പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം... കാരണം ആഷിക് അബുവും, വാരിയൻകുന്നത്തും; സന്ദീപ് വാര്യരും രംഗത്ത്
തിരുവനന്തപുരം: ലോകമെങ്ങും കൊവിഡ്19 ന്റെ ഭീതിയില്‍ ആണ്. നമ്മുടെ നാട്ടില്‍ അടുത്തെങ്ങാനും തീയേറ്ററുകള്‍ തുറക്കുമോ എന്ന് പോലും വ്യക്തമല്ല. പക്ഷേ, സിനിമകള്‍ സംബന്ധിച്ച ചര്‍ച്ചകളും പ്രഖ്യാപനങ്ങളും ഒക്കെ നടക്കുന്നുണ്ട്.
Recommended Video
പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'വാരിയംകുന്നന്‍' എന്ന സിനിമയുടെ പ്രഖ്യാപനം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചാണ് സിനിമ. ഇത് തന്നെയാണ് ചിലരെ വലിയ തോതില്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.
യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ തന്നെ സിനിമയ്‌ക്കെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴേയും വലിയ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
വാരിയംകുന്നന്‍
പൃഥ്വിരാജ് ആണ് കേന്ദ്ര കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത്. ആഷിക് അബു ആണ് സിനിമയുടെ സംവിധായകന്‍. സിക്കന്ദറും മൊയ്തീനും ആണ് നിര്‍മാതാക്കള്‍. രചന ഹര്‍ഷാദും റമീസും ആണ്. ഛായാഗ്രാഹകനായ ഷൈജു ഖാലിദ് എത്തുമ്പോള്‍ കോ ഡയറക്ടര്‍ ആയ മുഹ്‌സിന്‍ പരാരിയും എത്തുന്നു. ജ്യോതിഷ് കുമാര്‍ ആണ് കലാസംവിധാനം. വസ്ത്രീലങ്കാരം സമീറ സനീഷ്. നിര്‍മാണ നിയന്ത്രണം ബെന്നി കട്ടപ്പന.
മലയാള രാജ്യത്തിന്റെ സ്ഥാപകന്‍
സിനിമയെ കുറിച്ചുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു- ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.
'ഇതാ പറ്റിയ മാസ്സ് ഡയലോഗ്'
പൃഥ്വിരാജിന്റെ പുതിയ സിനിമയ്ക്കുള്ള മാസ് ഡയലോഗ് മാതൃഭൂമി മാനേജിങ് ഡയറക്ടറും കോണ്‍ഗ്രസ് നേതാവും ആയിരുന്ന കെ മാധവന്‍ നായര്‍ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച മലബാര്‍ കലാം എന്ന പുസ്തകത്തില്‍ നിന്നാകട്ടെ എന്നായിരുന്ന ബിജെപി-യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. പുസ്തകത്തിലെ ഒരു പേജിന്റെ ചിത്രവും ഇതോടൊപ്പമുണ്ട്.
ദുരവസ്ഥ വായിക്കണമെന്നില്ല
കുമ്മനം രാജശേഖരന്റെ പഴയ പ്രസ് സെക്രട്ടറിയായ സന്ദീപ് വചസ്പതിയും പൃഥ്വി രാജിനും സിനിമയ്ക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്. കുമാരനാശാന്‍ എഴുതിയ ദുരവസ്ഥ വായിക്കണം എന്നില്ല, ഏറ്റവും ചുരുങ്ങിയക് മലബാര്‍ കലാപം എന്ന പുസ്തകം എങ്കിലും പൃഥ്വിരാജ് വായിക്കണം എന്നാണ് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയെ പറ്റി അപ്പോള്‍ അറിയാം എന്നാണ് ഇദ്ദേഹം പറയുന്ന്. മലബാര്‍ കലാപം എന്ന പുസ്തകത്തിലെ മറ്റൊരു പേജ് ആണ് ഇദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ട് അഭിപ്രായങ്ങള്‍
മലബാര്‍ കലാപത്തെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. എന്നാല്‍ അത് ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരെ തുടങ്ങിയ കലാപം ആയിരുന്നു എന്ന കാര്യത്തില്‍ ഒട്ടുമിക്ക ചരിത്രകാരന്‍മാര്‍ക്കും തര്‍ക്കമില്ല. ഒരേസമയം കാര്‍ഷിക കലാപമായും വര്‍ഗ്ഗീയ കലാപമായും മലബാര്‍ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട് എന്നാണ് വിക്കി പീഡിയയും പറയുന്നത്.
വര്‍ഗ്ഗീയ ആരോപണം
ആഷിക് അബുവിന്റെ നേതൃത്വത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മ് ഹാജിയെ കുറിച്ച് സിനിമ എടുക്കുന്നതില്‍ വര്‍ഗ്ഗീയത് ആരോപിച്ചുകൊണ്ടാണ് സൈബര്‍ ആക്രമണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധന്‍ ആയിരുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
നൂറാം വാര്‍ഷികം
1921 ല്‍ ആയിരുന്നു മലബാര്‍ കലാപം അരങ്ങേറിയത്. ഇതേ തുടര്‍ന്നാണ് സ്വാതന്ത്ര്യസമര കാലത്തെ ഏറ്റവും വലിയ ബ്രിട്ടീഷ് ക്രൂരതകളില്‍ ഒന്നായ വാഗണ്‍ ട്രാജഡി അരങ്ങേറിയത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം ആണ് 2021 ല്‍ വരാനിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനം തന്നെ ആരംഭിച്ചിരുന്നു.
ആഷിക് അബുവിനെതിരെ
സംവിധായകന്‍ ആഷിക് അബു നേരത്തെ തന്നെ സംഘപരിവാര്‍ വിരുദ്ധതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ്. സിപിഎമ്മുമായും ഇടതുപക്ഷവുമായും ഉള്ള അടുപ്പവും ആഷിക് അബുവിനെ സംഘപരിവാര്‍ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള കാരണങ്ങളില്‍ പ്രധാനമാണ്. ഈ സിനിമയുടെ കാര്യത്തിലും സംഘപരിവാര്‍ ഏറ്റവും അധികം വിമര്‍ശനം ഉന്നയിക്കുന്നത് ആഷിക് അബുവിന് എതിരെയാണ്.
കമന്റുകളുടെ പ്രവാഹം
സിനിമയുടെ പ്രഖ്യാപം സംബന്ധിച്ച് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ ബഹളം ആണിപ്പോള്‍. പോസ്റ്റ് ചെയ്ത് നാല് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഏഴായിരത്തോളം കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അതില്‍ ഒരു വിഭാഗം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നവയാണ്. എന്നാല്‍ പൃത്ഥിരാജിനും സിനിമ പ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്.
വിജയം ഉറപ്പെന്ന്
സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെ സിനിമ വലിയ വിജയം ആകും എന്നാണ് എതിര്‍പക്ഷത്തിന്റെ പരിഹാസം. ഇതിന് മുമ്പ് സംഘപരിവാര്‍ ശക്തമായി രംഗത്തെത്തിയ സിനിമകള്‍ എല്ലാം തന്നെ ബോക്‌സോഫീസില്‍ വന്‍ വിജയം ആണ് നേടിയത് എന്നതാണ് ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.