ഇതിപ്പോ മോഹൻലാൽ പറഞ്ഞത് പോലായല്ലോ.. സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് വിമർശനം
കോഴിക്കോട്: കോൺഗ്രസിനും ബിജെപിക്കും മുൻപേ സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇടതുപക്ഷം ഒരു ചുവട് ആദ്യം തന്നെ മുന്നിലെത്തിക്കഴിഞ്ഞു. എംഎൽഎമാരെയും ജില്ലാ സെക്രട്ടറിമാരെയും അടക്കം കരുത്തരായ സ്ഥാനാർത്ഥികളെ ആണ് സിപിഎം ഇത്തവണ രംഗത്ത് ഇറക്കിയിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് സ്ത്രീകൾ മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. കണ്ണൂരിൽ പികെ ശ്രീമതിയും പത്തനംതിട്ടയിൽ വീണ ജോർജും. ശബരിമല വിഷയത്തിൽ തുല്യനീതിക്കൊപ്പം നിന്ന് സ്ത്രീ പക്ഷ രാഷ്ട്രീയം പറഞ്ഞ ഇടത് പക്ഷത്ത് നിന്നും കൂടുതൽ സ്ത്രീകൾ സ്ഥാനാർത്ഥികളായി ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ശക്തർ തന്നെ ജയിച്ചു വരട്ടെ
ശാരദക്കുട്ടിയുടെ പോസ്റ്റ് ഇങ്ങനെ: സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാർഥികളെന്ന് സി പി എം വിമർശകനായ അഡ്വ.ജയശങ്കറും ബി.ജെ.പി, കോൺഗ്രസ് വക്താക്കളും ഏഷ്യാനെറ്റ് ചർച്ചയിൽ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു.. ശക്തർ തന്നെ ജയിച്ചു വരട്ടെ.
കൂടുതൽ പ്രതീക്ഷിച്ചു
പക്ഷേ, നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുണ്ട്. നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു.മുന്നോട്ടു പോകുന്ന പാതയിൽ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.
മതിൽ കെട്ടിയ പെണ്ണുങ്ങൾ
പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ. ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധതയും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി പി എം എന്ന്.
മോഹൻലാൽ പറഞ്ഞത് പോലായല്ലോ
ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽ നായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്"
ഫേസ്ബുക്ക് പോസ്റ്റ്
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ, പൊന്നാനിയിൽ പിവി അൻവർ! നാല് എംഎൽഎമാർ, രണ്ട് സ്വതന്ത്രർ