മുസ്ലീം ലീഗ് പരിപാടിയിൽ പാട്ട് പാടി സ്ത്രീകൾ, വാളെടുത്ത് സമസ്ത, സ്ത്രീകൾ പാടിയത് അനിസ്ലാമികം!
മലപ്പുറം: മുസ്ലീം ലീഗിന്റെ പരിപാടിയില്‍ സ്ത്രീകള്‍ പാട്ട് പാടിയയതിന് എതിരെ വാളെടുത്ത് സമസ്ത. ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളയിലാണ് സ്ത്രീകള്‍ പാട്ട് പാടിയത്. ലീഗ് നേതൃത്വത്തെ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ ഇകെ വിഭാഗം അതൃപ്തി അറിയിച്ചു. സ്ത്രീകള്‍ പൊതുവേദിയില്‍ പാടുന്നത് ഇസ്ലാം മതവിശ്വാസത്തിന് നിരക്കാത്തത് ആണ് എന്നാണ് സമസ്തയുടെ നിലപാട്.
മുസ്ലീം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മളനം കഴിഞ്ഞ ശനിയാഴ്ച മുതല്‍ നടന്ന് വരികയാണ്. സമ്മേളനത്തിന്റെ ഭാഗമായി എല്ലാ ദിവസും രാത്രി കലാപരിപാടികളുണ്ട്. ഗാനമേള അടക്കമുളള പരിപാടികളില്‍ സ്ത്രീകളും പങ്കെടുത്തിരുന്നു. ഇതാണ് സമസ്തയുടെ എതിര്‍പ്പിന് കാരണം.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉലമ-ഉമറ കോണ്‍ഫറന്‍സിലാണ് പാണക്കാട് സാദിഖലി തങ്ങള്‍ അടക്കമുളള ലീഗ് നേതാക്കളെ സമസ്തയുടെ നേതാക്കള്‍ അതൃപ്തി അറിയിച്ചത്. സ്ത്രീകള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിനോടുളള താല്‍പര്യമില്ലായ്മയാണ് സമസ്ത നേതാക്കള്‍ സൂചിപ്പിച്ചത് എന്ന് ലീഗ് നേതാവായ അഡ്വക്കേററ് യുഎ ലത്തീഫ് വ്യക്തമാക്കി.
സ്ത്രീകള്‍ പരസ്യമായി സ്റ്റേജില്‍ കയറി പാടുന്നതും ഡാന്‍സ് കളിക്കുന്നതും അനിസ്ലാമികമായ കാര്യമാണ് എന്നാണ് ഇതേക്കുറിച്ച് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം. ഇസ്ലാമികമായ ഗാനങ്ങളും ബുര്‍ദ പോലുളളവയും അനിസ്ലാമികമല്ല. ഇസ്ലാമികത കാത്ത് സൂക്ഷിക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിക്കുമെന്ന് കരുതുന്നതായും പൂക്കോട്ടൂര്‍ പ്രതികരിച്ചു.












Click it and Unblock the Notifications