ഭർത്താവും മകളും പോയി.. ബാക്കിയായതും ഞാനും മകനും: കണ്ണീരോടെ സന്തായി
വയ്യാതായ അച്ഛനെ കാണാന്‍ പന്തല്ലൂരിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു എസ്റ്റേറ്റ് തൊഴിലാളിയായ സന്തായി. ആ രാത്രിയാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടല്‍ മഹാദുരന്തം വിതയ്ക്കുന്നത്. ഒഴുകിയെത്തിയ മലവെള്ളത്തില്‍ സുഭയയുടെ ഭർത്താവും മകനും അടുത്ത കുടുംബക്കാരുമൊക്കെ എങ്ങോട്ടോ ഒഴുകിപ്പോയി.
"അച്ഛന് വയ്യെന്ന് അറിഞ്ഞിട്ടാണ് ഞാന്‍ പോകുന്നത്. ഭർത്താവും മകളും അനിയത്തിയുടെ മകനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒമ്പത് മണിവരെ ഫോണില്‍ വളരെ സന്തോഷത്തോടെ മൂന്നളോടും സംസാരിച്ച് ഇരുന്നതാണ്. മഴ ശക്തമാണ് എന്ന് അറിഞ്ഞപ്പോള്‍ മാറി നില്‍ക്കാന്‍ പറഞ്ഞതാണ്. എന്നാലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും ഓർക്കുന്നില്ലല്ലോ" സന്തായി പറയുന്നു.

അവർ ഉറങ്ങിക്കിടക്കുമ്പോഴായിരിക്കും എല്ലാം സംഭവിക്കുന്നത്. വീടൊക്കെ പോയി. മൊത്തത്തില്‍ എല്ലാം അടിച്ചുവാരി പോയി. അവിടെ ഒന്നും ബാക്കിയായിട്ടില്ലെന്നാണ് പോയി നോക്കിയവർ പറയുന്നത്. ഞാന്‍ പന്തല്ലൂർ നില്‍ക്കുമ്പോഴാണ് വിവരം അറിയുന്നത്. വിളിച്ച് നോക്കുമ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ട്. പക്ഷെ എടുത്തിരുന്നില്ല. പിന്നീട് അതും ഇല്ലാതായി. ഇപ്പോള്‍ ഞാനും മോനും ബാക്കിയായി.
ഭർത്താവിനും തനിക്കും എസ്റ്റേറ്റ് തൊഴിലാളായായിരുന്നു. നഴ്സിങ് പഠനം പൂർത്തിയാക്കിയ മകള്‍ മറ്റൊരിടത്തേക്ക് ജോലിക്ക് പോകാനുള്ള കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ മാത്രമല്ല, ചുറ്റുമുള്ളവരുമൊക്കെ അങ്ങനെ തന്നെ. എല്ലാവരും പോയി. രക്ഷപ്പെട്ട ചിലരെയൊക്കെ ഇവിടെ ക്യാമ്പില്‍ കണ്ടുവെന്നും അവർ പറഞ്ഞു.
അതേസമയം മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടർന്നു. ശനിയാഴ്ച രാവിലെ ഏഴിന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തിരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചു. തമിഴ്നാട് അഗ്നി, രക്ഷാ വിഭാഗത്തിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകളെയും തിരച്ചിലിന് നിയോഗിച്ചു.
പുഞ്ചിരിമട്ടം, മുണ്ടക്കൈ , ചൂരൽമല , വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിക്കുന്നത്. ഹ്യുമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചില്‍ വരും ദിവസങ്ങളിലും തുടരും.












Click it and Unblock the Notifications