സന്തോഷ് ട്രോഫിയിൽ തിളങ്ങിയ കെപി രാഹുല്‍ കാസർകോടിന്‍റെ സ്വന്തം
കാസർകോട്: പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോൾ മത്സരത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച പിലിക്കോട് സ്വദേശി കെപി രാഹുലിനെ ഓർത്ത് കാസർകോട്ടുകാർക്ക് അഭിമാനിക്കാം. ടീമിലെ കാസർകോട് ജില്ലയിൽ നിന്നുള്ള ഒരേയൊരു അംഗമാണ് രാഹുൽ. സന്തോഷ് ട്രോഫിയിൽ മൂന്ന് ഗോളുകളാണ് രാഹുലിന്റെ കാലിൽ നിന്ന് പിറന്നത്.
കേരളത്തിൽ കറുത്ത നിറക്കാരോട് വിവേചനമുണ്ട്.. തുറന്നടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്
ഗ്രൂപ്പ് ചാമ്പ്യന്മാരെ നിർണ്ണയിച്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ബംഗാളിനെതിരെ നേടിയ കേരളത്തിന്റെ നിർണ്ണായക ഗോൾ രാഹുലിന്റെ വകയായിരുന്നു. ആഗ്രഹിച്ചത് പോലെ കലാശപ്പോരാട്ടത്തിൽ ഗോൾ നേടാനായില്ലെങ്കിലും മത്സരങ്ങളിലുടനീളം തിളങ്ങാനായതിൽ രാഹുൽ അതീവ സന്തോഷവാനാണ്. നേരത്തെ സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ആന്ധ്രാപ്രദേശിനെതിരെ കേരളം ഏഴ് ഗോളുകളടിച്ച് കൂട്ടിയപ്പോൾ അതിൽ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ രാഹുലിന്റെ വകയായിരുന്നു.
ഇല്ലായ്മകളോട് പടപൊരുതിയാണ് രാഹുൽ ഇവിടം വരെ എത്തിയത്.
ഉജ്വലമായ കളിയഴക് കാഴ്ചവെച്ച് കളിക്കളത്തിലെപ്പോഴും തിളങ്ങുന്ന രാഹുൽ തന്റെ സങ്കടങ്ങളെ ഉള്ളിലൊതുക്കുകയാണ്. പിലിക്കോട് കോതോളിയിലെ മരപ്പണിക്കാരൻ കെ.പി. രമേശന്റെയും തങ്കമണിയുടെയും മൂത്ത മകനാണ് രാഹുൽ. മൂന്ന് വർഷം മുമ്പ് ചീമേനി മുണ്ടയിൽ സർക്കാർ നൽകിയ മൂന്ന് സെന്റ് മിച്ചഭൂമിയിൽ പണിത കൊച്ചു കൂരയാണ് രാഹുലും സഹോദരിയും അടങ്ങുന്ന നാലംഗ നിർധന കുടുംബത്തിന് ആകെയുള്ളത്.
കോട്ടയത്തെ സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന രാഹുൽ ബി.കോം അവസാന വർഷ വിദ്യാർത്ഥിയാണ്. നാട്ടിലെത്തിയാൽ പിലിക്കോട് കൊതോളിയിലെ അമ്മൂമ്മയുടെ വീട്ടിലാവും താമസിക്കുക. കാലപ്പഴക്കം ചെന്ന, മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഓട് പാകിയ ചെറിയ വീടാണ് ഇതും. ഈ വീടിന് സമീപത്തുള്ള പാറ ഗ്രൗണ്ടിലാണ് രാഹുൽ കളിച്ചു പഠിച്ചത്. ഇവിടത്തെ പ്രാദേശിക കോച്ച് ഭാസ്കരനാണ് രാഹുലിലെ കാൽപന്തുകളിക്കാരനെ മെനുക്കിയെടുത്തത്.
പിന്നീട് ഉദിനൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്നപ്പോൾ സ്കൂൾ ടീമിന് വേണ്ടി തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. സുബ്രദോ മുഖർജി ടൂർണ്ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ രാഹുലിലെ ഫുട്ബോൾ കളിക്കാരനെ പലരും ശ്രദ്ധിച്ച് തുടങ്ങി. പ്രശസ്ത ഫുട്ബോൾ പരിശീലകൻ ഉദിനൂർ ഗോപാലന്റെ കീഴിലാണ് രാഹുൽ ഏറെ കാലം പരിശീലിച്ചത്.
സന്തോഷ് ട്രോഫി മത്സരത്തിലുടനീളം തിളങ്ങിയതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കുള്ള പ്രവേശനം രാഹുലിന്റെ അരികെ എത്തി നിൽക്കുകയാണ്. കളിച്ചു വളർന്ന പിലിക്കോട് കോതോളി ഭാഗത്തെവിടെയെങ്കിലും വീട് പണിയണമെന്നാണ് രാഹുലിന്റെ ആഗ്രഹം. അതിന് സർക്കാരും ജനപ്രതിനിധികളുമൊക്കെ മുൻകൈയെടുക്കുമെന്ന് രാഹുൽ പ്രതീക്ഷിക്കുന്നു.
റേഡിയോ ജോക്കിയെ കൊന്ന കേസിലെ പ്രതി രക്ഷപ്പെട്ടു; നീക്കങ്ങള്‍ പുറത്ത്, കടന്നത് നേപ്പാള്‍ വഴി
സ്ത്രീകളുടെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത പ്രധാന പ്രതികള്‍ ഒടുവില്‍ പോലീസ് പിടിയില്‍!