കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി നമ്മുടെ അഹങ്കാരങ്ങളുടെ മുഖത്തേറ്റ പ്രഹരം; ശാരദക്കുട്ടി
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനങ്ങൾക്ക് ഇരയായ കന്യാസ്ത്രീ നീതിക്ക് വേണ്ടിയ നടത്തിയ പോരാട്ടത്തിൽ മുൻനിരയിൽ നിന്നിരുന്നയാളാണ് സിസ്റ്റർ അനുപമ. കന്യാസ്ത്രീമഠത്തിന് പുറത്ത് വന്ന് നീതിക്ക് വേണ്ടി പോരാടിയ സിസ്റ്റർ അനുപയ്ക്കും മറ്റുള്ളവർക്കും സഭയിൽ നിന്നുതന്നെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ബിഷപ്പ് അനുകൂലികളിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സിസ്റ്റർ അനുപമയ്ക്ക് നേരിടേണ്ടി വന്നത്.
പള്ളിമേടയിൽ നിന്നും കന്യാസ്ത്രീയെ ബലമായി പിടിച്ചിറക്കിവിട്ട സമൂഹത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ സ്ത്രീകൾ സ്ത്രീകൾ ആൾക്കൂട്ടാക്രമണത്തിന് വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണെന്ന് ശാരദക്കുട്ടി കുറ്റപ്പെടുത്തുന്നു.
കയ്യേറ്റശ്രമം
ഫാ കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്കാര ചടങ്ങിന് ശേഷമാണ് ബിഷപ്പ് അനുകൂലികൾ കന്യാസ്ത്രീകൾക്ക് നേരെ തിരിഞ്ഞത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച വൈദികന്റെ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനൊരുങ്ങിയപ്പോഴാണ് ഒരു സംഘം ആളുകൾ സിസ്റ്റർ അനുപമയെ തടയാനെത്തിയത്. ഇവർ കന്യാസ്ത്രികളെ ബലമായി പള്ളിമേടയിൽ നിന്നും പുറത്താക്കി. കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് വൈദികൻ മരിച്ചതെന്ന് സിസ്റ്റർ അനുപമ വ്യക്തമാക്കിയിരുന്നു.
ഇത് പ്രാകൃത സമൂഹത്തിന്റെ രീതിയാണ്
പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റർ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആൾക്കൂട്ടാക്രമണത്തിന് പൊതുവഴിയിൽ സ്ത്രീകൾ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകൾ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്.
ഇത് നമ്മുടെ മുഖത്തേറ്റ പ്രഹരം
ഈ ദൃശ്യങ്ങൾ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവൻ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയർത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്. കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണെന്ന് എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു.
സുരക്ഷ ഉറപ്പാക്കണം
ഫാദർ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങൾ അജ്ഞാതമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാൻ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്.
ഇതൊരു അപേക്ഷയാണ്
സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങൾ കാണിക്കുന്നത്. നാളെ അഹിതമായ വാർത്തകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗരൂകമായിരിക്കണം. ഇതൊരപേക്ഷയാണ് എന്നെഴുതിയാണ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാനും അച്ഛനും ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല; അത് വ്യാജ വാർത്തയാണെന്ന് വിനീത് ശ്രീനിവാസൻ
ശബരിമലയിലേക്ക് പോകുമെന്ന് എബിവിപി നേതാവ് ശ്രീപാര്‍വതി; ഭീഷണിയുമായി സംഘപരിവാര്‍