മുന്നോക്ക സംവരണം: സര്‍ക്കാറിനെതിരെ തുറന്ന സമരത്തിനൊരുങ്ങി സമസ്ത
കോഴിക്കോട്: മുന്നോക്ക സംവരണത്തിൽ സംസ്ഥാന സര്‍ക്കാറിനെതിരെ തുറന്ന സമരവുമായി കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. നവംബർ രണ്ടിന് കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടത്തും. കോടതിയിലെ കേസുകളില്‍ അന്തിമ വിധി വരുന്നത് വരെ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പിലാക്കിയ എല്ലാ നടപടികളും മരവിപ്പിക്കണമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു. മുന്നോക്ക സംവരണം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ അമിതമായ താത്പര്യമാണ് കാണിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റായ പ്രചാരണമാണ് നിരത്തുന്നതെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുന്നോക്ക സംവരണത്തില്‍ നേരത്തെയും സര്‍ക്കാറിനെതിരെ സമസ്ത രംഗത്ത് എത്തിയിരുന്നു. പിന്നോക്കക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ മിടുമിടുക്കരായ ഉദ്യോഗസ്ഥര്‍ വരേണ്യവര്‍ഗത്തിനനുസരിച്ച് ചരടുവലിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തം തിരിച്ചറിയാതെ പാവം പിന്നോക്കക്കാര്‍ വിറങ്ങലിച്ചുനില്‍ക്കുകയാണെന്നായിരുന്നു പാര്‍ട്ടി മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ എഡിറ്റോറിയിലൂടെ സംഘടന അഭിപ്രായപ്പെട്ടത്.
സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നും പിന്നോക്കക്കാരായി തുടരുന്ന ഇരുണ്ട ഇന്ത്യ തന്നെ വീണ്ടും വന്നുചേരുകയും പിന്തള്ളപ്പെടുന്നവരുടെ രോദനം കേള്‍ക്കാന്‍ ആരുമില്ലാതാവുകയും ചെയ്യുമെന്നുള്ളത് നേരിട്ടു കണ്ടുകൊണ്ടിരിക്കുന്നു. നരേന്ദ്രന്‍ കമ്മിഷന്‍കമ്മിഷന്‍ നിര്‍ദേശിച്ച താല്‍ക്കാലിക പരിഹാരമായ ബാക്ക്‌ലോഗ് നികത്താതെയാണ് ഈ സംവരണ അട്ടിമറി നടക്കുന്നതെന്നത് ചേര്‍ത്തുവായിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനയിലെ സംവരണ തത്ത്വം രൂപപ്പെട്ടത്. അതിനെ ദാരിദ്ര്യവുമായി കൂട്ടിക്കെട്ടുക എന്നത് സവര്‍ണ അജന്‍ഡയാണ്. മുന്നോക്ക സംവരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്തിനുവേണ്ടിയാണ് ഇടതുപക്ഷം ഈ അനീതി നടപ്പിലാക്കുന്നത്. അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാത്രമാണെന്ന ഉത്തരം പൂര്‍ണമായി ശരിയല്ല. ചുരുങ്ങിയ ശതമാനമുള്ള മുന്നോക്കക്കാരുടെ വോട്ടു പ്രതീക്ഷയല്ല ഇതിനു പിന്നില്‍. ഭൂരിപക്ഷം വരുന്ന ദലിത്, ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുള്ള ഈ നിലപാടിനു പിന്നില്‍ അധികാരത്തിലിരിക്കുന്നവരുടെ സവര്‍ണ മനസാണെന്നും സംഘടന കുറ്റപ്പെടുത്തി.
ഈ ചിന്താഗതി മാറ്റാത്തിടത്തോളം പിന്നോക്കക്കാരെയോ അവരുടെ ദുരിതാവസ്ഥയെയോ തിരിച്ചറിയാനാവില്ല. സംവരണ വിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം പറയുന്നത്. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതെന്നും വാദിക്കുന്നു. എന്നാല്‍ ഈ ഓപണ്‍ ക്വാട്ടയിലെ 50 ശതമാനം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതില്‍ നിന്ന് 10 ശതമാനം നഷ്ടപ്പെടുമ്പോള്‍ സംവരണ വിഭാഗങ്ങള്‍ക്കു കൂടി ലഭിക്കേണ്ട ക്വാട്ട 40 ശതമാനമായി ചുരുങ്ങുകയാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.