'ശൈലജ ടീച്ചറോട് ബഹുമാനമുണ്ടായിരുന്നു അത് പോയി, അവയക്കടത്തും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡാണ്'
ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തന്റെ അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കാണിച്ച് കൊണ്ടുള്ള ആവശ്യം നേരത്തെ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ചിരുന്നു. കേസിന്റെ ആവശ്യത്തിനായുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയെ തുടര്‍ന്നാണ് സനല്‍കുമാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ മൂന്ന് കുറിപ്പുകളിലായിട്ടാണ് സനല്‍ കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. കുറിപ്പിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
ഭരിക്കുന്ന വകുപ്പില്‍ നിന്നും ഒരു വിവരാവകാശ അപേക്ഷക്ക് കിട്ടിയ ക്ലാസിക് മറുപടിയാണ്. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ വിവരാവകാശ ഉദ്യോഗസ്ഥനില്‍ നിന്നാണ് സംഗതി കിട്ടിയിരിക്കുന്നത്. സന്ധ്യ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചതാണെന്നും അതിന്മേല്‍ അന്വേഷണം ആവശ്യമുണ്ടെന്നും കാണിച്ചുകൊണ്ട് ഹൈക്കോടതില്‍ നില്‍ക്കുന്ന കേസിന്റെ ആവശ്യത്തിലേക്ക് എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് ഞാന്‍ വിവരാവകാശ പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടത്. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് വകുപ്പ് മന്ത്രിക്കും കൊടുത്തു അപേക്ഷ.
മെഡിക്കല്‍ കോളേജില്‍ നിന്നും കിട്ടിയ മറുപടിയാണ് രസകരം. ഞാന്‍ മരിച്ച ആളിന്റെ അടുത്ത ബന്ധുവാണെന്ന് രേഖ ഹാജരാക്കിയാല്‍ മാത്രമേ തരാനാകൂ അത്രെ. പക്ഷെ വീട്ടില്‍ നിന്നും മരണാസന്നയായി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ കൊണ്ടുചെല്ലുകയും മരണപ്പെടുകയും പോസ്റ്റ് മോര്‍ട്ടം ആവശ്യപ്പെട്ടപ്പോള്‍ കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് ആയതുകൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മരിച്ചശേഷം 24 മണിക്കൂര്‍ കഴിഞ്ഞു കൊണ്ടുപോവുകയും വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പൊസിടീവ് ആവുകയും ചെയ്ത കേസ് ചികില്‍സയില്‍ ഇരിക്കെ മരിച്ച കേസാക്കിയിട്ടുണ്ട് ഈ മറുപടിയില്‍.
സ്വര്‍ണ കടത്തും ഡോളര്‍ കടത്തും മാത്രമല്ല അവയവക്കടത്തും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശൈലജ ടീച്ചറോട് ഇത്തിരി ബഹുമാനമൊക്കെ ഉണ്ടായിരുന്നു. അത് പോയിക്കിട്ടി.
മറ്റൊരു മനുഷ്യന് നേരിടുന്ന അനീതിയില്‍ ഇടപെടാന്‍ രക്തബന്ധു ആയിരിക്കണം എന്ന സാരോപദേശം നടത്തുന്നവന്‍ സ്വയം കമ്യൂണിസ്റ്റ് എന്ന് വിളിക്കുന്ന കാലം. അക്കാലത്ത് അവര്‍ എന്നെ സംഘിയെന്നു വിളിച്ചാല്‍ അതിന്റെ അര്‍ത്ഥം എന്തായിരിക്കും!
പാരമ്പര്യമില്ലാത്തവര്‍, അധികാരവും പണവും സ്വാധീനവുമില്ലാത്തവര്‍. അവരെയാണ് എക്കാലത്തും അധികാരവും പണവും സ്വാധീനവുമുള്ള മുതലാളിമാര്‍ ചൂഷണം ചെയ്തിരുന്നത്. മറ്റൊരു മനുഷ്യജീവിക്കുമേല്‍ അത്തരം ചൂഷണം അവസാനിപ്പിക്കാന്‍ ഒറ്റയ്ക്കും തറ്റയ്ക്ക്കും ഉയര്‍ന്നിരുന്ന ശബ്ദങ്ങളെ സംവിധാനങ്ങള്‍ ചോദ്യം ചെയ്തിരുന്നത് 'നിന്റെ ആരാണയാള്‍' എന്ന ചോദ്യം കൊണ്ടായിരുന്നു. ഇന്നും മാറ്റമില്ല. ആയ ചോദ്യത്തെ തകര്‍ത്തുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെട്ടവന്റെ നീതിക്കുവേണ്ടി വാദിക്കാന്‍ മാനുഷികതയില്‍ വിശ്വസിക്കുന്ന സംഘടനകളുണ്ടായത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന ആശയം അത് തന്നെയാണ്. പക്ഷെ ഇന്ന് നിന്റെ ആരാണവള്‍ എന്ന ചോദ്യം ചോദിക്കുന്നവര്‍ ആരാണെന്ന് കണ്ടാല്‍ നാണിച്ചുപോകും.