അന്‍പതു വര്‍ഷം മുന്‍പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? കുറിപ്പ്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നോട് അടൂര്‍ ഭാസി മോശമായി പെരുമാറിയെന്ന് നടി കെപിഎസി ലളിത ഈയടുത്താണ് വെളിപ്പെടുത്തിയത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ താന്‍ അന്ന് നേരിട്ട അതിക്രമത്തെ കുറിച്ചും തന്‍റെ അന്നത്തെ നിസ്സഹായവസ്ഥയെ കുറിച്ചുമെല്ലാം വിശദീകരിച്ചു.
പക്ഷെ ഇന്ന് തന്‍റെ പിന്തുടര്‍ച്ചക്കാരെ കണ്ടപ്പോള്‍ കെപിഎസി ലളിത അതൊക്കെ മറന്നു. മറന്നെന്ന് മാത്രമല്ല ഒരിക്കല്‍ തനിക്ക് നീതി നിഷേധിച്ചവരുടെ പിന്തുടര്‍ച്ചാക്കാരോടൊപ്പം ചേര്‍ന്ന് ഇരയ്ക്കെതിരെ തന്നെ അവര്‍ നിലകൊണ്ടു. എന്നാല്‍ എന്തുകൊണ്ടാണ് കെപിഎസി ലളിതയ്ക്ക് ഇരയ്ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞെന്നത് അത്ഭുദം സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
വെളിപ്പെടുത്തി
19 വര്‍ഷം മുന്‍പ് ഭാസിയുടെ അതിക്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ അന്നത്തെ താരസംഘടനയുടെ നേതൃത്വത്തോട് പരാതിപെട്ടെങ്കിലും നീ ആരാണ് ഭാസിയെ കുറിച്ച് പരാതി പെടാന്‍ എന്നായിരുന്നു നടന്‍ ഉമ്മര്‍ ഉള്‍പ്പെടെയുള്ള താരസംഘടനയുടെ തലപ്പത്തുളളവര്‍ തന്നോട് പ്രതികരിച്ചതെന്നാണ് ലളിത ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
വേട്ടക്കാരനൊപ്പം
എന്നാല്‍ ഇന്ന് തന്‍റെ പിന്തുടര്‍ച്ചക്കാരിയായ ഇരയ്ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരന് കുടപിടിക്കുകയാണ് കെപിഎസി ലളിത ചെയ്തത്. ആക്രമിക്കപ്പെട്ട നടിയോടുള്ള നീതി നിഷേധത്തെ ചോദ്യം ചെയ്ത ഡബ്ല്യുസിസി അംഗങ്ങളെ കെപിഎസി ലളിത കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
മാപ്പ് പറയണം
അടൂര്‍ ഭാസിക്കെതിരെ പരാതി പറഞ്ഞപ്പോള്‍ തന്നെ പുച്ഛിച്ച് തള്ളിയ അന്നത്തെ താരസംഘടനയുടെ പ്രസിഡന്‍റായ ഉമ്മറിനോട് താനൊരു മനുഷ്യനാണോ എന്ന് ചോദിച്ച് ഇറങ്ങി പോയ ലളിത പക്ഷേ ഇന്ന് പറഞ്ഞത് അമ്മയില്‍ നിന്ന് പുറത്തുപോയ നടിമാര്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ അവരെ തിരിച്ചെടുക്കാന്‍ പാടുള്ളൂ എന്നാണ്. എന്നാല്‍ എങ്ങനെയാണ് ഒരിക്കല്‍ അതിക്രമത്തിന് ഇരയായ കെപിഎസിലളിതയ്ക്ക് ഈ രീതിയില്‍ പ്രതികരിക്കാനായത് എന്ന് ചോദിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
ദുരനുഭവം
പത്തൻപതു വർഷം മുൻപ് അടൂർഭാസി യിൽ നിന്നു നേരിട്ട ദുരനുഭവങ്ങൾ പുറത്തു പറയാൻ അന്ന് കെപിഎസി ലളിതക്കു കഴിയാതിരുന്നത് അന്ന് സമൂഹം ഇത്ര മാത്രം സ്ത്രീപക്ഷത്തുനിന്നു ചിന്തിച്ചു തുടങ്ങുകയോ സാമൂഹിക സാഹചര്യങ്ങൾ സ്ത്രീയുടെ പ്രശ്നങ്ങൾ കേൾക്കാൻ സജ്ജമാകുകയോ ചെയ്യാതിരുന്നതിനാലാണ് എന്നാണ് ഇന്നുച്ച വരെയും ഞാൻ വിശ്വസിക്കാനിഷ്ടപ്പെട്ടത്.
കാലം കഴിഞ്ഞു
ദിലീപിനെ ജയിലിൽ നിങ്ങൾ കാണാൻ പോയപ്പോഴും പൊട്ടിക്കരഞ്ഞപ്പോഴും നിങ്ങളുടെ ചില പ്രത്യേക സാഹചര്യങ്ങൾ ഓർത്ത് ഞാൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു. പാവത്തിന്റെ നിസ്സഹായത എന്നു കാണാൻ ശ്രമിച്ചു.പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു.
വരാന്‍ പാടില്ലായിരുന്നു
അവന്റെ കെട്ട കാഴ്ചകൾ നിർഭയമായി പെൺകുട്ടികൾ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെ പി എ സി ലളിത, നിങ്ങൾ ഇന്നു ജീവിക്കുന്നത്.A.M.M. A ക്കു വേണ്ടി ഇന്നു വക്കാലത്തു പറയാൻ നിങ്ങൾ വരാൻ പാടില്ലായിരുന്നു. മാപ്പു പറഞ്ഞ് അകത്തു കയറൂ എന്ന് പുതിയ കാലത്തിന്റെ കലാകാരികളോട് പറയുവാൻ പാടില്ലായിരുന്നു.
അപമാനകരം
അതിനുള്ള വിവേകം ഈ കാലയളവിലെ ഇടതുപക്ഷ ജീവിതവും അഭിനയ ജീവിതവും നിങ്ങൾക്ക് തന്നില്ല എന്നത് നിങ്ങളുടെ പദവിക്ക് അപമാനകരമാണ്. പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ..
എവിടെയെത്തി നില്‍ക്കുന്നു
അത്ഭുതം തന്നെ. അൻപതു വർഷം മുൻപ് നിങ്ങൾ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? വലിയൊരു പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന നടി ഇന്നെവിടെയെത്തി നിൽക്കുന്നു?
മടിക്കില്ല
ഇന്നത്തെ പെൺകുട്ടി അങ്ങനെ. നിൽക്കില്ല. നിങ്ങൾ കേട്ടില്ലേ, പോടാ ഊളകളേ, എനിക്കു വേറെ പണിയുണ്ടെന്നു പറഞ്ഞത്. ആണിനോടു മാത്രമല്ല, ആണത്തത്തെ ഊട്ടിപ്പോറ്റുന്ന അമ്മമാരോടും അവരതു പറയാൻ മടിക്കില്ല.
അസഹ്യമാണ്
നിങ്ങൾ ചെയ്ത വേഷങ്ങൾ കണ്ട്, ഭാവപ്പകർച്ചകൾ കണ്ട്, അടൂരിനും അരവിന്ദനും ഒപ്പം ഇൻഡ്യ ആദരിക്കുന്ന മലയാളത്തിന്റെ കലാകാരിയെന്നു നിങ്ങളെ ക്കുറിച്ച് അഭിമാനിക്കുന്ന എനിക്ക്, ഇപ്പോഴണിയുന്ന നിങ്ങളുടെ ഈ വേഷം അസഹ്യമാണ്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം