'പ്രമുഖ നടന്‍മാര്‍ പോലും സ്വീകരിക്കാത്ത നിലപാടാണ് ഷെയ്നില്‍ നിന്നുണ്ടായത്; കൂടുതല്‍ പണം ചോദിച്ചു'
കൊച്ചി: ഷെയിന്‍ നിഗം കേരളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് വൈകിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഷെയിനില്‍ നിന്നും വ്യക്തമായ ഒരു ഉറപ്പ് ലഭിച്ചാല്‍ മാത്രമെ തുടര്‍ച്ചര്‍ച്ചകളും പ്രശ്നപരിഹാരവും സാധ്യമാകു എന്ന നിലപാടാണ് താരസംഘടനായ അമ്മയ്ക്കുള്ളത്.
ഷെയിനുമായി നേരിട്ടോ, അദ്ദേഹത്തെ പങ്കെടുപ്പിച്ചോ ഉള്ള ഒരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സിനിമകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഷെയ്നില്‍ നിന്ന് ഉറപ്പ് വാങ്ങിയ ശേഷം നിര്‍മ്മാതാക്കളുമായി ചര്‍ച്ചനടത്താനാണ് 'അമ്മ' ശ്രമിക്കുന്നത്. ഇതിനിടെയാണ് ഷെയിന്‍ നിഗത്തിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ശരത് രംഗത്തെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഷെയിന്‍ പറയുന്നത് തെറ്റ്
ഷെയിന്‍ ആരോപിക്കുന്നത് പോലെ സിനിമാ സെറ്റില്‍ അദ്ദേഹത്തിന് യാതൊരുവിധ സമ്മര്‍ദ്ദവും നല്‍കിയിട്ടില്ലെന്നും താരം പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നുമാണ് വെയില്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശരത് മേനോന്‍ അഭിപ്രായപ്പെടുന്നത്. പ്രശ്നങ്ങള്‍ എങ്ങനെയെങ്കില്‍ പരിഹരിക്കട്ടേയെന്ന് കരുതിയാണ് താന്‍ ഇതുവരെ മൗനം പാലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രീതി ശരിയല്ല
വിഷയത്തില്‍ മൗനം പാലിച്ചിട്ടും തന്നെ വീണ്ടും വീണ്ടും കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല. ഒരു ദിവസം പോലും 16 മണിക്കൂര്‍ ഷെയിന്‍ അഭിനയിച്ചിട്ടില്ല. പരമാവധി ഒരു ദിവസം 45 മിനുട്ട് മാത്രമാണ് നടന്‍ അഭിനയിച്ചിട്ടുള്ളത്. ഷെയിൻ പല ഘട്ടങ്ങളിലും സിനിമയുമായി സഹകരിച്ചിരുന്നില്ല.
ക്യാമറാ ലോഗ് ഉണ്ട്
ഷെയിന്‍ ഹോട്ടലില്‍ കഴിയുന്ന സമയവും കാരവാനില്‍ കഴിയുന്ന സമയവും അഭിനയിക്കുന് സമയമായി കൂട്ടാന്‍ കഴിയില്ല. അഭിനയിച്ച സമയത്തിന് കൃത്യമായ ക്യാമറാ ലോഗ് ഉണ്ട്. ഇത് ഫെഫ്ക്കക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയ്ക്കും നൽകിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.
അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍
ഷെയിനിന്‍റെ നിസ്സഹകരണം മൂലമാണ് പലപ്പോഴും ചിത്രീകരണം മുടങ്ങിയത്. ആദ്യമുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ചര്‍ച്ചയുണ്ടായപ്പോള്‍ 15 ദിവസത്തെ ഡേറ്റ് നല്‍കിയെങ്കിലും അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഷെയിന്‍ ഷൂട്ടിങ്ങ് നിര്‍ത്തിപ്പോയി. അഞ്ച് ദിവസവും ഷെയിന്‍ ഷൂട്ടിങ്ങുമായി സഹകരിച്ചിരുന്നില്ല.
കാത്തിരിക്കേണ്ട അവസ്ഥ
ഷെയിനായി മണിക്കൂറുകളോളം സെറ്റില്‍ കാത്തിരിക്കേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍മാതാക്കള്‍ക്ക് വന്ന നഷ്ടം ഷെയിന്‍ നികത്തണമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ തീരുമാനമെടുത്തതെന്നും ശരത് മേനോന്‍ വ്യക്തമാക്കുന്നു.
ഒരു വാക്ക് പോലും
ഷെയ്നിനെ പ്രകോപിക്കുന്ന ഒരു വാക്ക് പോലും ഞാന്‍ പറഞ്ഞിട്ടില്ല. 15 ദിവസം അഭിനയിച്ച ശേഷം പോകും എന്ന നിലപാടാണ് ഷെയ്ന്‍ തുടക്കത്തില്‍ തന്നെ സ്വീകരിച്ചിരുന്നത്. പിന്നീട് കൂടുതല്‍ പണം കിട്ടിയാല്‍ മാത്രമേ അഭിനയിക്കൂ എന്നും ഷെയ്ന്‍ പറഞ്ഞിരുന്നുവെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
17 ദിവസം
മലയാളത്തിലെ പല പ്രമുഖ നടന്‍മാര്‍ പോലും സ്വീകരിക്കാത്ത നിലപാട് നിന്നാണ് ഷെയിനിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ശരത് വിമര്‍ശിക്കുന്നു. ഷെയിനിന്‍റെ ഭാഗത്ത് നിന്ന് പൂര്‍ണ്ണമായ സഹകരണമുണ്ടായിരുന്നെങ്കിലും 17 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാമായിരുന്ന ചിത്രമാണ് ഇങ്ങനെ നീണ്ടുപോയതെന്നും ശരത് പറയുന്നു.
ഇടവേള ബാബു
കഴിഞ്ഞ ദിവസം നടന്‍ സിദ്ധീഖിന്‍റെ മധ്യസ്ഥതയില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയ്നുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നത്തില്‍ തന്‍റെ ഭാഗം ഈ കൂടിക്കാഴ്ച്ചയില്‍ ഷെയിന്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്ന് ഷെയ്ന്‍ പറയുന്നതില്‍ ചില വസ്തുതകളുണ്ടെന്നും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
ഉണ്ണികൃഷ്ണനുമായി സംസാരിച്ചു
സംവിധായകരുടെ ഭാഗത്ത് നിന്നും വ്യക്തത ഉണ്ടാവേണ്ടതുണ്ട്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹം ഇപ്പോള്‍ സ്ഥലത്തില്ല. അടുത്ത ദിവസം എത്തും. അതിനു ശേഷം നേരിട്ടു കാണും. തുടർന്നു നിർമാതാക്കളുടെ സംഘടനയുമായും ചർച്ച നടത്തുമെന്നും ഇടവേള ബാബു അറിയിച്ചിരുന്നു.
സിനിമകള്‍ തീര്‍ക്കാനാണ് ആഗ്രഹം
മുടങ്ങിപ്പോയ സിനിമകള്‍ തീര്‍ക്കാനാണ് ആഗ്രഹമെന്ന് ഇടവേള ബാബുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഷെയിന്‍ നിഗവും അറിയിച്ചിട്ടുണ്ട്. അതേസമയം വിഷയം സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ ചില അംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുന്നതില്‍ അമ്മയ്ക്കുള്ളില്‍ അമര്‍ഷമുണ്ടെന്നാണ് സൂചന.
എക്സിക്യുട്ടീവില്‍ ചര്‍ച്ച വേണം
ഷെയിന്‍ വിഷയം സംഘടനയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരവാഹികള്‍ സ്വകാര്യമായി തീരുമാനം എടുക്കുകയാണെങ്കില്‍ സംഘടനയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് എക്സിക്യൂട്ടീവ് അംഗമായ ഉണ്ണി ശിവപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അംഗീകരിക്കാന്‍ സാധിക്കില്ല
നേരത്തേയും അമ്മയില്‍ ചര്‍ച്ച ചെയ്യാത്ത പല വിഷയങ്ങളും ഉണ്ടാവുകയും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അത്തരത്തില്‍ ഉണ്ടാകില്ല എന്നാണ് അപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീണ്ടും അവര്‍ പഴയ നിലപാട് തന്നെ സ്വീകരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഉണ്ണി ശിവപാല്‍ തുറന്നടിച്ചിരുന്നു.
വ്യക്തിപരമായി സ്നേഹം ഉണ്ടാകും
ഒരു റൂമില്‍ മൂന്ന് നാല് പേര്‍ ഇരുന്ന് ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം അല്ല. ഈ പറയുന്ന ആള്‍ക്കാര്‍ക്കൊക്കെ വ്യക്തിപരമായി ഷെയിനോട് സ്‌നേഹമുണ്ടാകും. അത് നമുക്കുമുണ്ട്. പക്ഷെ സംഘടനാ മര്യാദ അനുസരിച്ച് ഷെയിന്‍ വിഷയം എക്‌സിക്യൂട്ടീവ് കമ്മിററിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഷെയ്ന്‍ വിഷയം എക്സിക്യൂട്ടിവില്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ തയ്യാറെടുക്കുന്നതെന്നാണ് സൂചന.
നാല് മാസത്തോളം അനുഭവിച്ചു, മതിപ്പ് പോയി, ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എ
പുരുഷന്മാരെ വീട്ടിലെത്തിച്ചു, അമ്മയുടെ ഒത്താശയോടെ 12കാരിയെ ബലാത്സംഗം ചെയ്തു, പരാതി നൽകി അച്ഛൻ!