എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്? നേതാവിന് മറുപടിയുമായി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ശ്രീലങ്കയില്‍ പളളികളില്‍ അടക്കം നടത്തിയ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് നടന്മാരായ ഫഹദ് ഫാസിലിനും മമ്മൂട്ടിക്കും എന്ത് പറയാനുണ്ടെന്ന് ചോദിച്ച് ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണന് രംഗത്ത് വന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു. രണ്ട് പേരും മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ ആയതുകൊണ്ട് അഭിപ്രായം പറയണം എന്ന തരത്തിലുളള ബാലിശമായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത് വന്നിരിക്കുകയാണ്.
കെഎസ് രാധാകൃഷ്ണനെ പോലെ ഒരാള്‍ എന്തിനാണ് മലയാളികളുടെ മനസ്സിലേക്ക് വിഷം കുത്തി വെയ്ക്കുന്നത് എന്ന് സന്ദീപാനന്ദഗിരി ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
നന്ദിയും കടപ്പാടും
പ്രിയ കെ.എസ്. രാധാകൃഷ്ണൻജി, അങ്ങയോട് ഒരുപാട് സ്നേഹവും ബഹുമാനവുമുള്ള ഒരാളെന്ന നിലയിൽ ചിലത് പറയാൻ ആഗ്രഹിക്കുന്നു; മനുഷ്യമനസ്സിൽ ഗാന്ധിജിയെ ഇത്രയും മനോഹരമായി കൊത്തിവെക്കാൻ അങ്ങയെപ്പോലെ പ്രാപ്തിയുള്ളവർ വളരെ ചുരുക്കംപേരാണ് ഇന്ന് കേരളത്തിലുള്ളത്.അങ്ങ് എപ്പോഴെല്ലാം ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് കേൾക്കാൻ ഇടവന്നിട്ടുണ്ടോ അപ്പൊഴെല്ലാം എല്ലാം മറന്ന് ഗാന്ധിജിയെ അനുഭവിക്കുന്നതിന് ഇടവന്നിട്ടുണ്ട്, അതിൽ ഒരുപാട് നന്ദിയും കടപ്പാടുമുണ്ട്.
മമ്മൂട്ടിയും ഫഹദും
ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ അങ്ങയുടെ ഒരു പരാമർശം വായിക്കാൻ ഇടയായതിനാലാണ് ഈ കുറിപ്പ്. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. “നടന്മാരായ മമ്മുട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി വായിച്ചു.”
മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ?
ഈ ആഗ്രഹം പ്രകടിപ്പിച്ചത് നരേന്ദ്രമോദി മുതൽ ശശികല വരെയുള്ള ആരായാലും ഒരു വിഷമവും തോന്നില്ലായിരുന്നു. രാധാകൃഷ്ണൻജീ, കേരളത്തിന്റെ അഭിമാനമായിട്ടുള്ള മഹാനടന്മാരായ മമ്മുട്ടിയും ഫഹദും മതപ്രഭാഷകരോ മതപണ്ഡിതമാരോ ആണോ? അവരെ നാം സ്നേഹിക്കയും ആരാധിക്കുകയും ചെയ്തത് മതപ്രഭാഷണത്തിലൂടെയാണോ?
വിഷം കുത്തി വെക്കരുത്
ഗുജറാത്ത് കലാപം, മാലേഗാവ് സ്പോടനം, ശബരിമല, ഇതുപോലുള്ള ഏതെങ്കിലും വിഷയത്തിൽ ഇവരാരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞ് നാം കേട്ടിട്ടുണ്ടോ? അങ്ങ് എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്? അപേക്ഷയാണ് അങ്ങ് ഇത് ചയ്യരുത്. വിവേകാനന്ദസ്വാമികളുടെ ചിക്കാഗോ പ്രസംഗത്തിലെ അവസാനവരികൾ ഇവിടെ അന്വർത്ഥമാണെന്നു തോന്നുന്നു.
ഈ കൊടും പിശാചുക്കളില്ലായിരുന്നുവെങ്കിൽ
“വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ കയ്യടക്കിയിരിക്കയാണ്.അവ ഈ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു. മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു.സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതയെ നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ കൊടും പിശാചുക്കളില്ലായിരുന്നുവെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു.” എന്നാണ് പോസ്റ്റ്
ഇസ്ലാമിക മതതീവ്രവാദം
വിവാദമായ കെഎസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ അയിരുന്നു എങ്കിൽ ഇന്ന് അത് നാഷണൽ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു.
വിധ്വംസക പരിപാടികൾ
ബിൻലാദനും സഹ്രാൻ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആധുനിക കാലത്ത് ജനാധിപത്യവൽകൃതമായ മതവിശ്വാസങ്ങളെ തകർത്ത് സർവ്വാധിപത്യ മതസംവിധാനത്തിന്റെ കീഴിൽ ലോകത്തെ അമർത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ തയ്യാറല്ല
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തിൽ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാർ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്. മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നു.
എന്താണ് പറയാനുളളത്
ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഇതിനെ അപലപിക്കുവാൻ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ട്'' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം, കേന്ദ്ര മന്ത്രിയുടെ കാർ അടിച്ച് തകർത്ത് തൃണമൂലുകാർ!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ