നാളെയും നമ്മളെ തോണ്ടി അശ്ലീലം പറഞ്ഞും കണ്ണിറുക്കിയും ഇവര്‍ നിയമസഭയിലേക്കും അരമനകളിലേക്കും പോകും
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് ലൈംഗികാതിക്രമണ പരാതി ഉയര്‍ത്തിയത്.മണ്ണാര്‍കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിന് ശ്രമിച്ചെന്നും പരാതി ഒതുക്കാന്‍ തനിക്ക് ഒരു കോടി വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി വെളിപ്പെടുത്തി. എംഎല്‍എ ഫോണിലൂടെ നടത്തിയ അശ്ലീല സംഭാഷണം ഉള്‍പ്പെടെയായിരുന്നു നേതാവ് പരാതി നല്‍കിയത്. എംഎല്‍എക്കെതിരെ വന്‍ വിമര്‍ശനം ഉയരുമ്പോഴും ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
അതേസമയം പികെ ശശി എംഎല്‍എയെ പാര്‍ട്ടിയും സര്‍ക്കാരും നിലയ്ക്ക് നിര്‍ത്തണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ശശിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശാരദക്കുട്ടി ഉന്നയിച്ചത്. പോസ്റ്റ് വായിക്കാം
അധികാര ധാര്‍ഷ്ട്യം
പൊതുപ്രവർത്തകയെങ്കിലും, ഇടതു സഹയാത്രികയെങ്കിലും കന്യാസ്ത്രീയെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടെങ്കിലും പെണ്ണിനെ അധികാരമുപയോഗിച്ചു കുടുക്കാമെന്നും, ഫോണെടുത്താൽ മണിപ്രവാളം ഒലിപ്പിക്കാമെന്നും ഓഫറുകൾ വെച്ചാൽ ഉണ്ടാക്കി വെച്ച കുടുക്കുകളെല്ലാം ചുമ്മാതെയങ്ങ് അഴിച്ചു രക്ഷപ്പെടാമെന്നുമൊക്കെയുള്ള ആ ബോധമുണ്ടല്ലോ അത് പഴയ വിശ്വാമിത്ര ദുഷന്തദേവേന്ദ്രാദികളിൽ നിന്ന് ഒരടി മുന്നോട്ടു സഞ്ചരിക്കാത്ത അധികാര ധാർഷ്ട്യത്തിന്റേതാണ്.
വനിതാ കമ്മീഷന്‍
ഏതു പുരോഗമന പ്രസ്ഥാനത്തോടൊപ്പം നടന്നാലും ചിലരിൽ നിന്ന് അത്തരം ഫ്യൂഡൽ പ്രാന്തുകൾ വിട്ടു പോവില്ല.ജനാധിപത്യത്തിന്റെ പേരിൽ മഹിളാ അസോസിയേഷനുകളും സർക്കാർ ചെലവിൽ വനിതാ കമ്മീഷനുമുണ്ട്.
സ്ത്രീ ബുദ്ധി കേന്ദ്രം
പാർട്ടി യിലും സർക്കാരിലും സമ്മർദ്ദം ചെലുത്താൻ മാത്രം പ്രബലമായ സ്ത്രീബുദ്ധികേന്ദ്രങ്ങളുണ്ട്. നമ്മളെല്ലാം ആണുങ്ങളുടെ താങ്ങില്ലാതെ ജീവിക്കാൻ കഴിവുള്ളവരുമാണ്. പക്ഷേ, സ്വതേ ദുർബ്ബലരായ വീട്ടു പുരുഷന്മാരോടെതിരിടുന്ന ശക്തി പോരാ അധികാരപൗരുഷത്തെ നേരിടാൻ..
കാഴ്ചപണ്ടങ്ങള്‍
നമ്മുടെ അനുഭവങ്ങൾ തന്നെ സാക്ഷ്യം പറയുന്നു നമ്മളൊക്കെ വെറും കാഴ്ചപ്പണ്ടങ്ങൾ മാത്രമെന്ന്.. നാളെയും നമ്മളെ തോണ്ടി അശ്ലീലം പറഞ്ഞും കണ്ണിറുക്കിയും ഇവർ നിയമസഭയിലേക്കും രാജ്യസഭയിലേക്കും അരമനകളിലേക്കും കയറിപ്പോകും. നാണം കെട്ട സ്ത്രീകളാണ് നമ്മൾ. വെറുതെ കൂകി വിളിക്കുന്നവർ. അവർക്കറിയാം അതൊക്കെ.
പറയുകയാണ്
പറഞ്ഞിട്ടു കാര്യമില്ലെന്നറിയാം എങ്കിലും പറയുകയാണ്, പ്രളയകാല കെടുതികളെയും പകർച്ചവ്യാധികളെയും നേരിട്ട നാടാണ്. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ യുവതലമുറ തുരത്തിപ്പായിക്കുന്ന നാടാണ്.
പറയേണ്ടതില്ല
പാർട്ടിയും സർക്കാരും നിലയ്ക്കു നിർത്തണം ഇത്തരം ഒറ്റപ്പെട്ട അശ്ലീലങ്ങളെ. പരാതിപ്പെട്ട് ആഴ്ചകൾ കഴിഞ്ഞാലും കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാത്തവർ ആരുടെയൊപ്പമെന്നു പറയേണ്ടതില്ല.
ആവശ്യമില്ല
കൂടുതൽ ഗവേഷണങ്ങളും ആവശ്യമില്ല. ബിഷപ്പ് ഫ്രാങ്കോയും പി കെ.ശശിയും വെറും വ്യക്തികളല്ല.. അവർക്കു വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും പത്തായി രം തലകളുണ്ട്.. അവിടെ വരെ എത്തില്ല ഞങ്ങളുടെ ഒറ്റപ്പെട്ട ഒച്ചകൾ.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം