ചിലരുടെ കുതന്ത്രങ്ങള്‍ പുറത്തുവരുന്നു; ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവര്‍: വിജയ് ബാബുവിന് സാന്ദ്രയുടെ മറുപടി
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് ബാബുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന വിജയ് ബാബുവിന്റെ അവകാശവാദത്തിനാണ് സാന്ദ്രയുടെ മറുപടി. സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു സാന്ദ്ര തന്റെ ഭാഗം വിശദീകരിച്ചത്.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പ്രസിഡന്റ് സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എന്നാല്‍ സാന്ദ്ര തോമസിന്റെ പത്രിക വരണാധികാരി തള്ളി. അസോസിയേഷനുള്ളില്‍ സാന്ദ്രയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ തര്‍ക്ക വിഷയമായി മാറിയിരിക്കുകയാണ്.

പത്തുവര്‍ഷം മുമ്പ് ഫ്രൈഡേ ഫിലിംസുമായുള്ള എല്ലാ ബന്ധവും നിയമപരമായി സാന്ദ്ര അവസാനിപ്പിച്ചിരുന്നു. അതിനാല്‍ ഈ ബാനറിലുള്ള ചിത്രങ്ങളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സാന്ദ്രയ്ക്ക് അവകാശം ഉന്നയിക്കാനാവില്ല എന്നായിരുന്നു വിജയ് ബാബുവിന്റെ വാദം. ഈ വിഷയത്തില്‍ അന്തിമ വിധി കോടതി തീരുമാനിക്കട്ടെ എന്നും വിജയ് ബാബു പറയുന്നു.
ചിലരുടെ കുതന്ത്രങ്ങള്‍ പുറത്തുവരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. വിജയ് ബാബുവിനുള്ള മറുപടിയായി സാന്ദ്ര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുന്നു, ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം.
ഞാൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു , മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണ്. 2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസിൽ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല.
എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാൻ മാനേജിങ് പാർട്ണർ ആയിരുന്നപോളുള്ള എല്ലാ സിനിമകളുടെയും സെന്സര്ഷിപ് ക്രെഡിറ്റ് എന്റെ പേരിൽ ഉള്ളതാണെന്നാണ് . അതിനാൽ KFPA യുടെ റെഗുലർ മെമ്പർ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റിൽ നിയമപരമായി മത്സരിക്കാം , അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല.
ഞാൻ പാർട്ണർഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേ അല്ല എന്നാൽ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല , മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ് , അത് കോടതി വിലയിരുത്തും. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന് .












Click it and Unblock the Notifications