കേരളത്തിൽ ശബരിമല, ദില്ലിയിൽ അയോധ്യ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി അജണ്ട തീവ്രഹിന്ദുത്വം!
ദില്ലി: റാഫേല്‍ ഇടപാടും റിസര്‍വ്വ് ബാങ്ക്, സിബിഐ പ്രതിസന്ധികളും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധന വിലക്കയറ്റവും അടക്കം എണ്ണമറ്റ പ്രതിസന്ധികളില്‍പ്പെട്ട് നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍. 3000 കോടിയുടെ പട്ടേല്‍ പ്രതിമ വിവാദം വേറെയും. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു.
പതിവ് പോലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് ഫോക്കസ് അയോധ്യയിലേക്കും രാമക്ഷേത്രത്തിലേക്കും സംഘപരിവാര്‍ മാറ്റുകയാണ്. ഇത്തവണയും വികസനമാവില്ല, പകരം തീവ്രഹിന്ദുത്വം തന്നെയാവും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നോട്ട് വെയ്ക്കുക എന്ന് വ്യക്തമാവുകയാണ്.
സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അയോധ്യ കേസില്‍ വിധി കാത്ത് നില്‍ക്കാതെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. വീണ്ടുമൊരു 1992 ആവര്‍ത്തിക്കുമോ എന്ന ആശങ്ക രാജ്യത്ത് പടരുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അയോധ്യ
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംഘപരിവാറിന്റെ തുറുപ്പ് ചീട്ട് അയോധ്യ തന്നെയായിരിക്കും എന്ന് ഏതാണ്ട് ഉറപ്പാണ്. സുപ്രീം കോടതി അയോധ്യ തര്‍ക്ക ഭൂമി കേസ് പരിഗണിക്കുന്നത് നീട്ടി വെച്ചത് ബിജെപിയെ സംബന്ധിച്ച് തിരിച്ചടിയാണ്. എന്നാല്‍ സുപ്രീം കോടതി വിധിക്ക് കാക്കാതെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കും എന്ന സൂചനയാണ് ബിജെപി നേതാക്കളില്‍ നിന്നും പുറത്ത് വരുന്നത്.
ദീപാവലി കഴിഞ്ഞാൽ നിർമ്മാണം
ദീപാവലിക്ക് ശേഷം രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച് കഴിഞ്ഞു. മുന്നൊരുക്കമെന്ന നിലയ്ക്ക് രാമന്റെ നാമത്തില്‍ ദീപം തെളിക്കല്‍ പരിപാടി നടത്താനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്ത ശേഷം പണിത താല്‍ക്കാലിക ക്ഷേത്രത്തില്‍ ദീപാവലിക്ക് താന്‍ ദീപം തെളിയിക്കും എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ആർഎസ്എസ് മുന്നറിയിപ്പ്
വിവിധ സംഘപരിവാര്‍ സംഘടനകള്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ വേണമെന്ന ആവശ്യം ഉയര്‍ത്തിത്തുടങ്ങി. ആര്‍എസ്എസ് കേന്ദ്രത്തിന് മുന്നറിയിപ്പും നല്കിയിരിക്കുന്നു. സുപ്രീം കോടതി വിധിയെ മറി കടക്കാന്‍ ഓര്‍ഡിനന്‍സ് വേണം എന്ന ആവശ്യമാണ് സംഘപരിവാര്‍ ഉയര്‍ത്തുന്നത്. രാമക്ഷേത്രം പണിയുന്നത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കേന്ദ്രമന്ത്രി കൂടിയായ ഉമാഭാരതി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.
വെല്ലുവിളിച്ച് നേതാക്കൾ
അയോധ്യ കേസില്‍ അന്തിമ വിചാരണ ഉടനുണ്ടാകുമെന്നും അനുകൂല വിധിയുണ്ടാകുമെന്നും പ്രതീക്ഷിച്ച സംഘപരിവാറിന് കേസ് നീട്ടിവെച്ച കോടതി നടപടി വലിയ നിരാശയാണ് ഉണ്ടാക്കിയത്. സുപ്രീം കോടതി എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് കേന്ദ്ര നിയമസഹമന്ത്രി പിപി ചൗധരി പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. കോടതി നടപടികള്‍ നീളുന്നതില്‍ ഹിന്ദുക്കള്‍ക്ക് ആശങ്കയുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറയുകയുമുണ്ടായി.
ഇന്ത്യ മറ്റൊരു സിറിയ ആയേക്കും
അതിനിടെ ദില്ലിയില്‍ ചേര്‍ന്ന അഖില ഭാരതീയ സന്ത് സമിതി സന്യാസി സമ്മേളനവും രാമക്ഷേത്രമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തെ സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയേക്കുമെന്നാണ് സന്യാസി സമ്മേളനത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുസ്ലീംങ്ങള്‍ അയോധ്യയില്‍ നിന്ന് പിന്മാറണമെന്നും രവിശങ്കര്‍ ആവശ്യപ്പെടുന്നു.
മുംസ്ലീകൾ പിന്മാറണം
അയോധ്യ മുസ്ലീംകള്‍ക്കുളള സ്ഥലമല്ല. രാമന്റെ ജന്മസ്ഥലം മറ്റൊരിടത്തേക്ക് മാറ്റാനാവില്ലെന്നും രവിശങ്കര്‍ പറഞ്ഞു. മൂവായിരത്തോളം സന്യാസിമാര്‍ പങ്കെടുത്ത സമ്മേളനത്തിലെ മുഖ്യവിഷയം രാമക്ഷേത്ര നിര്‍മ്മാണം തന്നെയായിരുന്നു. കോടതി വിധി വരുന്നത് വരെ കാക്കാന്‍ സാധിക്കില്ല എന്നാണ് സന്യാസി സമ്മേളനത്തിന്റെ നിലപാട്. രാമക്ഷേത്രത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുക്കുമോ എന്ന ആശങ്കയാണ് തെരഞ്ഞെടുപ്പ് അടുത്ത് വരികെ ഉയരുന്നത്.
കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും 12 നേതാക്കൾ ബിജെപിയിൽ! പണിക്ക് ഉടൻ മറുപണിയും
ബിജെപിയുടെ ഓപ്പറേഷൻ താമര വെള്ളത്തിൽ, കർണാടകയിൽ മൂന്നിടത്ത് ഭരണം പോയി!