'മുഖ്യമന്ത്രിയുടെ നുണവണ്ടി വഴിയിൽ വച്ച് പാളം തെറ്റി. സിൽവർ ലൈൻ ഉപേക്ഷിക്കപ്പെട്ടു'; പരിഹസിച്ച് സന്ദീപ് വാര്യർ
കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. കെ റെയിൽ പരിസ്ഥിതി സൗഹൃദമാണ്. കേന്ദ്രാനുമതി ഉടൻ ലഭിക്കും. ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ നടക്കും. വിദേശ ഏജൻസികൾ വായ്പ നൽകാൻ ക്യൂ നിൽക്കുകയാണ് എന്നൊക്കെയായിരുന്നു സർക്കാരിൻ്റെ അവകാശവാദങ്ങളെന്നും കമ്മീഷൻ അടിക്കാൻ വേണ്ടിയുള്ള ഒരു 'കടലാസ് പദ്ധതി' മാത്രമായിരുന്നു കെ റെയിലെന്നും സന്ദീപ് കുറ്റപ്പെടുത്തി. സഖാക്കളെ, കെ റെയിൽ വരും കേട്ടോ എന്ന് തള്ളി മറിച്ചിട്ട് വർഷങ്ങൾ കുറെയായി . എന്നാൽ മുഖ്യമന്ത്രിയുടെ നുണവണ്ടി വഴിയിൽ വച്ച് പാളം തെറ്റിയെന്നും സന്ദീപ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
'പിണറായി വിജയന്റെ നുണപരിശോധന 1
ആകാശത്തുകൂടി പോകുന്ന കെ റെയിലും നിലം തൊടാത്ത നുണകളും
കെ റെയിലിൽ യാത്ര തുടങ്ങിയോ സഖാക്കളെ? തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ വെറും 4 മണിക്കൂർ. കൂറ്റനാട് നിന്നും അപ്പം എറണാകുളത്ത് കൊണ്ടുപോയി വിറ്റ് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ തിരികെയെത്താവുന്ന അതിവേഗ റെയിൽ എവിടെ ? എവിടെപ്പോയി സിൽവർ ലൈൻ? പിണറായി വിജയൻ സർക്കാർ കേരളീയർക്ക് നൽകിയ ഏറ്റവും വലിയ 'സ്വപ്ന പദ്ധതി'യുടെ ഇന്നത്തെ അവസ്ഥ എന്താണ്?
കെ റെയിൽ പരിസ്ഥിതി സൗഹൃദമാണ്. കേന്ദ്രാനുമതി ഉടൻ ലഭിക്കും. ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ നടക്കും. വിദേശ ഏജൻസികൾ വായ്പ നൽകാൻ ക്യൂ നിൽക്കുകയാണ്... എന്നൊക്കെയായിരുന്നു അവകാശവാദങ്ങൾ.
എന്നാൽ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയം ഇതുവരെ കെ റെയിലിന് അന്തിമ അനുമതി നൽകിയിട്ടില്ല. ഡിപിആർ (DPR) പോലും അപൂർണ്ണമാണെന്നാണ് കേന്ദ്ര നിലപാട്.

പാവപ്പെട്ടവന്റെ പറമ്പിൽ ബലം പ്രയോഗിച്ച് മഞ്ഞക്കുറ്റി അടിച്ചു എന്നതല്ലാതെ പദ്ധതി ഒരിഞ്ചു പോലും മുന്നോട്ട് പോയിട്ടില്ല. ജനരോഷം ഭയന്ന് അവസാനം ആ കുറ്റികളെല്ലാം പിഴുതുമാറ്റി 'ജിയോ ടാഗിംഗിലേക്ക്' ഒളിച്ചോടി.
ഏകദേശം 64,000 കോടി രൂപ ചിലവ് വരുന്ന ഈ പദ്ധതി നടപ്പിലാക്കിയാൽ കേരളം ലങ്കയേക്കാൾ വലിയ കടക്കെണിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നാൽ യഥാർത്ഥ ചിലവ് ഇതിന്റെ ഇരട്ടിയാകുമെന്നാണ് യാഥാർത്ഥ്യം.
നെൽവയലുകളും തണ്ണീർത്തടങ്ങളും നശിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന ഈ വന്മതിൽ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പോലും മുന്നറിയിപ്പ് സർക്കാർ തള്ളി.
പ്രളയവും കോവിഡും കഴിഞ്ഞ് ശമ്പളവും പെൻഷനും കൊടുക്കാൻ ഗതിയില്ലാതെ നിൽക്കുമ്പോഴാണ് ലക്ഷം കോടിയുടെ പിആർ അഭ്യാസം മുഖ്യമന്ത്രി നടത്തിയത്. കമ്മീഷൻ അടിക്കാൻ വേണ്ടിയുള്ള ഒരു 'കടലാസ് പദ്ധതി' മാത്രമായിരുന്നു കെ റെയിൽ. സഖാക്കളെ, കെ റെയിൽ വരും കേട്ടോ എന്ന് തള്ളി മറിച്ചിട്ട് വർഷങ്ങൾ കുറെയായി . എന്നാൽ മുഖ്യമന്ത്രിയുടെ നുണവണ്ടി വഴിയിൽ വച്ച് പാളം തെറ്റി. സിൽവർ ലൈൻ ഉപേക്ഷിക്കപ്പെട്ടു.
അതെ കേരളത്തിൻ്റെ മുഖ്യമന്ത്രി ഒരു നുണയനാണ്.
തുടരും..'












Click it and Unblock the Notifications