ലക്ഷങ്ങളുടെ കടം, വീട് ജപ്തി ഭീഷണിയിൽ, സർക്കാർ വാഗ്ദാനം പാലിച്ചില്ല, സനലിന്റെ ഭാര്യ വിജി സമരത്തിന്
പാറശാല: ഡിവൈഎസ്പി റോഡില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലേക്ക്. സര്‍ക്കാര്‍ സഹായവാഗ്ദാനം പാലിച്ചില്ല എന്നാരോപിച്ചാണ് വിജി സമരത്തിനൊരുങ്ങുന്നത്. സനലിന്റെ വീട് ജപ്തി ഭീഷണിയിലാണ്. സനലിന്റെ മരണത്തിന് നഷ്ടപരിഹാരവും ജോലിയും കിട്ടുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കാനാണ് വിജിയുടെ തീരുമാനം. തിങ്കളാഴ്ച രാവിലെ മുതലാണ് സമരം തുടങ്ങുക.
സനലിന്റെ മരണശേഷം മന്ത്രിമാരടക്കം കുടുംബത്തിന് സഹായവാഗ്ദാനം നടത്തിയിരുന്നുവെന്ന് വിജി പറയുന്നു. എന്നാലിപ്പോള്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.ഇതോടെയാണ് വിജി സമരത്തിനൊരുങ്ങുന്നത്. സനല്‍ കുമാര്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.
വീട് നിര്‍മ്മിക്കുന്നതിനായി സനല്‍കുമാറിന്റെ അച്ഛന്‍ എടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഈ കുടുംബം ജപ്തിയുടെ വക്കിലെത്തി നില്‍ക്കുന്നത്. ഏഴ് ലക്ഷം രൂപ ആയിരുന്നു സനലിന്റെ അച്ഛന്‍ വായ്പയെടുത്തത്. എന്നാല്‍ പലിശ കയറി ഇത് വന്‍ തുകയായി മാറിയതോടെ തിരിച്ചടയ്ക്കാനാവാതെ സനലിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു. അച്ഛനെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സനലും 50000 രൂപ വായ്പയെടുത്തിരുന്നു. സനലിന്റെ മരണശേഷം തിരിച്ചടവ് വീണ്ടും മുടങ്ങിയതോടെയാണ് ജപ്തി നോട്ടീസ് ഇവരെ തേടിയെത്തിയിരിക്കുന്നത്.
22 ലക്ഷം രൂപയോളമാണ് സനലിന്റെ കുടുംബത്തിനുളള കടബാധ്യത എന്നാണ് അറിയുന്നത്. വിജിക്കൊപ്പം മക്കളും സനലിന്റെ അമ്മയുമാണ് ഈ വീട്ടിലുളളത്. വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ സഹായ വാഗ്ദാനം നടത്തിയെങ്കിലും, സുനില്‍ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് വിജി പറയുന്നു.