സന്ദീപ് വധക്കേസ്: പ്രതികളുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവല്ല: സിപിഎം പെരിങ്ങ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാർ കൊലപാതക കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കും. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടപടികൾ പൂർത്തീകരിക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെകുറിച്ച് അറിയാൻ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിനിടെ നിർണായക വിവരങ്ങളാണ് ഫോൺകോൾ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നത്.
സന്ദീപ്കുമാറിനെ കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വിരോധമെന്നായിരുന്നു നേരത്തെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്. മുഖ്യപ്രതി ജിഷ്ണു രഘുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയവിരോധവും ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഒമൈക്രോണ്‍ ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ ബാധിക്കും, കുട്ടികള്‍ക്കും വരുമെന്ന് ലോകാരോഗ്യ സംഘടന
ഇതിന് പിന്നാലെയാണ് കൊലപാതകത്തിന് പിന്നാൽ രാഷ്ട്രീയവിരോധമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, തങ്ങൾക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എട്ട് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൃത്യത്തിന് ശേഷം ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കേസിൽ പ്രതി ചേർക്കും.
അഞ്ചാം പ്രതി വിഷ്ണു കുമാറിന്റേതെന്ന് സംശയിക്കുന്ന കൊലപാതക വിവരങ്ങൾ സംസാരിക്കുന്ന ഫോൺ സംഭാഷണം ഇതിനിടെ പുറത്ത് വന്നിരുന്നു. ക്വട്ടേഷൻ നേതാക്കളുടെ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടായെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയുടെ ആധികാരികത പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവല്ല, ചങ്ങനാശേരി, കോട്ടയം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട അക്രമികളെ 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലെ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
പ്രതികളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നെഞ്ചിൽ മുഴുവനായും ഒൻപത് കുത്തുകളേറ്റിരുന്നു.
സന്ദീപിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന തരത്തിലുള്ള പൊലീസ് നിഗമനത്തെ തള്ളി കോടിയേരി രംഗത്ത് വന്നിരുന്നു. ബിജെപി വാദം പൊലീസ് പറയരുതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.
പൊലീസ് നടപടി സർക്കാർ പരിശോധിക്കണം. സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ് ബിജെപി സംഘമാണ്. സിപിഎമ്മും സർക്കാരും രാഷ്ട്രീയ കൊലപാതകമാണെന്നതിൽ ഉറച്ചു നിൽക്കുകയാണ്. ഗൂഢാലോചന നടന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളാപ്പാ; അമേയയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video