വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളി, മത്സരിക്കാൻ സരിത എസ് നായരുമെന്ന് സൂചന
Recommended Video
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വയനാട് ലോക്‌സഭാ മണ്ഡല രാജ്യശ്രദ്ധ നേടിയിരിക്കുകയാണ്. യുഡിഎഫ് കോട്ടയായ വയനാട്ടില്‍ രാഹുലിന് വിജയം ഉറപ്പാണെന്നാണ് പ്രതീക്ഷിക്കുന്നത്.
എതിരാളികളായി ഇടത് പക്ഷത്ത് നിന്നും പിപി സുനീറും എന്‍ഡിഎയില്‍ നിന്ന് തുഷാര്‍ വെള്ളാപ്പളളിയുമാണുളളത്. ഇവര്‍ മാത്രമല്ല ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയും രാഹുല്‍ ഗാന്ധിയെ കാത്ത് വയനാട്ടിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വയനാട്ടിൽ മത്സരിച്ചേക്കും
സരിത എസ് നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിച്ചേക്കും എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സരിത എസ് നായര്‍ എന്ന പേരില്‍ പത്രത്തില്‍ നല്‍കിയിരിക്കുന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് മംഗളം വാര്‍ത്ത നല്‍കിയിരിക്കുന്നത്.
പത്രത്തിൽ പരസ്യം
കേസുകള്‍ ഉളളവര്‍ പത്രത്തില്‍ പരസ്യം നല്‍കണം എന്ന പുതിയ ചട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യം. കേസ് നമ്പറുകള്‍ ചൂണ്ടിക്കാട്ടി പൊതുജനത്തിന്റെ അറിവിലേക്കായാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഈ പരസ്യത്തില്‍ എറണാകുളത്തിനൊപ്പം വയനാട്ടിലും മത്സരിക്കുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്.
എറണാകുളത്തും വയനാടും
പരസ്യം ഇങ്ങനെയാണ്: ഞാന്‍ സരിത സ് നായര്‍, ഇന്ദീവരം, നാലാംകല്ല്, വിളവൂര്‍ക്കല്‍ പിഒ, മലയിന്‍കീഴ്, തിരുവനന്തപുരം ജില്ല. കേരളത്തിലെ എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ 28 കേസുകള്‍ നിലവിലുണ്ട്.
ഹൈബിക്കെതിരെ എറണാകുളത്ത്
ഈ വാചകത്തിനൊടുവില്‍ കേസ് നമ്പറുകള്‍ നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നാം തിയ്യതിയാണ് സരിത എസ് നായരുടെ പേരില്‍ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന് എതിരെ മത്സരിക്കുന്ന കാര്യം സരിത എസ് നായര്‍ തന്നെ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
വയനാട്ടിൽ സ്ഥിരീകരണമില്ല
എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നുവെന്നതിന് സ്ഥിരീകരണമില്ല. കഴിഞ്ഞ ദിവസം സരിത എറണാകുളം കളക്ട്രേറ്റില്‍ വന്ന് നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. അന്നാണ് ഹൈബി ഈഡന് എതിരെ എറണാകുളത്ത് മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന വിവരം സരിത മാധ്യമങ്ങളോട് പറഞ്ഞത്.
ജയിക്കാനല്ല മത്സരം
താന്‍ മത്സരിക്കുന്നത് ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയിരിക്കാനല്ല. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തന്നെ തട്ടിപ്പുകാരിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്ഷേപിക്കുകയാണ്. തന്റെ പരാതിയുടെ പേരില്‍ പോലീസ് അന്വേഷണം നടത്തി പ്രതിയാക്കിയ ആളുകള്‍ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
സന്ദേശം നൽകാൻ വേണ്ടി
ഈ നടപടിയെ ചോദ്യം ചെയ്യുക എന്നതാണ് മത്സരിക്കാന്‍ ഇറങ്ങുന്നതിന്റെ ലക്ഷ്യമെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും സരിത പറയുകയുണ്ടായി.
എതിരാളി കോൺഗ്രസ്
തന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആയിരിക്കും. പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നു. എന്നാല്‍ ഒരു മറുപടി പോലും തനിക്ക് ലഭിച്ചിട്ടില്ല.
ഒറ്റയാള്‍ പോരാട്ടം
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും സരിത എസ് നായര്‍ ചോദിച്ചു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ വര്‍ഷങ്ങളായി താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സരിത എസ് നായര്‍ പറയുകയുണ്ടായി.
ശബരിമല സ്ത്രീ പ്രവേശനം ശുദ്ധ വിവരക്കേട്! ശബരിമല വിവാദം വീണ്ടും കത്തിച്ച് സലീം കുമാർ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ