'ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാർ', മിന്നല്‍ മുരളിയുടെ സെറ്റ് തകർത്തവർക്കെതിരെ സന്ദീപ് വാര്യർ!
കൊച്ചി: കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയായിക്കിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പളളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഒരു കൂട്ടം അക്രമികള്‍ പൊളിച്ച് കളഞ്ഞത്.
ഇക്കാര്യം ചിത്രങ്ങള്‍ സഹിതം എഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ അക്രമത്തിന് എതിരെ സിനിമാ ലോകത്തിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ബിജെപി പ്രതികരണം പുറത്ത് വന്നിട്ടുണ്ട്.
വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയവർ
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ ആണ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. അക്രമം നടത്തിയത് വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയവർ ആണെന്നും അവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം എന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു. അക്രമികൾക്ക് ബിജെപിയുമായി ബന്ധം ഇല്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ശക്തമായ നടപടി ഉണ്ടാവണം
'' ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അക്രമത്തിനു പിന്നിൽ.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവ്
ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്'' .
മിന്നൽ മുരളിയോടൊപ്പം.. !
സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പ്രതികരണം ഇങ്ങനെ: '' മിന്നൽ മുരളിയോടൊപ്പം.. ! ഒരു സിനിമയുടെ സെറ്റ് പൊളിക്കൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്, അത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റം തന്നെയാണ്.!! കല എന്ന് കേൾക്കുമ്പോൾ ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളിയേ മതിയാകൂ. ഇത് അനുവദിച്ചു കൊടുക്കില്ല, കൊടുക്കാൻ പാടില്ല.. !! ഇത് കേരളമാണ്.. ''!!
പിണറായി വിജയൻ്റെ ഭരണത്തിൽ
തൃത്താല എംഎൽഎ വിടി ബൽറാമും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' പട്ടാപ്പകൽ ഗൗരവതരമായ ഒരു ക്രിമിനൽ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാനപുരസ്സരം ഇതേപോലെ പേരും ഫോട്ടോയും ഫോൺ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനും സംഘ് പരിവാർ തീവ്രവാദികൾക്ക് കേരളത്തിൻ്റെ മണ്ണിൽ ആത്മവിശ്വാസമുണ്ടാകുന്നു എന്നത് പിണറായി വിജയൻ്റെ ഭരണത്തിൽ ഈ നാട് എവിടെ വരെ എത്തിച്ചേർന്നു എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ്''.
ഹാലിളകുന്ന സംഘ തീവ്രവാദികൾ
സംവിധായകൻ ആഷിഖ് അബുവും മിന്നൽ മുരളി സെറ്റ് തകർത്തതിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിലാണ് ആഷിഖ് അബുവിന്റെയും പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: സിനിമ സെറ്റുകണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുക തന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം''.