ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്, ഫസൽ ഗഫൂറിനെതിരെ സമസ്ത നേതാവ്
കോഴിക്കോട്: എംഇഎസിന്റെ സ്ഥാപനങ്ങളില്‍ മുഖം മറച്ചുളള വസ്ത്രധാരണം വിലക്കിയ തീരുമാനത്തിന് എതിരെ വാളെടുത്ത് സമസ്ത. സ്ത്രീകള്‍ അന്യപുരുഷന്മാരുടെ മുന്നിലേക്ക് മുഖം മറച്ച് മാത്രം പുറത്ത് ഇറങ്ങിയാല്‍ മതി എന്നതാണ് സമസ്തയുടെ നിലപാട്. എന്നാല്‍ സര്‍ക്കുലര്‍ തിരുത്താനോ പിന്‍വലിക്കാനോ തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഫസല്‍ ഗഫൂര്‍.
ഫസല്‍ ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. ഇത് വെള്ളരിക്കാപ്പട്ടണമല്ല കേരളമാണെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സത്താര്‍ പന്തല്ലൂര്‍ പറയുന്നു.
പർദ ലോകവ്യാപകം
സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' മുസ്ലിം സ്ത്രീകളിൽ ചിലർ മുഖം കൂടി മറച്ച് പർദ്ദ ധരിക്കുന്ന വസ്ത്രധാരണ രീതി ലോക വ്യാപകമാണ്. അതിനോട് താത്പര്യമുള്ളവർ അങ്ങനെ ധരിക്കുന്നതിൽ ആർക്കും പ്രയാസവുമില്ല. വർത്തമാന കാലത്ത് അത് അനിവാര്യമാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. എല്ലാം തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് പരിഷകൃതവും മറച്ച് വെക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നത് അപരിഷ്കൃതവുമാവുന്നതിലെ കാപട്യം നമുക്ക് തിരിച്ചറിയാവുന്നതാണ്.
വഞ്ചനാപരമായ നയം
മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിന്റെ കുടപിടിക്കുകയും അതിന്റെ പേരിൽ പരമാവധി നേടുകയും അതോടൊപ്പം തന്നെ മുസ്ലിം ഐഡന്റിറ്റി ദുർബലപ്പെടുത്തുകയും ചെയ്യന്ന വഞ്ചനാപരമായ നയം കൈകൊള്ളുന്നതിൽ എം ഇ എസ് എന്നും മുന്നിൽ നിൽക്കാറുണ്ട്.
കോടതി വിധി സമ്പാദിക്കുന്ന തിരക്കിൽ
വിദ്യാഭ്യാസ രംഗത്ത് അവരുടെ സംഭാവനകളെ ഒട്ടും ചെറുതായി കാണുന്നില്ല. പക്ഷെ രാജ്യത്ത് മുസ്ലിംകൾ നിലനിൽപ്പിന്റെ വെല്ലുവിളികൾ നേരിടുകയും അത് വേണ്ടുവോളം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കാലത്ത്, മുഖം മറച്ച പർദ്ദയും ധരിച്ച് മുസ്ലിം പെൺകുട്ടികൾ തങ്ങളുടെ കാമ്പസുകളിൽ എത്താതിരിക്കാൻ കോടതി വിധി സമ്പാദിക്കുന്ന തിരക്കിലായിരുന്നു എം.ഇ.എസ് എന്ന് കേൾക്കുമ്പോൾ നാം അത്ഭുതപ്പെടുകയാണ്.
കോമാളി വേഷം
വിവാദമില്ലാതെ ഇത് നടപ്പാലാക്കാൻ സ്ഥാപനങ്ങൾക്ക് സർക്കുലറും നൽകിയിരിക്കുന്നു. മതവിരുദ്ധതയിൽ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അൾട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താൻ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്തേക്കാം.
Recommended Video
ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല
പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസൽ ഗഫൂർ കരുതരുത്. ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തിൽ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കുക തന്നെ ചെയ്യും, ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല; കേരളമാണ്'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഗാന്ധിക്ക് ഇറ്റലിയിൽ സ്വന്തമായി രാജകൊട്ടാരം.. വീഡിയോ വൈറൽ, പൊളിച്ചടുക്കി ആൾട്ട് ന്യൂസ്!
മോദിക്കെതിരെ വാരണാസിയിൽ കളി മാറ്റി അഖിലേഷ് യാദവ്, ഇനി പന്ത് രാഹുൽ ഗാന്ധിയുടെ കോർട്ടിൽ!