ഹർത്താൽ ദിവസം ഉമ്മൻചാണ്ടി വിളിച്ച് വരുത്തി പീഡിപ്പിച്ചു, സോളാർ പീഡന കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: സോളാര്‍ കേസില്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച, യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച പരാതിക്കാരിയുടെ ബലാത്സംഗ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.
കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ നല്കിയ പീഡനപരാതിയിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ:
കോളിളക്കമുണ്ടാക്കിയ കത്ത്
ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച പീഡന ആരോപണങ്ങളുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുളളതാണ്. പരാതിക്കാരി എഴുതി 21 പേജുള്ള കത്തില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചവരുടെ പേര് വിവരങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു. പരാതിക്കാരിയുടെ പുതിയ പരാതിയില്‍ ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നുണ്ട്.
പീഡനം ഔദ്യോഗിക വസതികളില്‍
ഉമ്മന്‍ചാണ്ടിയും വേണുഗോപാലും അവരുടെ ഔദ്യോഗിക വസതികളില്‍ വെച്ചാണ് ബലാത്സംഗം ചെയ്തത് എന്നത് പരാതിക്കാരിയുടെ പരാതിയെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. 2012ലെ ഒരു ഹര്‍ത്താല്‍ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചത്. ക്ലിഫ് ഹൗസിലേക്ക് തന്നെ ഉമ്മന്‍ചാണ്ടി വിളിച്ച് വരുത്തുകയായിരുന്നു.
പ്രകൃതി വിരുദ്ധ പീഡനം
പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ഉമ്മന്‍ചാണ്ടി തന്നെ ഇരയാക്കിയത് എന്നും സരിതയുടെ പരാതിയിലുണ്ട്. മുന്‍ മന്ത്രി എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വെച്ചാണ് കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തത്. അത് കൂടാതെ ആലപ്പുഴയില്‍ വെച്ച് തന്നെ കടന്ന് പിടിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചതായും സരിത പരാതിപ്പെട്ടതായി എഫ്ഐആറില്‍ പറയുന്നു.
മൊഴിയെടുക്കും
പീഡനപരാതിയില്‍ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ഉമ്മന്‍ചാണ്ടിയുടേയും കെസി വേണുഗോപാലിന്റെയും മൊഴി പിന്നീട് എടുക്കും. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന ക്ലിഫ് ഹൗസില്‍ അടക്കം അന്വേഷണ സംഘത്തിന് തെളിവെടുപ്പ് നടത്തേണ്ടി വരും. പീഡനപരാതി അന്വേഷിക്കാന്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഇനിയും നേതാക്കൾ കുടുംബം
ഐജിയുടെ മേല്‍നോട്ടത്തില്‍ എസ്പി അബ്ദുള്‍ കരീമിനാണ് അന്വേഷണ ചുമതല. ഉമ്മന്‍ചാണ്ടിയേയും കെസി വേണുഗോപാലിനേയും കൂടാതെ ആര്യാടന് മുഹമ്മദ്, പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ബഷീര്‍ അലി തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെയും പരാതിക്കാരി പീഡന പരാതികള്‍ പ്രത്യേകം നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രത്യേകം പരാതികൾ
നേരത്തെ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമോപദേശം എതിരായിരുന്നു. തുടര്‍ന്ന് പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നല്കി. ഒരു പരാതിയില്‍ എല്ലാവര്‍ക്കുമെതിരെ കേസെടുക്കാന്‍ സാധിക്കില്ല എന്നതായിരുന്നു പോലീസ് നിലപാട്. തുടര്‍ന്നാണ് പരാതിക്കാരി പ്രത്യേകം പരാതി നല്‍കിയത്.
മറുപടി നല്‍കേണ്ട ആവശ്യം ഇല്ല
ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഉമ്മന്‍ചാണ്ടി കേസിനെക്കുറിച്ച് പ്രതികരിച്ചത്. രാഷ്ട്രീയ പ്രേരിതമാണ് എന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടി നല്‍കേണ്ട ആവശ്യം തനിക്കില്ല എന്നാണ് പരാതിക്കാരി ഇതിനോട് പ്രതികരിച്ചത്. താന്‍ വര്‍ഷങ്ങളായി ഈ കേസിന്റെ പിറകേ ആണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി.