സഞ്ജീവനി പൂട്ടിച്ചു.. 24 മണിക്കൂറിനകം മടക്കം.. 'കമ്മി-ജിഹാദികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ
Recommended Video
തിരുവനന്തപുരം: ഒറിജിനല്‍ ഏതാണ് ഫേക്ക് ഏതാണ് എന്ന് വേര്‍തിരിച്ച് അറിയാന്‍ പറ്റാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വ്യക്തികളും ഗ്രൂപ്പുകളും പേജുകളുമെല്ലാം. പരസ്പരം ട്രോളാനും പാരപണിയാനും രാഷ്ട്രീയ വൈരം തീര്‍ക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ആണ് പാര്‍ട്ടി സ്‌നേഹികളുടെ പ്രധാന ആയുധം.
പൊതുവേ സംഘപരിവാര്‍ വിരുദ്ധ മനസ്സ് സൂക്ഷിക്കുന്ന കേരളത്തില്‍ സംഘികള്‍ക്കിട്ട് പണിയാന്‍ സോഷ്യല്‍ മീഡിയയില്‍ ചറപറ പേജുകളും ഗ്രൂപ്പുകളുമുണ്ട്. അക്കൂട്ടത്തിലെ സ്റ്റാറായ സഞ്ജീവനിയെ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ നിന്നും സംഘപരിവാര്‍ അനുകൂലികള്‍ കെട്ട് കെട്ടിട്ടിച്ചിരുന്നു. എന്നാല്‍ പോയതിലും വേഗത്തില്‍ സഞ്ജീവനി തിരിച്ച് വന്നിരിക്കുകയാണ്.
സർക്കാസം വേറെ ലെവൽ
ഫേസ്ബുക്കിലെ അറിയപ്പെടുന്ന സര്‍ക്കാസം ഗ്രൂപ്പാണ് സഞ്ജീവനി. ഒറ്റനോട്ടത്തില്‍ നല്ല ലക്ഷണമൊത്ത സംഘപരിവാര്‍ അനുകൂല പേജ്. പോസ്റ്റുകള്‍ സംഘപരിവാര്‍ അനുകൂലമെന്ന് തോന്നിക്കുമെങ്കിലും അവ നൈസായി സംഘികളെ ട്രോളുന്നവ ആയിരിക്കും. ഇത് അറിയാതെ സംഘപരിവാറുകാര്‍ തന്നെ ഈ പേജിലെ പോസ്റ്റുകള്‍ കൊട്ടിഘോഷിച്ച് ഷെയര്‍ ചെയ്യുക പതിവാണ്.
പേജ് പൂട്ടിച്ചു
പൊതുവേ സോഷ്യല്‍ മീഡിയയില്‍ ചാണകമെന്ന് വിളിപ്പേരുള്ള സംഘപരിവാറുകാര്‍ക്ക് സര്‍ക്കാസമേത് സത്യമേത് എന്ന് പോലും തിരിച്ചറിയാതെ പോകുന്നത് നാണക്കേടായി വന്നതോടെയാണ് സഞ്ജീവനിക്കെതിരെ മാസ് റിപ്പോര്‍ട്ടിംഗ് നടന്നത്. പിന്നാലെ ഫേസ്ബുക്ക് അധികൃതര്‍ പേജ് പൂട്ടിക്കെട്ടി. തിങ്കളാഴ്ച ഉച്ചയോടെയാണ് പേജ് അപ്രത്യക്ഷമായത്.
നിരവധി സഞ്ജീവനികൾ
പേജ് പൂട്ടിയതിന് പിന്നാലെ ഫേസ്ബുക്കില്‍ നിരവധി സഞ്ജീവനി പേജുകള്‍ സംഘപരിവാര്‍ അനുകൂലികളെന്ന് കരുതുന്നവര്‍ ആരംഭിച്ചിട്ടുണ്ട്. മലയാളികളായ പന്ത്രണ്ടോളം പേരാണ് ഈ സര്‍ക്കാസം പേജ് കൈകാര്യം ചെയ്യുന്നത്. പേജ് പൂട്ടിച്ചതിന് പിന്നാലെ അഡ്മിന്‍സ് തിരികെ കിട്ടാനുള്ള അഭ്യര്‍ത്ഥന ഫേസ്ബുക്കിന് കൈമാറിയിരുന്നു.
മാസ്സായി മടക്കം
അതിന് പിന്നാലെയാണ് 24 മണിക്കൂറിനകം സഞ്ജീവനി തിരിച്ച് വന്നിരിക്കുന്നത്. സംഘികള്‍ക്കിട്ട് കൊട്ടുന്ന പോസ്റ്റുമായാണ് സഞ്ജീവനിയുടെ മടങ്ങി വരവ്. വായിക്കാം: ധ്വജപ്രണാമം സംഘമിത്രങ്ങളെ, അഖിലലോക സംഘബന്ധുക്കളെ ആനന്ദ കൊടുമുടിയിലേറ്റി സഞ്ജീവനി ഇതാ പുനർജനിച്ചിരിക്കുന്നു. കമ്മി ജിഹാദികൾ തീർത്ത പദ്മവ്യൂഹം സംഘ ദണ്ഡയാൽ അടിച്ചുടച്ച് സംഘത്തെ പൂർവാധികം പുഷ്ടിപെടുത്താൻ സഞ്ജീവനി ഇനി ഉണ്ടാകും.
ജഡിലശ്രീ പന്തളം ജി
സഞ്ജീവനി പൂട്ടിയതറിഞ്ഞ് ഏതാണ്ട് 20,000 സംഘ ബന്ധുക്കൾ തല ചുറ്റി വീഴുകയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. 3 ലക്ഷത്തോളം സ്വയംസേവകർ അമേരിക്കയിലെ നിക്കാരഗുവാ പ്രവിശ്യയിൽ സുക്കർബർഗിന്റെ കോലം കത്തിച്ചു. എന്നിട്ടും പേജ് തിരികെ തരാഞ്ഞ സുക്കറിനെ മാനനീയ പൂജനീയ ജഡിലശ്രീ പന്തളംജി നേരിട്ട് ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തുക ഉണ്ടായി. അതിന്റെ ഫലമായിട്ടാണ് സഞ്ജീവനി തിരികെ ലഭിച്ചത്.
രാജതന്ത്രം പ്രയോഗിച്ചു
എന്നിരുന്നാലും നമ്മുടെ പരമ്പരാഗത രാജതന്ത്രമായ "മപ്പെഴുതി കൊടുക്കൽ" (6 തവണ) ഒരു കീഴ്വഴക്കം എന്ന നിലയിൽ ചെയ്യേണ്ടി വന്നിട്ടുണ്ട്. സഞ്ജീവനിയുടെ മടങ്ങി വരവിനെ ആഘോഷമാക്കി ഇരട്ടി മധുരമായി ഒരു വാർത്ത കൂടി. സഞ്ജീവനി ട്വിറ്റർ ഹാൻഡിൽ ഇന്ന് 5000 ഫോളോവേഴ്‌സ് കവിഞ്ഞു. ട്വിറ്റർ ലിങ്ക് - twitter.com/SanjeevaniPage
ഇനി ഉറക്കമില്ലാത്ത രാത്രി
സംഘമിത്രങ്ങളെ... നിങ്ങളുടെ കണ്ണിൽ നിന്ന് വീഴുന്ന ആ ആനന്ദ അശ്രുക്കൾ ഞങ്ങൾക്ക് കാണാനാകും. കമ്മി ജിഹാദികൾക്ക് ഇനി ഉറക്കമില്ലാത്ത ദിനങ്ങൾക്കായി നമുക്ക് അഹോരാത്രം പ്രയത്നിക്കാം. സഞ്ജീവനിയെ ഇത് വരെ പിന്തുണച്ചവർക്കും സഹായിച്ചവർക്കും നന്ദി.
എല്ലാവരോടും നന്ദി
News18 തുടങ്ങിയ പ്രമുഖ പോർട്ടലുകൾ സഞ്ജീവനിയുടെ തിരോധാനം റിപ്പോർട്ട് ചെയ്തതായി അറിഞ്ഞു. അവരോടും നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം ഇന്ത്യയിലും പുറത്തും അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ സഞ്ജീവനി ആരാധകരോടും ഒരിക്കൽ കൂടി നന്ദി അറിയിക്കട്ടെ. ബോലോ ജയ് ഭവാനി ജയ് ശിവാജി എന്നാണ് തിരിച്ച് വരവിലെ സഞ്ജീവനിയുടെ പോസ്റ്റ്.