റിസോർട്ടിലെ കൊലപാതകം; കുറ്റസമ്മതം നടത്തി പ്രതിയുടെ വീഡിയോ സന്ദേശം പോലീസിന്, 4 വർഷത്തെ പരിചയം
ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചു മൂടി നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഒരാഴ്ചയ്ക്ക് മുമ്പ് കാണാതായ റിജോഷ് എന്ന യുവാവിന്റെ മൃതദേഹമാണ് ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ വീടിന് സമീപത്തെ റിസോർട്ട് വളപ്പിൽ നിന്നും കണ്ടെടുത്തത്. റിജോഷിന്റെ ഭാര്യ ലിജിയും കാമുകൻ വസീമുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ.
അയോധ്യ വിധി; കനത്ത സുരക്ഷയില്‍ രാജ്യം! സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം
റിജോഷിന്റെ സുഹൃത്തായിരുന്നു റിസോർട്ട് മാനേജറായ വസീം. ദൃശ്യം മോഡലിൽ കൊലപാതകം നടത്താനായിരുന്നു പ്രതികളുടെ നീക്കം. വളരെ ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. റിജോഷിന്റെ തിരോധാനത്തിന് പിന്നാലെ ലിജിയേയും വസീമിനേയും കാണാതായതോടെ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പോലീസിനെ സമീപിച്ചതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. ഇതിനിടെ വസീം കുറ്റസമ്മതം നടത്തുന്ന വീഡിയോ സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.
കാണാതാകുന്നു
ഒക്ടോബർ 31-ാം തീയതിയാണ് റിജോഷിനെ കാണാതാകുന്നത്. ഇതിന് പിന്നാലെ നവംബർ നാലാം തീയതിയോടെ ലിജിയേയും വസീമിനേയും കാണാതാവുകയായിരുന്നു. ഇതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതിയുമായി എത്തുന്നത്. രണ്ട് വയസുള്ള ഇളയ മകളേയും കൂട്ടിയാണ് ലിജി കാമുകനൊപ്പം പോയത്.
നിർണായക മൊഴി
റിസോർട്ടിന്റെ സമീപം താമസിക്കുന്ന ജെസിബി ഡ്രൈവറുടെ മൊഴിയാണ് കേസിൽ നിർണായകമായത്. റിസോർട്ട് വളപ്പിലുള്ള ഒരു ചെറിയ കുഴിയിൽ ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നതായും അതിൽ നിന്നും ദുർഗന്ധം വരുന്നതായും വസീം ഇയാളോട് പറഞ്ഞിരുന്നു. കുഴിയിൽ കുറച്ച് കൂടി മണ്ണിട്ട് നന്നായി മൂടണമെന്നാവശ്യപ്പെട്ടാണ് വസീം ജെസിബി ഡ്രൈവറെ വിളിക്കുന്നത്. ഇത് പ്രകാരം സ്ഥലത്തെത്തിയ ഇയാൾ കുഴിയിൽ മണ്ണിട്ട് നികത്തിയാണ് മടങ്ങിയത്. അന്വേഷണത്തിനിടെ ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നു. സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ലിജിയുടെ മൊഴി കുരുക്കായി
റിജോഷിനെ കാണാതായ ശേഷം ലിജിയുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. കാണാതായതിന് ശേഷം തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്നെ വിളിച്ചിരുന്നതായി ലിജി മൊഴി നൽകിയിരുന്നു. ഈ നമ്പറുകളുടെ ഉടമകളെ പോലീസ് കണ്ടെത്തിയിരുന്നു. കേസ് വഴിതിരിച്ച് വിടാൻ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയതാണ് ഇവരെയെന്നാണ് പോലീസ് പറയുന്നത്.
വസീമുമായുളള ബന്ധം
നാല് വർഷം മുമ്പാണ് പുത്തടിയിലെ ഫാം ഹൗസിൽ മാനേജരായി വസീം ജോലിക്കെത്തിയത്. ഒരു വർഷം മുമ്പ് മുതൽ റിജോഷും ലിജിയും ഈ റിസോർട്ടിൽ ജോലിക്കെത്തിയിരുന്നു. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. കൃഷിയിടത്തിലെ വിവിധ ജോലികളാണ് ലിജി ചെയ്തുവന്നത്. ഇതിനിടെ ലിജിയും വസീമും തമ്മിൽ അടുപ്പത്തിലാകുകയായിരുന്നു.
കൊലപാതകത്തിന് കാരണം
സൂചന. വല്ലപ്പോഴും മാത്രം മദ്യപിക്കാറുണ്ടായിരുന്ന റിജോഷിന് വസീം സ്ഥിരം മദ്യം വാങ്ങാനായി പണം നൽകിയിരുന്നുവെന്ന് പരിചയക്കാർ പറയുന്നു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി മാറി. 12 വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് റിജോഷും ലിജിയും. മൂന്ന് മക്കളാണ് ഇരുവർക്കും. പത്തും എട്ടും വയസുള്ള മൂത്ത കുട്ടികളെ ഉപേക്ഷിച്ച് ഇളയ കുട്ടിയേയും കൊണ്ടാണ് ലിജി കാമുകനൊപ്പം പോയത്. മദ്യത്തിൽ വിഷം കലർത്തിയാണ് വസീമിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
വീഡിയോ സന്ദേശം
അതിനിടെ റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് താനാണെന്ന് സമ്മതിക്കുന്ന വസീമിന്റെ വീഡിയോ സന്ദേശം പോലീസിന് ലഭിച്ചു. കൊലപാതകം തൻ ഒറ്റയ്ക്കാണ് നടത്തിയതെന്ന് വസീം പറയുന്നു. സഹോദരനേയും സുഹൃത്തുക്കളേയും ഉപദ്രവിക്കരുതെന്നും വീഡിയോയിൽ പറയുന്നുണ്ട്. മൂന്നാർ പോലീസിനാണ് സന്ദേശം ലഭിച്ചത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.