ജനവിരുദ്ധ നയങ്ങളിൽ പിണറായിയും മോദിയും ഒരേപോലെയെന്ന് സന്ദീപ് പാണ്ഡെ; ഗെയിൽ പദ്ധതി നിയമവിരുദ്ധം...
സർക്കാർ പദ്ധതിക്കായി കൃഷിയിടങ്ങൾ ഏറ്റെടുക്കുമ്പോൾ 70 ശതമാനം കർഷകരുടെ അനുമതി വേണമെന്നതാണ് രാജ്യത്തെ നിയമം.
മുക്കം: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി നിയമവിരുദ്ധമായാണ് നടപ്പാക്കുന്നതെന്ന് നർമ്മദ ആന്തോളൻ ബച്ചാവോ സമര നേതാവും മാഗ്സസെ അവാർഡ് ജേതാവുമായ ഡോക്ടർ സന്ദീപ് പാണ്ഡെ. ജനവിരുദ്ധ നയങ്ങളിൽ മോദിയും പിണറായിയും പിന്തുടരുന്നത് ഒരേ നയമാണ്. സർക്കാർ പദ്ധതിക്കായി കൃഷിയിടങ്ങൾ ഏറ്റെടുക്കുമ്പോൾ 70 ശതമാനം കർഷകരുടെ അനുമതി വേണമെന്നതാണ് രാജ്യത്തെ നിയമം. ഗെയിൽ പദ്ധതി സർക്കാരും പ്രൈവറ്റ് കമ്പനികളും സംയുക്തമായാണ് നടപ്പാക്കുന്നത്. അത് കൊണ്ട് 80 ശതമാനം കർഷകരുടെ അനുമതിയെങ്കിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരപന്തലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രദേശവും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളൊന്നും പാലിക്കാതെ തീർത്തും നിയമവിരുദ്ധമായി നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രകൃതിയെ തകർക്കുന്ന ഈ പദ്ധതിക്കെതിരെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും ഡോ.സന്ദീപ് പാണ്ഡെ പറഞ്ഞു. സമരക്കാരെ തീവ്രവാദികളായി മുദ്ര കുത്തുന്ന സർക്കാർ, നിയമ ലംഘനങ്ങൾക്ക് കൂട്ടുപിടിച്ച് യഥാർത്ഥ ഭീകരവാദികളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എരഞ്ഞിമാവിലെ സമരപന്തലിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച് ഇരകളുടെ പരാതികൾ കേട്ട ശേഷമാണ് തിരിച്ചു പോയത്.

അതേസമയം, എരഞ്ഞിമാവ് ഗെയിൽ സമരത്തിന് പ്രാദേശികതലത്തിൽ പുതിയ സമരപന്തലുകൾ ഉയർന്നുകഴിഞ്ഞതായി സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടനും അറിയിച്ചു. ഈ സമരപന്തലുകളുടെ കീഴിൽ ഇരകളും സമരസമിതി നേതാക്കന്മാരും ഒരുമിച്ചുള്ള പോരാട്ടമാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍എപിഎ (നാഷനല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്മെന്റ്) സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ ചേളായി, ഡോ. പികെ നൗഷാദ് അരീക്കോട്, സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, ബഷീർ പുതിയോട്ടിൽ, ജി.അബ്ദുൽ അക്ബർ, ശംസുദ്ദീൻ ചെറുവാടി, റൈഹാന ബേബി, ടി.പി മുഹമ്മദ്, ജാഫർ എരഞ്ഞിമാവ്, കരീം പഴയങ്കൽ, നജീബ്, ബാവ പവർവേൾഡ്, സാലിം ജീറോഡ് തുടങ്ങിയവരും സന്ദീപ് പാണ്ഡെയോടൊപ്പം സമരപന്തലിലുണ്ടായിരുന്നു.












Click it and Unblock the Notifications