ഇരിപ്പുറയ്ക്കാതെ മുള്ളാൻ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരൻ, രാഹുൽ ഈശ്വറിന് രൂക്ഷ പരിഹാസം
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് അയ്യപ്പ സേവാ സംഘം നേതാവ് രാഹുല്‍ ഈശ്വര്‍. സേവ് ശബരിമല എന്ന് എഴുതിയ ബാന്‍ഡ് തലയില്‍ അണിഞ്ഞ് ചര്‍ച്ചയ്ക്ക് എത്തുന്ന രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. ചാനല്‍ ചര്‍ച്ചകളില്‍ എപ്പോഴും അക്ഷമനായിട്ടിരിക്കുന്ന രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി.
ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ ഈശ്വറിനുളള പരിഹാസം. രാഹുല്‍ ഈശ്വറിനെ കാണുമ്പോള്‍, എപ്പോഴും വിഡ്ഢിത്തം മാത്രം പറയുന്ന, ഇരിപ്പുറക്കാത്ത മുള്ളാന്‍ മുട്ടി നില്‍ക്കുന്ന ഒന്നാം ക്ലാസ്സുകാരനെയാണ് ഓര്‍മ്മ വരുന്നത് എന്നാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.
കുറിപ്പ് വായിക്കാം: ''എത്ര സമയം സംസാരിക്കാൻ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാൾ സംസാരിക്കുവാൻ തുടങ്ങുമ്പോൾ മുതൽ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോൾ മുള്ളാൻ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസ് കാരനെന്നാണ് എനിക്കു തോന്നുന്നത്..
'അഭിലാഷിനേക്കാൾ മുന്നേ നാഷനൽ ചാനലുകളിൽ വരെ ചർച്ച ചെയ്ത് തഴക്കവും പഴക്കവും' വന്നിട്ടും ഈ പയ്യനെന്താ വളർച്ചയെത്താത്തത്''?
സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ 51 സ്ത്രീകളുടെ പട്ടിക വിവാദമായ പശ്ചാത്തലത്തിലുളള റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം അതിഥിയായി പങ്കെടുത്തിരുന്നു. അഭിലാഷ് അവതാരകനായ ചര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. ഈ ചര്‍ച്ചയില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഗജഫ്രോഡെന്നും കളളനെന്നും വിളിച്ച് രാഹുല്‍ ഈശ്വര്‍ അധിക്ഷേപിക്കുകയുണ്ടായി.