ഭക്തരുടെ തലയിൽ നാളികേരം എറിയാൻ ശ്രമിച്ചാൽ പിടിച്ച് അകത്തിടും.. മോദിക്ക് ചുട്ട മറുപടി!
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തില്‍ മാത്രമൊതുക്കാതെ ദക്ഷിണേന്ത്യയില്‍ ആകെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണ് ബിജെപി. ഭരണ നേട്ടങ്ങളൊന്നും പറയാതെ ശബരിമലയുടെ പേരിലാണ് പ്രധാനമായും ബിജെപിയുടെ വോട്ട് പിടുത്തം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശബരിമലയില്‍ തന്നെയാണ് മുറുകെ പിടിച്ചത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മോദി ശബരിമല വിഷയം ഉയര്‍ത്തി. വസ്തുതാ വിരുദ്ധമായ പ്രസംഗം നടത്തിയ മോദിക്ക് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപാനന്ദ ഗിരി.
ദക്ഷിണേന്ത്യയിലാകെ ശബരിമല
കേരളത്തില്‍ കോഴിക്കോട് അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ ആയിരുന്നു നരേന്ദ്ര മോദി. കോഴിക്കോട് ബിജെപിയുടെ പ്രചരണ പരിപാടിയായ വിജയ് സങ്കല്‍പ റാലിയില്‍ ശബരിമലയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു ആചാര സംരക്ഷണത്തെ കുറിച്ച് മോദിയുടെ പ്രസംഗം.
ശബരിമലയെന്ന് പറയാതെ മോദി
ബിജെപി വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വിശ്വാസ സംരക്ഷണത്തിന് നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പമാണ് ബിജെപി. സുപ്രീം കോടതി വിധിയുടെ പേരില്‍ സംസ്‌ക്കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചിലരെന്നും മോദി കോഴിക്കോട് പറഞ്ഞു.
കേരളം കടന്നപ്പോൾ
കേരളത്തില്‍ വന്ന് ശബരിമലയുടെ പേര് പറയാത്തതിന് മോദിയെ പ്രശംസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ രംഗത്ത് വന്നിരുന്നു. എന്നാല്‍ കേരളം കടന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും എത്തിയപ്പോള്‍ മോദി ശബരിമലയിലും അയ്യപ്പനിലലും തന്നെ മുറുകെ പിടിച്ചു.
അയ്യപ്പന്റെ പേര് പറയാനാകുന്നില്ല
മംഗളൂരുവില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യവേയാണ് മോദി ശബരിമല വിഷയം ഉന്നയിച്ചത്.' താന്‍ ഇന്നലെ കേരളത്തില്‍ ആയിരുന്നു. കേരളത്തില്‍ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാന്‍ കഴിയാത്ത അവസ്ഥയാണ്'.
ശബരിമലയുടെ പേര് പറഞ്ഞാൽ ജയിൽ
ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന ഇടത്താണിത്. ശബരിമലയുടെ പേര് പറഞ്ഞാല്‍ കേരളത്തില്‍ ജയിലില്‍ അടയ്ക്കും. താനിന്നലെ പോയ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ജയിലില്‍ ആയിരുന്നു. ശബരിമല വിഷയം മിണ്ടിയതിനായിരുന്നു നടപടി. അദ്ദേഹം ഇന്നലെയാണ് പുറത്ത് ഇറങ്ങിയത്- മോദി പറഞ്ഞു.
അപകടകരമായ കളി
വിശ്വാസികള്‍ക്ക് നേരെ കേരളത്തില്‍ ക്രൂരമായ ബലപ്രയോഗമാണ് നടക്കുന്നത് എന്നും അത് ബിജെപി അനുവദിക്കില്ലെന്നും മോദി പ്രസംഗിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തും മോദി ശബരിമല ഉന്നയിച്ചു. കേരളത്തില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ലീഗും ചേര്‍ന്ന് ശബരിമല വിഷയത്തില്‍ അപകടകരമായ കളി കളിക്കുന്നു എന്നാണ് മോദി ആരോപിച്ചത്.
സന്ദീപാനന്ദ ഗിരിയുടെ മറുപടി
പ്രധാനമന്ത്രിക്ക് ചുട്ട മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപാനന്ദ ഗിരി.മോദിക്കുളള സന്ദീപാനന്ദ ഗിരിയുടെ മറുപടി ഇങ്ങനെയാണ്: 'പ്രിയ നരേന്ദ്ര ദാമോദർ ദാസ് മോദീജീ.. ഇവിടെ അതായത് കേരളത്തിൽ നാരായണഗുരുദേവനും, സഹോദരനയ്യപ്പനും, അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത എണ്ണമറ്റ അഗ്നി സമാനന്മാരായ ഗുരുക്കന്മാർ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്.
അതാണ് സാറെ കേരളം
' ഇവിടെ കേരളത്തിൽ ഏതു ദൈവത്തിന്റേയും നാമം ആർക്കും എത്ര ഉച്ചത്തിലും പറയാം. ആരും പിടിച്ച് പോലീസിലേൽപ്പിക്കില്ല. ഭക്തരുടെ തലയിൽ നാളികേരം എറിയാൻ ശ്രമിച്ചാൽ അത് ആരായാലും പിടിച്ച് അകത്തിടും. അതാണ് സാറെ കേരളം' .
വർഗീയത വീഴും വികസനം വാഴും
'ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്. ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട. അതു നടക്കില്ല. ഇവിടെ വർഗീയത വീഴും വികസനം വാഴും. ഷിബൂഡാ..' എന്നാണ് സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ആളുകൾ പ്രതികരിക്കുന്നുണ്ട്.
ഭക്തയെ ആക്രമിച്ച കേസിലെ പ്രതി
മോദി പ്രസംഗിച്ചത് പോലെ ശബരിമലയുടെ പേര് പറഞ്ഞതിന് അല്ല എൻഡിഎയുടെ കോഴിക്കോട് സ്ഥാനാർത്ഥിയായ പ്രകാശ് ബാബു അറസ്റ്റിലായത്. ചിത്തിര ആട്ട വിശേഷത്തില്‍ ശബരിമല ദര്‍ശത്തിന് എത്തിയ തൃശൂര്‍ സ്വദേശിനി ലളിതയെ ആക്രമിച്ച കേസിലെ പ്രതിയാണ് പ്രകാശ് ബാബു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും പ്രകാശ് ബാബുവിന് എതിരെ കേസുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇസ്ലാമെങ്കിൽ ചില അടയാളങ്ങളുണ്ടല്ലോ, ഡ്രസ് മാറ്റി നോക്കിയാലേ അറിയാന്‍ പറ്റൂ! ശ്രീധരൻ പിളള വിവാദത്തിൽ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ