സിനിമയുടെ ഭാവി പരിതാപകരം: താരങ്ങള്‍ പ്രതിഫലം കുറയ്ക്കരുത്, കാരണങ്ങള്‍ നിരത്തി സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ ഉള്‍പ്പടേയുള്ള അടിസ്ഥാന വര്‍ഗ്ഗ ജനവിഭാഗത്തിന് നിരവധി സഹായങ്ങളാണ് സിനിമാ താരം സന്തോഷ് പണ്ഡിറ്റ് നല്‍കികൊണ്ടിരിക്കുന്നത്. സ്വന്തം വരുമാനത്തില്‍ നിന്നും വലിയൊരു ഭാഗം എടുത്താണ് സന്തോഷ് പണ്ഡിറ്റ് പാവങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്. പലയിടത്തും സന്തോഷ് പണ്ഡിറ്റ് തന്നെ നേരിട്ടെത്തിയാണ് സഹായ വിതരണം നടത്തുന്നത്. ഈ സമയത്ത് തന്‍റെ പുതിയ സിനിമാ വിശേഷങ്ങളേ കുറിച്ചും മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും മനസ്സ് തുറക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മനോരമ ഓണ്‍ലൈനിന് അദ്ദേഹം അനുവദിച്ച് അഭിമുഖത്തിന്‍റെ പ്രസ്ക്ത ഭാഗങ്ങള്‍ ഇങ്ങനെ..
പത്താമത്തെ സിനിമ
തന്‍റെ പത്താമത്തെ സിനിമയായ ബ്രോക്കര്‍ പ്രേമചന്ദ്രന്‍റെ ലീലാ വിലാസങ്ങള്‍ എന്ന ചിത്രം വിഷുവിന് റിലീസ് ചെയ്യാനിരിക്കേയാണ് കൊറോണ വൈറസിന്‍റെ വ്യാപനം ഉണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇനി തിയറ്റർ തുറന്നാലും ജനങ്ങൾ സിനിമ കാണാൻ വരുമോ എന്ന് അറിയില്ല. ഓടുന്ന ബസിൽ ആളില്ല പിന്നല്ലേ തിയറ്ററില്‍ ആളുകള്‍ വരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രതിസന്ധി ഘട്ടത്തില്‍
പ്രതിസന്ധി ഘട്ടത്തില്‍ ആളുകള്‍ അവസാന ഓപ്ഷന്‍ ആയിട്ടാണ് വിനോദം എന്ന കാര്യത്തിന് പരിഗണന നല്‍കുക. അതുകൊണ്ട് തന്നെ തിയേറ്ററുകളിലേക്ക് പഴയ തോതില്‍ ആളുകള്‍ ഉടനെ വരാനുള്ള ചാന്‍സ് വളരെ കുറവാണ്. തിയേറ്റര്‍ തുറക്കുമ്പോള്‍ ഞാന്‍ എന്‍റെ പഴയ സിനിമ ഉരുക്ക് സതീശന്‍ വീണ്ടും ഒടിക്കും. അത് കാണാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പലരും വിളിച്ചിരുന്നു.
ഒരു നേരത്തെ അന്നം
പുതിയ രണ്ടു സിനിമ എഴുതി വച്ചിരിക്കുന്നു. ഷൂട്ടിങ് കേരളത്തിന് പുറത്താണ്. ധാരാളം പാട്ടുകള്‍ ഓക്കെയുണ്ട് എന്നാല്‍ കൊറോണ വന്നത് കാരണം ഷൂട്ടിങ് നടന്നില്ല. അത് ഉടന്‍ തന്നെ തുടങ്ങണം. കൊവിഡ് ആയതോടെ എല്ലാവരും കഷ്ടപ്പെടുകയാണല്ലോ. എന്നാല്‍ നമ്മുടെ കഷ്ടപ്പാടൊന്നും ഒരു കഷ്ടപ്പാടല്ല. ഒരു നേരത്തെ അന്നം പോലും ഇല്ലാതെ കിടക്കുന്നവരും നമുക്ക് ചുറ്റും ഉണ്ടെന്നും അദ്ദേഹം പറയുന്നു.
പണം കൊടുത്ത് സഹായിക്കാറില്ല
ക്ലാസുകള്‍ ഓണ്‍ലൈനില്‍ ആയതോടെ പഠിക്കാന‍് സാഹചര്യം ഇല്ലാതായ കുറെ കൂട്ടികള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ കൂടുതലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വയനാട്ടിലും അട്ടപ്പാടിയിലും ഒക്കെ ആയിട്ടാണ്. അവിടെ ചെറിയ സഹായങ്ങള്‍ ഓക്കെ ചെയ്യുന്നു. ആരേയും പണം കൊടുത്ത് സഹായിക്കാറില്ല. ആളുകള്‍ക്ക് വേണ്ട കാര്യങ്ങള്‍ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.
ഉപകാരപ്രദമായ കാര്യങ്ങള്‍
ചില കുട്ടികൾക്ക് ഓണ്‍ലൈന്‍ ക്ലാസ് കിട്ടാൻ വേണ്ടി ടി വി കൊടുത്തു. സ്ത്രീകള്‍ക്ക് മെഷിൻ, പശുക്കുട്ടി, ആട്ടിൻകുട്ടി, കോഴി എന്നിങ്ങനെ ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തു. തനിക്ക് വരുമാനമായി കിട്ടുന്നതില്‍ 50 ശതമാനവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭമായിരുന്നു നേരത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ സിനിമ ഇല്ലാത്തത് കൊണ്ട് യൂട്യൂബ് വരുമാനത്തില്‍ നിന്നാണ് ജീവിത ചിലവിനും ചാരിറ്റിക്കും വേണ്ട പണം കണ്ടെത്തുന്നത്.
സിനിമകൾ നടന്നില്ല
പുതിയ പടത്തിന്‍റെ ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ ഒന്നും ഭാഗ്യത്തിന് തുടങ്ങി വെക്കാതിരുന്നതിനാല്‍ കൊറോണ കാരണം എന്‍റെ പടങ്ങള്‍ ഒന്നും മുടങ്ങിയിട്ടില്ല. പക്ഷെ പ്ലാൻ ചെയ്തു വച്ച സിനിമകൾ നടന്നില്ല, അത് ഉടനെ ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. തിയറ്ററുകൾ തുറന്നാലേ ആഗ്രഹിക്കുന്ന പണം ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കാൻ കിട്ടൂ. ഇപ്പോള്‍ യൂട്യൂബ് വരുമാനം കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ജനങ്ങളുടെ ഇടയിലേക്ക്
സഹായം ഞാന്‍ പണ്ടും ചെയ്യുമായിരുന്നു. അതൊന്നും വലിയ വാര്‍ത്തകള്‍ ആക്കാറുണ്ടായിരുന്നില്ല. കോടികൾ വാങ്ങി കീശ വീർപ്പിച്ചിട്ടു കാര്യമില്ല, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങല്‍ മനസ്സിലാക്കുകയാണ് വേണ്ടത്. എന്നിട്ട് വേണം അവര്‍ക്കുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍. വിപ്ലവം മണ്ണിലിറങ്ങി നിന്ന് നടത്തണം അല്ലാതെ സോഷ്യൽ മീഡിയ വിപ്ലവമല്ല നടത്തേണ്ടതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
സിനിമയുടെ ഭാവി
നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ ഭാവി വളരെ പരിതാപകരമാണ്. തിയറ്ററുകൾ തുറന്നാൽ തന്നെ ആളുകൾ എത്താൻ സാധ്യതയില്ല. ഒരുപാട് പേരാണ് സിനിമ കൊണ്ട് ജീവിക്കുന്നത്. പ്രധാന നടന്‍മാരും നടിമാരും സംവിധായകരും മറ്റു സാങ്കേതിക വിദഗ്ധരും ഉൾപ്പടെ ഒരു നൂറു പേരാണ് നല്ല വരുമാനം ഉണ്ടാക്കുന്നവര്‍. ബാക്കി എല്ലാവരും ചെറിയ പ്രതിഫലത്തിൽ ആണ് പണിയെടുക്കുന്നത്.
തിയറ്റർ ഉടമകളുടെ കാര്യം
തിയറ്റർ ഉടമകളുടെ കാര്യമാണ് കഷ്ടം. സിനിമ കളിച്ചില്ലെങ്കിൽ പോലും അവർക്ക് ചെലവാണ്. നഗരത്തിലെ ഏറ്റവും പ്രധാന കേന്ദ്രത്തിലായിരിക്കും തിയേറ്റര്‍, അവിടെ ഭീകരമായ കറന്‍റ് ചാര്‍ജ് വരും. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ കേടുവരും. ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുണം. ഇപ്പോള്‍ വരവ് ഇല്ലെങ്കില്‍ ചിലവ് കൂടുതലുള്ള സ്ഥിതിയാണ്.
നിർമാതാക്കൾ മാറി ചിന്തിക്കുക
നിർമാതാക്കൾ മാറി ചിന്തിക്കുക എന്നുള്ള മലയാള സിനിമയില്‍ ഇനി ചെയ്യാവുന്ന കാര്യം. വാരിവലിച്ച് സിനിമ ചെയ്യേണ്ട, നല്ല സിനിമകൾ ചെയ്യുക. അതുപോലെ തന്നെ വലിച്ചു വാരി ഷൂട്ട് ചെയ്യാതെ ആവശ്യമുള്ള സീൻസ് മാത്രം എടുക്കുക. നിശ്ചിത കോസ്റ്റില്‍ സിനിമ എടുക്കുക. വളരെ മിനിമം ആളുകളെ മാത്രം കാസ്റ്റ് ചെയ്ത് പ്ലാന്‍ ചെയ്യുന്ന സമയത്ത് തന്നെ തീര്‍ക്കാനും അതിവ്യയം ചെയ്യുന്ന സംവിധായകരെ ഒഴിവാക്കുക. സിനിമയുടെ ദൈർഘ്യം ഒരു മണിക്കൂർ അമ്പതു മിനിറ്റൊക്കെ മതി, അത്രയും ചെയ്താലും സാറ്റലൈറ്റ് റൈറ്റ് കിട്ടുമെന്നും അദ്ദേഹം പറയുന്നു.
Recommended Video
താരങ്ങളുടെ പ്രതിഫലം
താരങ്ങള്‍ പ്രതിഫലം കുറക്കേണ്ടതില്ല. ഒരു നിർമാതാവ് ഒരു താരത്തെ സമീപിക്കുമ്പോൾ താരം തന്റെ പ്രതിഫലം പറയുക. അത് തരാൻ വിസമ്മതിക്കുകയാണെങ്കിൽ പോവാന്‍ പറയുക. സാറ്റ്ലൈറ്റ് ഉള്ളവര്‍ക്ക് തനിയെ പടം എടുക്കാം. രണ്ടു കോടി റൈറ്റ് ഉള്ള ആൾക്ക് ഒരു കോടിക്ക് പടം പിടിച്ചാൽ ബാക്കി ലാഭമാണ്. അല്ലാതെ ഈ നടന്‍ തന്നെ വേണമെന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് വരികയാണെങ്കില്‍ അയാൾ പറയുന്ന പ്രതിഫലം കൊടുത്തേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.