സന്ദീപ് വാര്യർ സിനിമ ലോകത്തേക്ക്; തിരക്കഥ രചനയിലാണെന്ന് നേതാവ്, 'ഇനി എഴുത്തിന് സമയം കണ്ടെത്തും'
കൊച്ചി: ബിജെപിയുടെ ഏതെങ്കിലും പദവി ആഗ്രഹിച്ച പൊതുപ്രവർത്തനം തുടങ്ങിയ ആളല്ല താനെന്ന് സന്ദീപ് വാര്യർ. സ്ഥായിയായ പദവി ആർക്കും ഉണ്ടാകില്ല. പദവി എന്നതൊക്കെ ആപേക്ഷികമായ കാര്യമാണ്. ഇനിയും താൻ പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സന്ദീപ് ഇങ്ങനെ പ്രതികരിച്ചത്. അടുത്തിടെ ബി ജെ പിയുടെ വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു സന്ദീപിന്റെ പ്രതികരണം. സിനിമയിൽ തിരക്കഥ രചനയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും സന്ദീപ് വാര്യർ പറഞ്ഞു. സന്ദീപിന്റെ വാക്കുകളിലേക്ക്

വളരെ ചെറുപ്പത്തിൽ തന്നെ സാധാരണക്കാരുടെ അന്നന്നത്തെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചിരുന്നയാളാണ് ഞാൻ. നീണ്ട വർഷങ്ങളുടെ പ്രവർത്തന പരിചയം തനിക്കുണ്ട്. പ്രത്യേകിച്ച പദവികൾ ഒന്നും ഇല്ലാതെ തന്നെ പ്രവർത്തിച്ച സമയമാണത്. പദവി എന്നത് പാർട്ടിയുടെ അംഗീകരാമാണ്. പാർട്ടി എന്നെ പല തവണ അംഗീകരിച്ചതാണ്. യുവ മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായും പാർട്ടി വക്താവയുമെല്ലാം ചുമതല നൽകിയിട്ടുണ്ട്. ഷൊർണൂരിൽ ടിക്കറ്റ് നൽകിയതൊക്കെയും പാർട്ടിയുടെ അംഗീകാരമാണ്.
ഞാൻ സാധാരണ പ്രവർത്തകനായി ഇരിക്കണോ അതോ പദവി വഹിക്കണോ എന്നതൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. അത് പാർട്ടിക്ക് വിടുകയാണ്, സന്ദീപ് പറഞ്ഞു.

വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെയും പല പാർട്ടി പ്രവർത്തകരുടേയും സ്നേഹം ഏറ്റുവാങ്ങാൻ കഴിഞ്ഞിട്ടുണ്ടെന്നും യാത്ര പോകുമ്പോൾ പലരും വന്ന് കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ടെന്നും സ്നേഹവായ്പുകൾ അനുഭവിക്കാൻ സാധിച്ചിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. ഇവ ഉത്തരവാദിത്തം കൂട്ടുകയാണ്. തന്റെ ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ പാർട്ടിക്ക് ദേഷമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്ന നിർബന്ധം എനിക്കുണ്ട്. നിലവിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാരിന്റെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഒരു ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്'സന്ദീപ് പറഞ്ഞു.

തനിക്കെതിരെ ഉയർന്ന സൈക്കിൾ അഴിമതി ആരോപണത്തെ കുറിച്ചും സന്ദീപ് പ്രതികരിച്ചു-ബി ജെ പിയുടെ പിറന്നാൾ ദിനത്തിൽ ഷൊർണൂർ മണ്ഡലത്തിലെ 42 നിർധനരായ പെൺകുട്ടികൾക്ക് സൈക്കിൾ വാങ്ങി നൽകണമെന്നതായിരുന്നു ഒരാഴ്ച കൊണ്ട് പരിപാടി തീരുമാനിച്ചെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ട് നേരിട്ടു. പല സ്ഥലത്തും ഒരേ മോഡൽ സൈക്കിൾ കിട്ടാനുള്ള പ്രശ്നം നേരിട്ടു. ഇതിനിടയിൽ സൈക്കിൾ വാങ്ങാൻ സ്പോൺസർമാരെ കണ്ടെത്താൻ സോഷ്യൽ മീഡിയ വഴി പോസ്റ്റൊക്കെ പങ്കുവെച്ചിരുന്നു. ഇതെല്ലാം സുതാര്യമായി തന്നെയാണ് കൈകാര്യം ചെയ്തത്. ഓൺലൈൻ മാധ്യമങ്ങളാണ് ഇതിനെകുറിച്ചൊക്കെ തെറ്റിധാരണ പരത്തുന്ന വാർത്തകൾ നൽകിയത്', സന്ദീപ് പറഞ്ഞു.

പാർട്ടിയിൽ പദവി ഉണ്ടോ ഇല്ലയോ എന്നതല്ല , പാർട്ടിക്ക് വേണ്ടി നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുകയെന്നതാണ് എന്‌റെ ഉത്തരവാദിത്തം.സിനിമയിൽ തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും സന്ദീപ് പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ എഴുത്തിനോട് താത്പര്യമുള്ളയാളാണ്. സ്കൂളിൽ പഠിക്കുമ്പോൾ കഥകളൊക്കെ എഴുതിയിരുന്നു. പാർട്ടിയിലായതിനാൽ എഴുതാനുള്ള സമയക്കുറവ് ഉണ്ടായിരുന്നു.

എന്റെ കൈയ്യിലുള്ള കഥകൾ കേട്ടപ്പോൾ സിനിമാ സുഹൃത്തുക്കളാണ് പറഞ്ഞത് ഇത് നിർബന്ധമായും സിനിമയാകണമെന്ന്. അതിന്റെ പണിപ്പുരയിലാണിപ്പോൾ. രണ്ട് മൂന്ന് സിനിമയുടെ പണിപ്പുരയിലാണെന്ന് പറയാം.
ഒരു തിരക്കഥ പൂർത്തിയായി കഴിഞ്ഞു. അതിനെ കുറിച്ച് പറയാൻ സമയമായോ എന്ന് അറിയില്ല. ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്.
എന്നിരുന്നാലും ഇനിയുള്ള സമയം എഴുത്തിന് വേണ്ടിയും മാറ്റിവെയ്ക്കാനാണ് തീരുമാനം.












Click it and Unblock the Notifications