ഒരാള്‍ക്കെതിരേയും ഉണ്ടാവാന്‍ പാടില്ലാത്ത ആരോപണങ്ങളാണ് ദിലീപിനെതിരെ ഉണ്ടായതെന്ന് ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലീപ് തന്നെയാണ് കുറ്റവാളിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് ഒരുവിഭാഗം നടത്തുന്നതെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. തനിക്കെതിരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രശ്നമില്ല, അതൊക്കെ മുകളില്‍ ഇരിക്കുന്നവന്‍ നോക്കിക്കോളും എന്നാണ് എപ്പോഴും ദിലീപ് പറയാറുള്ളത്. അങ്ങനെ പോരെന്ന് ഞാന്‍ തിരിച്ച് പറയുമെങ്കിലും ഇപ്പോള്‍ ദിലീപ് പറഞ്ഞത് പോലെ മുകളില്‍ നിന്നും ഒരാള്‍ ഇതൊക്കെ കാണുന്നുണ്ടോയെന്ന് എനിക്ക് തോന്നുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ദിലീപിനെ അറ്റാക്ക് ചെയ്ത ഓരോരുത്തരുടേയും കാര്യം എടുത്തുനോക്കൂ. ഒരാള്‍ പോലും മനസ്സമാധാനത്തോടെ ജീവിക്കുന്നില്ല. ചാനല്‍ ചർച്ചകളിലൊക്കെ വന്ന് അനാവശ്യമായി എന്തൊക്കെ കാര്യങ്ങളാണ് ദിലീപിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ പറഞ്ഞത്. കിടപ്പറയില്‍ അയാള്‍ പരാജയമായിരുന്നു എന്നുവരെ പറഞ്ഞു വെച്ചു. അങ്ങനെ പറയണമെങ്കില്‍ കട്ടിലിന് അടിയില്‍ കിടന്നിട്ടുണ്ടാവണ്ടെ. എന്ത് തന്നെയായാലും അപ്പോഴൊക്കെ ദിലീപ് പറയുക എല്ലാ മുകളിലുള്ളവന്‍ നോക്കുമെന്നായിരുന്നു.

ഞാന്‍ ഇതൊക്കെ പറയുന്നത് ദിലീപിന്റെ അടുത്ത് നിന്നും എന്തെങ്കിലും വാങ്ങിച്ചിട്ടാണെന്നാണ്. ഒരാള്‍ വീണുകൊടുക്കുമ്പോള്‍ അയാള്‍ക്ക് ചാർത്തിക്കൊടുക്കുന്ന ചില പട്ടങ്ങളുണ്ട്. അക്കാര്യത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ വേദന തോന്നിയിട്ടുള്ളത് ദിലീപിന്റെ കാര്യത്തിലാണ്. എന്തെല്ലാം ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചത്. ദേ പുട്ട് അടിച്ച് പൊളിക്കുക പോലുമുണ്ടായി. ഇയാള്‍ കേസില്‍ നിന്നും മുക്തനായാല്‍ ഇവർ ഇതൊക്കെ തിരിച്ച് പിടിച്ച് കൊടുക്കുമോയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
ദിലീപിനെ പോലെ ജനകീയനായ ഒരു നടനോട് ഒരിക്കലും ആരും ഇങ്ങനെ ചെയ്യരുതായിരുന്നു. ആരെങ്കിലും ദിലീപിനെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ അവർ ദിലീപിന്റെ മൈക്ക് ആണെന്ന് പറഞ്ഞ് ആക്ഷേപിക്കും. ഒരു ചാനല്‍ തന്നെ ദിലീപിനെതിരായി പ്രവർത്തിച്ചിരുന്നു. ഇപ്പോള്‍ പുതിയ ആളുകള്‍ ആ ചാനല്‍ വാങ്ങിയതിനാല്‍ ഇനി അങ്ങനെ ഉണ്ടാവുമെന്ന് കരുതുന്നില്ല. ആ ചാനല്‍ ആരുടെയൊക്കെയോ മൈക്ക് ആയിരുന്നു.
കൊട്ടാരക്കര വിക്രമനൊക്കെ അവിടെയായിരുന്നു പൊറുതി. എല്ലാ ദിവസവും ദിലീപ് വിഷയം തന്നെയായിരുന്നു ചർച്ച. ക്യാമറയ്ക്കൊന്നും പുറത്ത് പോവാനുള്ള പൈസയില്ല. ദിലീപിനെ വിറ്റാല്‍ നല്ല കാശ് കിട്ടുകയും ചെയ്യും. പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ദിലീപിനെതിരെ പറഞ്ഞാല്‍ കാണാന്‍ ആളുണ്ട് എന്നതാണ് ആ ചാനല്‍ മൂന്ന് വർഷത്തോളം നിലനിന്നതില്‍ നിന്നും വ്യക്തമാവുന്നത്.

ഒരാളെയും ഇങ്ങനെ ദ്രോഹിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ആദ്യമായി ഈ വിഷയത്തില്‍ ചാനല്‍ ചർച്ചയ്ക്ക് പോകുമ്പോള്‍ എനിക്ക് ദിലീപുമായി യാതൊരു ബന്ധവുമില്ല. അന്ന് പറഞ്ഞത് തന്നെയാണ് എനിക്ക് ഇന്നും പറയാനുള്ളത്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നുണ്ടെങ്കിലും വിധിക്കട്ടെ. പക്ഷെ കോടതിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ദിലീപിനെ അറസ്റ്റ് ചെയ്യാവുന്ന ഒരു പേപ്പറും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നാണ് ഡിജിപിയായിരുന്ന സെന്‍കുമാർ പറഞ്ഞത്. സംഭവത്തില്‍ പ്രതികളായ ഏഴുപേരെയും കൃത്യമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞത്. കേസില്‍ ഗൂഡാലോചനയൊന്നും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആ പിണറായി തന്നെയാണ് കേരളത്തിലെ ഇത്ര ജനകീയനായ നടനെ അറസ്റ്റ് ചെയ്യാന്‍ ആർജ്ജവും കാട്ടിയ സർക്കാരാണ് ഇതെന്ന്. മുഖ്യമന്ത്രിയെ എഡിജിപി തെറ്റിദ്ധരിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് പ്രതിയായ നടന്‍ ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷനും കൈകോര്‍ക്കുകയാണെന്നും കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് മാറ്റമില്ലാതിരിക്കെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കഴിയുന്നത് എങ്ങനെയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications