍ത്താവായ സാം എബ്രഹാമിന് അറിയാമായിരുന്നുവെന്നും സോഫിയ പറയുന്നു.
സാമിന് പ്രശ്നമില്ലായിരുന്നു
അരുണിന് തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും തന്റെ വീട്ടുകാര്‍ക്ക് സമ്മതം അല്ലാത്തത് കൊണ്ട് അത് നടന്നില്ല. പിന്നീട് സുഹൃത്തായി തുടരാന്‍ താന്‍ ത്ന്നെ അരുണിനോട് പറയുകയായിരുന്നു. അരുണുമായുള്ള സൗഹൃദത്തില്‍ സാമിന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും തന്നെ വിശ്വാസമായിരുന്നുവെന്നും സോഫിയയുടെ പുറത്ത് വന്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നു.
സാം അസ്വസ്ഥനായിരുന്നു
മരിക്കുന്നതിന് തലേ ദിവസം രാത്രി സാം വളരെ അസ്വസ്ഥനായിരുന്നു. അന്ന് രാത്രി അത്താഴം കഴിച്ചിരുന്നില്ല. പകരം താന്‍ അവക്കാഡോ ഷെയ്ക്ക് ഉണ്ടാക്കി നല്‍കിയതാണ് കഴിച്ചത്. സാം മാത്രമല്ല, താനും മകനും കഴിച്ചു. കിടക്കുന്നതിന് മുന്‍പ് ഓറഞ്ച് ജ്യൂസ് കൂടി കഴിച്ച ശേഷമാണ് സാം ഉറങ്ങാന്‍ പോയതെന്നും സോഫിയ പറയുന്നു.
പോലീസ് കണ്ടെത്തൽ
പിറ്റേന്ന് രാവിലെ 9 മണിയോടെയാണ് താന്‍ ഉറക്കമെഴുന്നേല്‍ക്കുന്നത്. സാം കട്ടിലില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നും സോഫിയ മൊഴി നല്കി. സാമിനെ എന്നന്നേക്കുമായി ഒഴിവാക്കിയ ശേഷം ഒരുമിച്ച് ജീവിക്കാന്‍ പദ്ധതിയിട്ട സോഫിയയും അരുണുമാണ് കൊലയാളികളെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തെളിവുകൾ അനവധി
നിരവധി തെളിവുകളും പ്രോസിക്യൂഷന് അരുണിനും സോഫിയയ്ക്കും എതിരെ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. അരുണിന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് സോഫിയ ആണ്. മാത്രമല്ല ഇരുവരുടേയും പേരില്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ടും ഉണ്ട്. അരുണിന്റെ വിലാസത്തില്‍ സോഫിയ ഇന്ത്യയിലേക്ക് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വിധി ഉടനുണ്ടാകും
ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയതിനും, സാമിന്റെ കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിനും പോലീസിന് തെളിവ് ലഭിച്ചിരുന്നു. മാത്രമല്ല സോഫിയയുടേയും അരുണിന്റെയും ഡയറിക്കുറിപ്പുകളും നിര്‍ണായക തെളിവുകളാണ്. സംഭവദിവസം രാത്രി അരുണ്‍ സാമിന്റെ വീട്ടിലെത്തിയെന്നും പോലീസ് പറയുന്നു. കേസിന്റെ വിധി ഉടന്‍ തന്നെ കോടതി പ്രസ്താവിച്ചേക്കും.