നിലപാട് മാറ്റിയില്ലെങ്കില്‍ അനുഭവിക്കും..... പി പരമേശ്വരന് ഭീഷണിപ്പെടുത്തിയെന്ന് സന്ദീപാനന്ദഗിരി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടെടുത്ത സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ അടക്കമുള്ളവര്‍ വന്‍ വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അടക്കമുള്ളവര്‍ ആക്രമണത്തെ അപലപിച്ചിരുന്നു. ഇതിനിടെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സന്ദീപാനന്ദഗിരി. തനിക്ക് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.
നേരത്തെ ഉണ്ടായ ആക്രമണത്തില്‍ ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും അഗ്നിക്കിരയാക്കിയിരുന്നു. അക്രമികള്‍ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചിരുന്നു. അതേസമയം അയല്‍വാസികള്‍ വന്ന് വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കും താഴമണ്‍ കുടുംബത്തിനും ഈ ആക്രമണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും സത്യം പറയുന്നവരെ ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ഇതെന്നും സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു.
പരമേശ്വരന്റെ ഭീഷണി
തന്റെ നിലപാട് മാറ്റിയില്ലെങ്കില്‍ അനുവദിക്കേണ്ടി വരുമെന്ന് പി പരമേശ്വരന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ആര്‍എസ്എസ് ചിലയിടങ്ങളില്‍ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പി പരമേശ്വരനെ നേരിട്ടു കണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയത്. ഭാരതീയ വിചാരകേന്ദ്രത്തില്‍ വെച്ചായിരുന്നു പരമേശ്വരനുമായി സംസാരിച്ചത്. എന്നാല്‍ ഒട്ടും ആശാവഹമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് സന്ദീപാനന്ദഗിരി പറയുന്നു.
ഇമോഷണല്‍ ബ്ലാക്മെയില്‍
ആര്‍എസ്എസിനെതിരെ താന്‍ സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നായിരുന്നു പരമേശ്വരന് പറഞ്ഞത്. നിങ്ങള്‍ കൈക്കൊള്ളുന്ന സമീപനം ശരിയല്ല. അത് മാറ്റിയിട്ടില്ലെങ്കില്‍ ഭവിഷത്ത് സ്വാമി അനുവഭവിക്കേണ്ടി വരും. അദ്ദേഹം എന്നെ ഇമോഷണല്‍ ആയി ബ്ലാക് മെയില്‍ ചെയ്യുകയായിരുന്നു. തനിക്ക് നേരെ മുമ്പ് ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായിട്ടുണ്ട് എന്ന കാര്യം എടുത്തുപറഞ്ഞ ശേഷമാണ് സന്ദീപാനന്ദഗിരി ഇക്കാര്യം വെളിപ്പെടുത്തിയത്.
ആക്രമണങ്ങള്‍ പല തരത്തില്‍
തനിക്ക് നേരെ പല തവണ ആര്‍എസ്എസിന്റെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുഞ്ചന്‍ പറമ്പില്‍ വെച്ച് സംസാരിക്കുമ്പോള്‍ ആക്രമണമുണ്ടായിട്ടുണ്ട്. കാസര്‍കോട് പ്രഭാഷണ പരമ്പരയ്ക്കിടെയും ആക്രമണമുണ്ടായി. അതുകൊണ്ട് ആക്രമണത്തിന് പിറകില്‍ ആര്‍എസ്എസ് തന്നെയാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്ന് സന്ദീപാനന്ദഗിരി പറയുന്നു. അതേസമയം സ്വാമിയുടെ പുതിയ വെളിപ്പെടുത്തല്‍ ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
ഭയപ്പെടുത്തി നിശബ്ദനാക്കേണ്ട
തന്റെ ആശ്രമത്തിന് മുന്നില്‍ റീത്ത് വെച്ച സംഭവത്തിന് പിന്നില്‍ സംഘപരിവാറാണെന്നും ഭയപ്പെടുത്തി നിശബ്ദനാക്കാമെന്ന് അവര്‍ കരുതേണ്ടെന്നും സന്ദീപാനന്ദിഗിരി പറയുന്നു. നാളെ അവര്‍ എന്നെയും നിങ്ങളെയും തീ വച്ചേക്കാം. പന്തളം കൊട്ടാരത്തിനും തന്ത്രികുടുംബത്തിനും ഇതില്‍ ഉത്തരവാദിത്തമുണ്ട്. കലാപത്തിനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. റീത്തില്‍ പികെ ഷിബു എന്നും എഴുതിയിരുന്നു. ഇവിടെ സിസിടിവി ഉണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
സര്‍ക്കാരിന്റെ വിമര്‍ശനം
സ്വാമിക്കെതിരായ ആക്രമണത്തില്‍ സര്‍ക്കാര്‍ വന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹീനമായ ഗൂഢാലോചനയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചിരുന്നു. കപടസ്വാമിമാരെ മാത്രമേ ഭീഷണിപ്പെടുത്താന്‍ കഴിയൂ. ഇത്തരം പ്രവര്‍ത്തികളുമായി സന്ദീപാനന്ദിഗിരി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അമിത് ഷായുടെ വരവിനെ തുടര്‍ന്ന് അദ്ദേഹം സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ആക്രമണമെന്ന് മന്ത്രി എകെ ബാലനും വിഎസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. അതേസമയം അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതിഷേധം തിരിച്ചുവിടാന്‍
ആക്രമണം മുഖ്യമന്ത്രിയും സന്ദീപാനന്ദഗിരിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ശബരിമല വിഷയത്തിലെ പ്രതിഷേധം വഴി തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്. ആക്രമണം നടത്തിയത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും കൃഷ്ണദാസ് ആരോപിച്ചു. ഈ വിഷയത്തില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും, അദ്ദേഹമാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതെന്നും കൃഷ്ണദാസ് പറഞ്ഞു.
സുരേന്ദ്രന്റെ ചോദ്യങ്ങള്‍
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ആക്രമണത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സന്ദീപാനന്ദന് സ്വാമിയല്ല, വെറും കാപട്യക്കാരന് ആണ്. അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഇത്. എന്തുകൊണ്ട് അക്രമം നടന്ന ദിവസം സിസിടിവി ഓഫ് ചെയ്തു. ഇന്‍ഷുറന്‍സ് അടയ്ക്കാത്ത കാര്‍ എന്തുകൊണ്ട് കത്തിയില്ല. ജീവനക്കാരനെ എന്തിന് ഒഴിവാക്കി. എന്തുകൊണ്ട് കൈരളി ടിവി മാത്രം ആദ്യം ഓടിയെത്തി. എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയി എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആശ്രമത്തിലെ ആക്രമണം; എന്തുകൊണ്ട്? എങ്ങനെ? സന്ദീപാനന്ദഗിരിയോട് അഞ്ച് ചോദ്യങ്ങളുമായി കെ സുരേന്ദ്രൻ
ആശ്രമം ആക്രമിച്ച പ്രതിയെ കുറിച്ച് സൂചന; സിസിടിവി ദൃശ്യം ലഭിച്ചു, ഒരാള്‍ ഓടിപ്പോകുന്നു