വയനാട്ടിൽ പത്രിക തള്ളി; രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായർ ഹൈക്കോടതിയിൽ
കൊച്ചി: രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായർ ഹൈക്കോടതിയിൽ. വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ സരിതാ എസ് നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും വരണാധികാരി തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സരിത കോടതിയിൽ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് കേസായി ഫയൽ ചെയ്യാനായി കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് സരിത പരാതിയുമായി വീണ്ടും കോടതിയിൽ എത്തിയത്.
രാഹുൽ ഗാന്ധിയുടെ പിൻഗാമി യുവ നേതാവ് തന്നെ; സച്ചിൻ പൈലറ്റിന് സാധ്യതയേറുന്നു
രാഹുൽ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തിലും ഹൈബി ഈഡൻ മത്സരിച്ച എറണാകുളം മണ്ഡലത്തിലുമാണ് സരിത എസ് നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ രണ്ടിടത്തും സരിതയുടെ പത്രിക തള്ളുകയായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു, ആ ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
ഒരു കേസിൽ പെരിമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസിൽ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാൽ മേൽക്കോടതികൾ ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുള്ളതിനാൽ തനിക്ക് മത്സരിക്കാൻ അയോഗ്യതയില്ലെന്നായിരുന്നു സരിതയുടെ വാദം.
സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ രാഹുൽ ഗാന്ധിക്ക് മെയിലുകൾ അയച്ചിട്ടും പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പിൽ രാഹുലിനെതിരെ മത്സരിക്കുന്നതെന്നാണ് സരിത വ്യക്തമാക്കിയത്. അതേ സമയം അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ സരിതയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ മുളക് ചിഹ്നത്തിൽ മത്സരിച്ച സരിതാ നായർക്ക് 206 വോട്ടുകളാണ് ലഭിച്ചത്.