രാഹുൽ ഈശ്വറിന്റെ നിലവിളിക്ക് ഫലം.. ശബരിമലയെ രക്ഷിക്കാൻ കുമ്മനത്തെ വരുത്തും?
കോഴിക്കോട്: ശബരിമല വിവാദം ഒരു തരത്തില്‍ വിലയിരുത്തിയാല്‍ കേരളത്തില്‍ സംഘപരിവാറിന് അടിച്ച ലോട്ടറിയാണ്. കേരളത്തിലെ 'ഉണരാത്ത ഹിന്ദു'വിനെ ഉണര്‍ത്താന്‍ കിട്ടിയ സുവര്‍ണാവസരം. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങിയതിന് പിന്നാലെ 'ഹിന്ദു ഉണര്‍ന്നേ' എന്നുള്ള ആഹ്‌ളാദ പ്രകടനങ്ങള്‍ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ കാണാം.
ആദ്യം വിധിയോട് യോജിച്ച ആര്‍എസ്എസും ബിജെപിയും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നതിന് പിന്നിലും കൃത്യമായ രാഷ്ട്രീയം തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന വികാരം വോട്ടാക്കി തങ്ങളുടെ പെട്ടിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് സംഘപരിവാറിന്. അതിലേക്കായി നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെ നായകനായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ച് എത്തിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലയ്ക്കൽ നായകൻ
നിലയ്ക്കലില്‍ കുരിശ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പള്ളി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നടന്ന നിലയ്ക്കല്‍ പ്രക്ഷോഭത്തോടെയാണ് കേരളം കുമ്മനം രാജശേഖരനെ അറിയുന്നത്. അതീതീവ്ര ഹിന്ദുവായി അറിയപ്പെട്ടിരുന്ന കുമ്മനത്തിന് ആറന്മുള സമരത്തോടെ ജനകീയ മുഖം കൈവന്നു. ശബരിമല പ്രക്ഷോഭം നയിക്കാനും കുമ്മനം വേണമെന്ന് സംഘപരിവാര്‍ കരുതുന്നു.
കുമ്മനത്തെ വിളിക്കൂ
ശബരിമല സമരത്തിന്റെ മുന്‍നിരയിലുള്ള രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം കുമ്മനത്തെ ഓര്‍ത്ത് ഫേസ്ബുക്കില്‍ വിലപിച്ചിരുന്നു. താന്‍ അറിയുന്ന കുമ്മനം മരിച്ച് പോയെന്നും അല്ലെങ്കില്‍ ശബരിമല വിഷയത്തില്‍ ഇടപെട്ടേനെ എന്നുമായിരുന്നു രാഹുലിന്റെ നിലവിളി. സംഘപരിവാറുകാരില്‍ പലര്‍ക്കും കുമ്മനം തിരിച്ച് വരണമെന്നാണ്.
കുമ്മനത്തെ തിരിച്ച് എത്തിക്കും
സംസ്ഥാന ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കേയാണ് മിസോറാം ഗവര്‍ണറായി കുമ്മനത്തെ അതിര്‍ത്തി കടത്തിയത്. എന്നാലിപ്പോള്‍ ശബരിമല പ്രക്ഷോഭം ഏറ്റെടുക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ നായകനായി കുമ്മനത്തെ തിരിച്ച് എത്തിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
നിലയ്ക്കൽ മോഡൽ സമരം
ശബരിമലയിലും നിലയ്ക്കല്‍ മോഡല്‍ സമരമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സമരം നടക്കുന്നത് സംഘപരിവാര്‍ നേതൃത്വത്തില്‍ അല്ല. പ്രവീണ്‍ തൊഗാഡിയയുടെ എഎച്ച്പി അടക്കമുള്ള തീവ്ര ഹൈന്ദവ സംഘടനകളാണ് സമരനേതൃത്വത്തിലുള്ളത്. ഇത് ആര്‍എസ്എസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നതും.
ജനകീയ മുഖം വേണം
അതിന്റെ കൂടി പരിണിത ഫലമാണ് ആര്‍എസ്എസിന്റെയും ബിജെപിയുടേയും നിലപാട് മാറ്റം. സമരം ഏറ്റെടുക്കുമ്പോള്‍ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന ആളാകണം നേതൃസ്ഥാനത്തെന്ന് സംഘപരിവാര്‍ കരുതുന്നു. കേരളത്തിലെ ഹൈന്ദവ സമരങ്ങളുടെ മുഖമായ കുമ്മനം തന്നെയാണ് അതിന് അനുയോജ്യമെന്നും ആര്‍എസ്എസ് കരുതുന്നു.
താൽപര്യം കേരളം തന്നെ
കുമ്മനം മിസോറാമിലേക്ക് പോയത് സ്വന്തം താല്‍പര്യപ്രകാരം ആയിരുന്നില്ല. കേരളം വിട്ട് മിസോറാമിലേക്ക് പോകാനുള്ള താല്‍പ്പര്യക്കുറവ് കുമ്മനം പ്രകടിപ്പിച്ചതുമാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും ഏത് ഉത്തരവാദിത്തവും ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനും തയ്യാറാണെന്നും കുമ്മനം പറഞ്ഞിരുന്നു. മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്ത് വരുന്നു.
Recommended Video
തിരുവനന്തപുരത്ത് നിർത്തും
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഇത്തവണ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ളതാണ്. കുമ്മനത്തെ തിരിച്ച് വിളിച്ച് തിരുവനന്തപുരത്ത് മല്‍സരിപ്പിച്ചേക്കും എന്ന് നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു. ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചതിന് ശേഷം കേരളത്തിലെത്തി ശബരിമല സമരം ഏറ്റെടുക്കുകയും പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി എന്നാണ് സൂചന.